തളിപ്പറമ്പ്: തളിപ്പറമ്പില്‍ ആരോഗ്യ സമുച്ചയം വരുന്നു. നഗരമധ്യത്തില്‍ 60 സെന്റോളം സ്ഥലത്താണ് സമുച്ചയം സ്ഥാപിക്കുന്നത്. 1902ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ താലൂക്ക് ആശുപത്രി കെട്ടിടം നിലനില്‍ക്കുന്ന സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്. കോര്‍ട്ട് റോഡില്‍ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന് സമീപത്താണ് ഇത് നിര്‍മിക്കുക. ഇപ്പോള്‍ ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ്, ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫീസ്, തളിപ്പറമ്പ് താലൂക്ക് മൊബൈല്‍ ഡിസ്പെന്‍സറി എന്നിവയാണ് 1945ല്‍ ബ്രിട്ടീഷുകാര്‍ പുനര്‍നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 1902 ല്‍ നിര്‍മിച്ച ആശുപത്രി വാര്‍ഡുകളുടെ തകര്‍ന്നു വീണ അവശിഷ്ടങ്ങളും കെട്ടിടത്തിന് പിന്നിലായി ഇപ്പോഴുമുണ്ട്.
തളിപ്പറമ്പ് നഗരത്തില്‍ ആരോഗ്യവകുപ്പിന് സ്വന്തമായുള്ള ഈ സ്ഥലത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മൂന്നു സ്ഥാപനങ്ങളുടെയും നില ഏറെ പരിതാപകരമാണ്. കാറ്റും വെളിച്ചവും കടക്കാത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്നു തിരിയാന്‍ പോലും സൗകര്യമില്ല. പരിശോധനയ്ക്കെടുക്കുന്ന ഭക്ഷ്യവസ്തുക്കളുെട ഗുണനിലവാരം നോക്കാനുള്ള ലാബ് സൗകര്യമോ സാമ്പിളുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഇവിടെയില്ല. ഇന്‍സ്പെക്ടറും രണ്ട് ഓഫീസ് ജീവനക്കാരും ഞെങ്ങിഞെരുങ്ങി കഴിയുകയാണ്.
വെക്ടര്‍ കണ്ട്രോള് യൂണിറ്റിന്റെ ജില്ലാ ഓഫീസാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെങ്കിലും ആകെയുള്ള 60 ഓളം ജീവനക്കാര്‍ ഒന്നിച്ചുവന്നാല്‍ കയറി നില്ക്കാന് പോലും ഇവിടെ സൗകര്യമില്ല. ജീവനക്കാര്‍ കൂടുതലും ഫീല്ഡിലായതാണ് ആശ്വാസകരം. മൊബൈല്‍ ഡിസ്പെന്‍സറിയുടെ ഓഫീസില്‍ മരുന്ന് സൂക്ഷിക്കാന്‍ പോലും സൗകര്യമില്ല. ജയിംസ് മാത്യു എംഎല്‍എ മുന്‍കൈയെടുത്താണ് ഇവിടെ പുതിയ ആരോഗ്യ സമുച്ചയം നിര്‍മിക്കാനുള്ള രൂപരേഖ തയാറാക്കിയിരിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നിലവിലുള്ള ഓഫീസുകളോടൊപ്പം ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്, നഗര പ്രാഥമികാരോഗ്യ കേന്ദ്രം, യോഗാ സെന്റര്‍ എന്നിവയും ആരംഭിക്കാനാണ് പദ്ധതി. കഴിഞ്ഞ മാസം എംഎല്‍എ യുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി പ്രാഥമികപരിശോധന നടത്തിയിരുന്നു. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ആരോഗ്യരംഗത്ത് തളിപ്പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒന്നായിരിക്കും നിര്‍ദിഷ്ട ആരോഗ്യ സമുച്ചയം.