താരപ്പൊലിമയല്ല, മണ്ണിന്റെ മണമാണു വേണ്ടത്! കെപിഎസി ലളിതയ്‌ക്കെതിരേ പോസ്റ്റര്‍; വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫിന്റെ പേരിലാണു പോസ്റ്റര്‍ പതിച്ചിരിക്കുന്നത്

KPAC-poster-1വടക്കാഞ്ചേരി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വടക്കാഞ്ചേരിയില്‍ പരിഗണനയിലുള്ള കെ.പി.എ.സി ലളിതക്കെതിരെ വടക്കാഞ്ചേരി ടൗണില്‍ വ്യാപകമായ പോസ്റ്ററുകള്‍. എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്ററുകള്‍. താരപ്പൊലിമയുള്ളവരല്ല മണ്ണിന്റെ മണമുള്ളവരാണ് വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥികളാകേണ്ടതെന്ന് പോസ്റ്ററിലുണ്ട്. കെട്ടിയിറക്കല്‍ വേണ്ടെന്നും പോസ്റ്ററില്‍ പറയുന്നു.

ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് വടക്കാഞ്ചേരിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റികളില്‍ പരക്കെ എതിര്‍പ്പുണ്ട്. ജില്ല കമ്മിറ്റിയില്‍ ഇക്കാര്യം അറിയിച്ചതുകൊണ്ട് കാര്യമില്ലെന്നും ജില്ല കമ്മിറ്റിയുടെ നോമിനിയാണ് ലളിതയെന്നതുകൊണ്ടും തങ്ങളുടെ എതിര്‍പ്പ് നേരിട്ട് സംസ്ഥാന കമ്മിറ്റിയെ അറിയിക്കാനാണ് വടക്കാഞ്ചേരിയിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികള്‍ തീരുമാനിച്ചിരിക്കുന്നത്.

വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ഇടതുപക്ഷ സ്ഥാനാര്‍ഥിയാകുമെന്നാണ് പറഞ്ഞിരുന്നത്. ജില്ല സെക്രട്ടറി പദം വിട്ട് എ.സി.മൊയ്തീന്‍ വീണ്ടും വടക്കാഞ്ചേരിയില്‍ ജനവിധി തേടുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം സ്ഥാനാര്‍ത്ഥി സാധ്യതാപട്ടികയില്‍ കെ.പി.എ.സി.ലളിത ഇടം പിടിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ലെങ്കിലും ലളിതയുടെ പേര് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന വടക്കാഞ്ചേരിയില്‍ കെ.മുരളീധരനെ തോല്‍പ്പിച്ചാണ് എ.സി.മൊയ്തീന്‍ വടക്കാഞ്ചേരി സിപിഎമ്മിന് നേടിക്കൊടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് സി.എന്‍.ബാലകൃഷ്ണനിലൂടെ തിരിച്ചുപിടിക്കുകയും ചെയ്തു.

ലളിതക്കെതിരെ വടക്കാഞ്ചേരി ടൗണില്‍ പതിച്ച പോസ്റ്ററുകള്‍ രാവിലെതന്നെ നീക്കം ചെയ്തിട്ടുണ്ട്. അതിനിടെ വാട്‌സ് അപിലും മറ്റും ലളിതക്കെതിരെയുള്ള പോസ്റ്ററിലെ വാചകങ്ങള്‍ പ്രചരിക്കുന്നുണ്ട്. വടക്കാഞ്ചേരി ടൗണില്‍ ലളിതക്കെതിരെ പോസ്റ്റര്‍ പതിക്കുന്നവരുടെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസി ടിവി കാമറകളില്‍ പതിഞ്ഞതായി സൂചനയുണ്ട്. ഇന്നുച്ചയ്ക്ക് വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫിന്റെ അടിയന്തിര യോഗം വടക്കാഞ്ചേരിയില്‍ ചേരുന്നുണ്ട്.

Related posts