കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവസരം മുതലാക്കി ഭൂമാഫിയകള്‍ കിഴക്കന്‍ മേഖലയില്‍ സജീവമായി. അനധികൃത നിലം നികത്തലും മണ്ണെടുപ്പും വ്യാപകമായി നടന്നു വരുന്നു. ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളടക്കമുളള രാഷ്ട്രീയക്കാരുടെയും ശക്തമായ പിന്തുണയോടെയാണ് ഭൂമാഫിയകളുടെ പ്രവര്‍ത്തനം. മൈലം പഞ്ചായത്തിലെ നിലം നികത്തല്‍ വിവാദമായി നില നില്‍ക്കുമ്പോള്‍ തന്നെയാണ് മറ്റു മേഖലകളിലും മണ്ണെടുപ്പും നിലം നികത്തലും നടന്നു വരുന്നത്.
മൈലത്ത് വിവിധഘട്ടങ്ങളിലായി 160 ഹെക്ടറോളം നിലം നികത്തിയാണ് കണക്കുകള്‍. എം സി റോഡിനു സമീപം പരസ്യമായി നിലം നികത്തല്‍ നടന്നിട്ടും പോലീസും റവന്യു ഉദ്യോഗസ്ഥരും അതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. നികത്തിയ നിലങ്ങള്‍ വന്‍ വിലക്കും കൈമാറ്റം ചെയ്യുകയുമുണ്ടായി. ഒരു യുവജനസംഘടന ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് സംഭവം വിവാദമായത്. ഇവരെ ഭീഷണിപ്പെടുത്തുവാനും സമ്മര്‍ദം ചെലുത്തി പ്രതിഷേധത്തില്‍ നിന്നു പിന്തിരിപ്പിക്കാനും ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല.
വിവാദ സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവു സന്ദര്‍ശിക്കുകയും ചെയ്തു. നികത്തിയ നിലങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും അതിനുളള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഈ വിവാദം ശക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റു പല പ്രദേശങ്ങളിലും നിലം നികത്തലും മണ്ണെടുപ്പും നടന്നു വരികയാണ്. നെടുവത്തൂരില്‍ നിലം നികത്താനുളള ശ്രമം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരാഴ്ച മുമ്പു തടഞ്ഞു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കരയിലും നിലംനികത്താനുളള ശ്രമങ്ങളുണ്ടായി. എംസിറോഡിനു സമീപം ഇയാംകുന്നില്‍ രാത്രിയില്‍ നിലം നികത്തല്‍ നടന്നു വരുന്നുണ്ട്.
പുത്തൂര്‍ വല്ലഭന്‍കര ഏലായും നികത്താനുളള ശ്രമങ്ങള്‍ നടന്നു വരികയാണ്. വാളകം, ഉമ്മന്നൂര്‍, വെളിയം, എഴുകോണ്‍ , നെടുവത്തൂര്‍, മേഖലകളില്‍ നിലം നികത്താനുളള ഒരുക്കങ്ങളിലാണ് ഭൂമാഫിയ. കുന്നിടിപ്പും മണ്ണു ഖനനവും കിഴക്കന്‍ മേഖലയില്‍ വ്യാപകമായി നടന്നു വരുന്നു. മുന്‍പ് രാത്രിയില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോഴത് പകല്‍ പോലും നടക്കുന്നു. നിയമത്തിലെ പഴുതുകളാണ് ഉദ്യോഗസ്ഥരും മാഫിയാകളും മുതലാക്കുന്നത്. വീടുവെയ്ക്കാന്‍ അഞ്ച് സെന്റു ഭൂമിയിലെ മണ്ണു നീക്കാന്‍ അനുമതിവാങ്ങിയശേഷം ഹെക്ടറുകളോളം സ്ഥലത്തെ മണ്ണാണ് കടത്തുന്നത്. ഇതേ രീതിയില്‍ വീടുവയ്ക്കാന്‍ അഞ്ച് സെന്റ് നിലം നികത്താന്‍ അനുമതി വാങ്ങിയ ശേഷം യഥേഷ്ടം നിലം നികത്തിവരുന്നു.
കല്ലുവെട്ടാനുളള അനുമതിയുടെ മറവിലും ഇതേ രീതിയിലുളള നിയമലംഘനം നടന്നു വരുന്നു. കല്ലുവെട്ടിന്റെ മറവില്‍ നടക്കുന്നത് കുന്നിടിക്കലും മണ്ണു കടത്തലുമാണ്. റവന്യു , ജിയോളജി പോലീസ് വകുപ്പുകളിലെ അഴിമതിക്കാരാണ് ഭൂമാഫിയായെ പിന്തുണച്ചു വരുന്നത്. ഓരോ വകുപ്പിലെയും ഒരോ തലത്തിലുളള ഉദ്യോഗസ്ഥര്‍ക്കു നല്‍കി വരുന്ന പടികള്‍ നാട്ടില്‍ പാട്ടാണ്. ഏതു ഖനനത്തിനും അനുമതി നല്‍കുന്ന ഒരു വകുപ്പായി ജിയോളജി വകുപ്പു മാറിക്കഴിഞ്ഞു. ഭൂമിയുടെ സംരക്ഷണത്തിനായി രൂപീകരിച്ച വകുപ്പാണിത്.
ഇവിടെ പ്യൂണ്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനു വരെ നല്‍കേണ്ട പടികള്‍ നിശ്ചയിച്ചിട്ടുണ്ട്. കൊല്ലത്തെ ജിയോളജി ഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദല്ലാള്‍മാരെ സമീപിച്ചാല്‍ എവിടെയും ഖനനം ചെയ്യാനും നികത്താനുമുളള അനുമതിലഭിക്കും . ഇവര്‍ മുഖാന്തിരം ഉദ്യോഗസ്ഥര്‍ക്കു കൈമാറേണ്ടുന്ന പടികള്‍ കഴിഞ്ഞ താലൂക്കു സഭയില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി പരസ്യപ്പെടുത്തിയിരുന്നു. ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ പരസ്യപ്പെടുത്തല്‍. കൊല്ലം ബൈപ്പാസ് നിര്‍മാണത്തിനും കായംകുളം റെയില്‍വേ പാത ഇരട്ടിപ്പിക്കലിനും ഭൂമാഫിയ കിഴക്കന്‍ മേഖലയെ ലക്ഷ്യമിട്ടു കഴിഞ്ഞു. ഭൂ പ്രകൃതിയും കാലാവസ്ഥയും മാറും. കുടിവെളളവും ഇല്ലാതാകും.