തൃശൂരില്‍ പദ്മജ, പ്രതാപന്‍ കയ്പമംഗലത്ത്

TCR-PADMAJAസ്വന്തം ലേഖകന്‍
തൃശൂര്‍: ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി ഏകദേശ ധാരണയിലായി. പട്ടികജാതി സംവരണ സീറ്റായ നാട്ടിക ജനതാദളിനു വിട്ടുകൊടുക്കാമെന്നാണ് ധാരണ. എന്നാല്‍, പുതുക്കാട് സീറ്റ് മതിയെന്നാണ് ജനതാദളിന്റെ ആവശ്യം. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് എഴുതിനല്‍കിയ ടി.എന്‍. പ്രതാപന്‍ എംഎല്‍എയെ കൊടുങ്ങല്ലൂരില്‍നിന്നു കയ്പമംഗലത്തേക്കു മാറ്റി.  തൃശൂരില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ലീഡര്‍ കെ. കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ സ്ഥാനാര്‍ഥിയാകും.

സീനിയര്‍ നേതാക്കളായ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍(വടക്കാഞ്ചേരി), തേറമ്പില്‍ രാമകൃഷ്ണന്‍(തൃശൂര്‍) എന്നിവര്‍ക്കു സീറ്റില്ല. മണലൂര്‍ മണ്ഡലത്തില്‍നിന്നു മാറിനില്‍ക്കാന്‍ തയാറായ പി.എ. മാധവന്‍ എംഎല്‍എയെ ഡിസിസി പ്രസിഡന്റാക്കും. സി.എന്‍. ബാലകൃഷ്ണനും തേറമ്പിലിനും എന്തു സ്ഥാനം നല്കണമെന്ന കാര്യത്തില്‍ പിന്നീടു തീരുമാനമെടുക്കും. കൊടുങ്ങല്ലൂരില്‍ കെ.പി. ധനപാലന്‍, ചാലക്കുടിയില്‍ ടി.യു. രാധാകൃഷ്ണന്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.

പുതുക്കാട്, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും.
വടക്കാഞ്ചേരിയില്‍ മുന്‍ പഞ്ചായത്തു പ്രസിഡന്റുമാരായ അനില്‍ അക്കരയോ(അടാട്ട്) അജിത്കുമാറോ(മുണ്ടത്തിക്കോട്) സ്ഥാനാര്‍ഥിയായേക്കാം. ഇതില്‍ അനില്‍ അക്കരയ്ക്കാണ് മുന്‍ഗണന. പുതുക്കാട് സനീഷ് കുമാര്‍, ജോസഫ് ടാജറ്റ്, സുന്ദരന്‍ കുന്നത്തുള്ളി എന്നിവരാണ് പരിഗണനയില്‍. ഏതാനും സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. മണലൂരില്‍ ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹ്മാന്‍കുട്ടി, ഒല്ലൂരില്‍ സിറ്റിംഗ് എംഎല്‍എ എം.പി. വിന്‍സെന്റ്, ചേലക്കരയില്‍ കെ.എ. തുളസി എന്നിവരെയാണ് നേരത്തേ പ്രഖ്യാപിച്ചിത്.

കേരള കോണ്‍ഗ്രസ് – എമ്മിന്റെ സീറ്റായ ഇരിങ്ങാലക്കുടയില്‍ അഡ്വ. തോമസ് ഉണ്ണിയാടന്‍, സിഎംപിയുടെ സീറ്റായ കുന്നംകുളത്തു സി.പി. ജോണ്‍, മുസ്ലിം ലീഗ് സീറ്റായ ഗുരുവായൂരില്‍ സാദിഖലി എന്നിവര്‍ പ്രാഥമിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Related posts