വാടാനപ്പള്ളി: പൊക്കുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവര്‍ ത്തകന്‍ ഇന്നു പുലര്‍ച്ചെ മരിച്ചു. ചെമ്പന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടി മകന്‍ ശശികുമാറാണ് (43) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശശികുമാറിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിക നിയോജകമണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ശശികുമാറിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ ബിജെപി പ്രവര്‍ത്തകരായ ആറു പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പോലീസ് കാവലില്‍ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി പ്രവര്‍ത്തകരായ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിനു സമീപം പണിക്കശേരി ബിനീഷ് (36), പൊക്കുളങ്ങര കടപ്പുറം സ്വദേശികളായ ചുള്ളിയില്‍ ഷജില്‍ (കുഞ്ഞുണ്ണി-38), ചുള്ളിയില്‍ ബാബു (ബാബുട്ടി-46), ചുള്ളിയില്‍ ബിജു (37), കൊട്ടുക്കല്‍ കടവില്‍ കൃഷ് ണദാസ് (22), പൊക്കുളങ്ങര പടിഞ്ഞാറ് വെണ്ണാരത്തില്‍ സുദര്‍ശനന്‍ (48) എന്നിവരെയാണു വലപ്പാട് സിഐ ആര്‍.രതീഷ്കുമാര്‍, വാടാനപ്പള്ളി എസ്‌ഐ എസ്. അഭിലാഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
സംഭവത്തിനിടയില്‍ ശശികുമാറിന്റെ ബൈക്കിടിച്ചു പരിക്കേറ്റകേസിലെ മറ്റൊരു പ്രതിയായ പൊക്കുളങ്ങര കടപ്പുറം ചുള്ളിയില്‍ ഗിരീഷ് (41) പോലീസ് കാവലില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ ആക്രമിക്കാനുപയോഗിച്ച വാള്‍, ഇരുമ്പ് പൈപ്പുകള്‍, ആക്രമണത്തിനെത്തിയ ടാറ്റ സുമോ ഗോള്‍ഡ് വാഹനം എന്നിവ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ 22ന് രാത്രി ഒമ്പതരയോടെ പൊക്കുളങ്ങര ടോള്‍ പാല ത്തിനു മുമ്പില്‍ വച്ചായിരുന്നു ശശികുമാര്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സിപിഎമ്മില്‍നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവരാണ് എല്ലാ പ്രതികളും. മണലെടുപ്പ് പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇവര്‍ സിപിഎമ്മില്‍നിന്ന് രാജിവച്ചത്. ഇതിനെച്ചൊല്ലി സിപിഎം പ്രവര്‍ത്തകനായ ശശികുമാറും ബിജെപി പ്രവര്‍ത്തകനായ ബിനീഷും തമ്മില്‍ വഴക്കും ഏഴു പോലീസ് കേസുകളുമുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ബിനിഷും ശശിയും തമ്മില്‍ സംഘട്ടനമുണ്ടായി. ഇതില്‍ ബിനിഷിന്റെ കാഴ്ചശക്തിവരെ കുറഞ്ഞു. ഈ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു.
ശശിയെ ആക്രമിക്കാന്‍ പ്ലാന്‍ ചെയ്തതു ബിനീഷാണ്. സംഭവദിവസം ശശികുമാര്‍ ബൈക്കില്‍ വീട്ടിലേക്കു പോകുന്ന വിവരം പ്രതി കൃഷ്ണദാസ് സംഘത്തിനെ വിളിച്ചറിയിച്ചു. പൊക്കുളങ്ങര പാലത്തിനടുത്തുവച്ച് ബൈക്കില്‍ വന്നിരുന്ന ശശികുമാറിന്റെ ഹെല്‍മെറ്റിലും ബൈക്കിലും ബിനിഷ് ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നു. ഇതിനിടെ ബൈക്കില്‍നിന്ന് നിയന്ത്രണംവിട്ട് ശശി നിലത്തുവീണു. അതോടെ ശശിയുടെ കാലുകളില്‍ വെട്ടുകയും ദേഹമാസകലം ഇരുമ്പുവടികൊണ്ട് അടിക്കുകയുമായിരുന്നു. അവശനിലയിലായ ശശികുമാറിനെ പാലത്തിനടുത്തുള്ള പൊന്തക്കാട്ടിലേക്ക് പ്രതികള്‍ നീക്കിയിട്ടു. പരിക്കേറ്റ ഗിരീഷിനെ ടാറ്റാ സുമോയില്‍ കയറ്റി പ്രതികള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്തക്കാട്ടില്‍ അവശനിലയില്‍ കിടന്നിരുന്ന ശശികുമാര്‍ മൊബൈല്‍ ഫോണില്‍ സഹോദരങ്ങളെ വിളിച്ചുവരുത്തി. സഹോദരങ്ങള്‍ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശികുമാറിന്റെ അറ്റുതൂങ്ങിയ കാലുകള്‍ ഇന്നലെ മുറിച്ചു മാറ്റിയിരുന്നു.
പാര്‍ട്ടി മാറിയശേഷം പ്രതി ബിനിഷിന്റെ അമ്മാവന്‍ ലക്ഷ്മണനെ രണ്ടരവര്‍ഷം മുമ്പ് ഷാപ്പില്‍ കയറി ശശികുമാര്‍ ആക്രമിച്ചിരുന്നു. പിന്നീട് ബിനീഷും ശശികുമാറും തമ്മില്‍ വഴക്കുണ്ടാകുക പതിവായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ടാറ്റാ സുമോയുടെ നമ്പറും മറ്റും അടിസ്ഥാനപ്പെടുത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കുടുക്കാനായത്.
എസ്പി കാര്‍ത്തിക്, ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.ടി.സുരേഷ്കുമാര്‍ എന്നിവര്‍ വാടാനപ്പള്ളി സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് കേസന്വേഷണത്തിന് നേതൃത്വം നല്കിയതെന്ന് വലപ്പാട് സിഐ ആര്‍.രതീഷ്കുമാര്‍ പറഞ്ഞു. സീനിയര്‍ സിപിഒമാരായ റഫീക്, ജലീല്‍, സലില്‍, സി.പി.ഒ. ശിവപ്രസാദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ശശികുമാറിന്റെ മരണത്തെ തുടര്‍ന്ന് ഏങ്ങണ്ടിയൂര്‍ മേഖലയിലാകെ ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങള്‍ ഒഴിവാക്കാനായി ശക്തമായ കരുതല്‍ നടപടികള്‍ പോലീസ് കൈക്കൊണ്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയി ലേക്കു മാറ്റും.