തെരഞ്ഞെടുപ്പിന്റെ മറവില്‍ വ്യാജമദ്യം ഒഴുക്കാന്‍ നീക്കം

ktm-madhyamകോട്ടയം: തെരഞ്ഞെടുപ്പിന്റെ മറവില്‍ വന്‍ തോതില്‍ വ്യാജമദ്യമൊഴുക്കാന്‍ നീക്കം നടക്കുന്നതായി എക്‌സൈസ് ഇന്റലജന്‍സിന് വിവരം ലഭിച്ചു.  സ്പിരിറ്റില്‍ നിറം കലര്‍ത്തി വ്യാജ സ്റ്റിക്കര്‍ പതിച്ച മദ്യം ചില കേന്ദ്രങ്ങളില്‍ തയാറാക്കുന്നതായും രഹസ്യ വിവരമുണ്ട്. വ്യാജമദ്യലോബിയെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഡ് ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം എറണാകുളത്തു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.

പാലക്കാട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലുള്ള ബോട്ടിലിംഗ് കേന്ദ്രങ്ങളില്‍നിന്നാണ് തെക്കന്‍ ജില്ലകളിലേക്കുള്ള മദ്യം വിതരണം ചെയ്യുന്നതെന്നു എക്‌സൈസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. മദ്യം തയാറാക്കുന്നതിനായി കോയമ്പത്തൂരില്‍നിന്ന് നേരത്തേ സ്പിരിറ്റ് ശേഖരിച്ചിട്ടുണ്ട്. ലോറിയുടെ പ്ലാറ്റ്‌ഫോമിനു താഴെ രഹസ്യ അറയുണ്ടാക്കി അതിലാണ് സ്പിരിറ്റ് എത്തിക്കുന്നത്. സ്ഥിരമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറികളാണ് ഇതിനുപയോഗിക്കുന്നത്. കാര്യമായ പരിശോധനയില്ലാത്തതിനാല്‍ യഥേഷ്ടം സ്പിരിറ്റ് കേരളത്തില്‍ എത്തിക്കാന്‍ കഴിയുന്നുണ്ട്.

ഒരു ലിറ്റര്‍ സ്പിരിറ്റുപയോഗിച്ചു  നാലു ലിറ്റര്‍  മദ്യം തയാറാക്കാന്‍ കഴിയും. എകസ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ (ഇഎന്‍എ) ആണ് ഇപ്പോള്‍ മദ്യമുണ്ടാക്കാന്‍ വ്യാജമദ്യലോബി ഉപയോഗിക്കുന്നത്. മണം കുറവാണ് എന്നതാണ് ഇഎന്‍എയുടെ പ്രത്യേകത. ലിറ്ററിന് 250രൂപയ്ക്ക് കോയമ്പത്തൂരില്‍ ലഭിക്കുന്ന ഇഎന്‍എ കേരളത്തില്‍ എത്തുമ്പോള്‍ 300രൂപ വിലയാകും. അതേസമയം  മണം കൂടുതലായതിനാല്‍ റെക്ടിഫൈഡ് സ്പിരിറ്റ് ഇപ്പോള്‍ മദ്യമുണ്ടാക്കാന്‍ വ്യജമദ്യലോബി ഉപയോഗിക്കുന്നില്ല.

മൂവാറ്റുപുഴ, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ ഇതിനകം വന്‍തോതില്‍ വ്യാജമദ്യം പിടികൂടി. ഇവിടങ്ങളിലെല്ലാം വ്യാജ സെക്യൂരിറ്റി ലേബല്‍ ഒട്ടിച്ചിരുന്നതായി കണ്ടെത്തി. ലേബല്‍ ഒറിജിനലാണോയെന്ന് പെട്ടെന്ന് പരിശോധിക്കാനുള്ള സംവിധാനം എക്‌സൈസിന് കേരളത്തില്‍ നിലവിലില്ലാത്തതിനാല്‍ മൂന്നു ലിറ്റര്‍ വരെ വ്യാജമദ്യം കടത്തിക്കൊണ്ടുപോയാലും എക്‌സൈസിന് കേസെടുക്കാനാവില്ല എന്നതാണ് വ്യാജമദ്യലോബി വളരാന്‍ ഇടയാക്കുന്നത്. ഇതിനു പുറമെ മാഹിയില്‍ നിന്നും ഗോവയില്‍ നിന്നും മദ്യം എത്തുന്നുണ്ട്. ഇത് ട്രെയിന്‍ മാര്‍ഗമാണ് കേരളത്തില്‍ എത്തുന്നത്. യുവാക്കളെ ഉപയോഗിച്ചാണ് ട്രെയിനില്‍ മദ്യം കടത്തുന്നത്.

Related posts