നമ്പര്‍ വണ്‍ കേരളത്തില്‍ ദാരുണ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു ! കോവിഡ് ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചു; പരാതിപ്പെട്ടതോടെ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു…

കോവിഡ് കാലത്ത് കേരളത്തില്‍ നിന്നു കേള്‍ക്കുന്ന ദാരുണ വാര്‍ത്തകള്‍ക്ക് അന്ത്യമില്ല. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് അടുത്ത വാര്‍ത്ത എത്തിയിരിക്കുകയാണ്.

കോവിഡ് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് ചെയ്തു.

എസ്എടി ആശുപത്രിക്കെതിരെയാണ് ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

ഇന്നലെ പുലര്‍ച്ചെയാണ് കോവിഡ് ബാധിച്ച് എസ്എടിയില്‍ ചികിത്സയിലായിരുന്ന വെളളനാട് സ്വദേശി സജേഷിന്റെ മകളുടെ കാലില്‍ എലി കടിച്ചത്.

ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞപ്പോഴാണ് എലി കടിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ എട്ടുമണിവരെ കാത്തിരിക്കേണ്ടി വന്നെന്നും മാതാപിതാക്കള്‍ പറയുന്നു. ബുധനാഴ്ചയാണ് സജേഷിനും ഭാര്യയ്ക്കും കുഞ്ഞിനും കോവിഡ് പോസിറ്റീവാകുന്നത്.

തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും എസ്എടിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എലി ശല്യം രൂക്ഷമായിരുന്നതായും പിതാവ് പറയുന്നു. എലി കടിച്ചതായി പരാതിപ്പെട്ട ഉടന്‍ കുഞ്ഞിനെയും അമ്മയെയും ഡിസ്ചാര്‍ജ് ചെയ്തു.

ഇതേത്തുടര്‍ന്ന് ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സാധാരണമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രിയില്‍ എലി ശല്യം രൂക്ഷമാണെന്നും സൂപ്രണ്ട് സമ്മതിച്ചു.

Related posts

Leave a Comment