പത്തനംതിട്ട: ജില്ലയില്‍ തെരുവുനായ വന്ധ്യംകരണ പദ്ധതി ഒക്ടോബറില്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ ചര്‍ന്ന യോഗം തീരുമാനിച്ചു. കഴിഞ്ഞ പദ്ധതിക്കാലത്ത് തെരുവു നായ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശ സ്ഥാപനങ്ങളും നീക്കിവച്ച 45 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാകും പദ്ധതി നടപ്പാക്കുക. എന്‍ജിഒയുടെ സഹകരണത്തോടെ കൊല്ലത്ത് നടപ്പാക്കിയ മാതൃകയായിരിക്കും പത്തനംതിട്ടയിലും നടപ്പാക്കുക.
പദ്ധതിക്കായി എട്ട് ബ്ലോക്കുകളിലും ഒരുമാസത്തേക്ക് താത്കാലിക വന്ധ്യംകരണ കേന്ദ്രം ആരംഭിക്കും. ഇതിനായുള്ള സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി ആറിനകം അറിയിക്കണം. പദ്ധതി നടപ്പാക്കുന്നതിനുള്ള അനുമതി ആറിന് നടക്കുന്ന ആസൂത്രണ സമിതി നല്‍കും. താത്കാലിക വന്ധ്യംകരണ കേന്ദ്രത്തില്‍ ശസ്ത്രക്രിയ മുറി, ജീവനക്കാര്‍ക്ക് താമസിക്കാനുള്ള സൗകര്യം, വൈദ്യുതി, ജലം എന്നിവ ഉണ്ടാകും. എന്‍ജിഒയുടെ നേതൃത്വത്തിലുള്ള നായപിടുത്തക്കാര്‍ വന്ധ്യംകരിക്കാനുള്ള നായകളെ പിടികൂടി കേന്ദ്രത്തിലെത്തിക്കും.
പദ്ധതിയിലൂടെ 2600 തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനാണ് മൃഗസംരക്ഷണവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിക്കുള്ള സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളും സാങ്കേതിക സഹായം മൃഗസംരക്ഷണ വകുപ്പും ഒരുക്കണം. മാലിന്യം വലിച്ചെറിയുന്നതാണ് തെരുവ് നായ്ക്കളുടെ ശല്യം കൂടാന്‍ കാരണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മാലിന്യത്തിനെതിരായ പ്രചരണവും ബോധവത്കരണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ ആമിന, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.