തോപ്പില്‍ ഭാസി പ്രതിഭാ പുരസ്കാരം ജഗതി ശ്രീകുമാറിനു സമര്‍പ്പിച്ചു

awardതിരുവനന്തപുരം: തോപ്പില്‍ ഭാസി നാടകപഠന കേന്ദ്രത്തിന്റെ ഇത്തവണത്തെ പ്രതിഭാ പുരസ്കാരം നടന്‍ ജഗതി ശ്രീകുമാറിനു സമര്‍പ്പിച്ചു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം മധു പുരസ്കാരം ഔപചാരികമായി സമ്മാനിച്ചു. ജഗതിക്കു വേണ്ടി മകന്‍ രാജ്കുമാര്‍ പ്രശംസാപത്രവും കാഷ് അവാര്‍ഡും ഏറ്റുവാങ്ങി. ജഗതി ശ്രീകുമാറിന് പ്രതിഭാ പുരസ്കാരം സംഘാടകര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി നേരത്തെ സമര്‍പ്പിച്ചിരുന്നു.

അഭിനയ ലോകത്ത് തോപ്പില്‍ ഭാസിയുടെ വിയോഗവും ജഗതി ശ്രീകുമാറിന്റെ അസാന്നിധ്യവും തീരാനഷ്ടമാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത ചലച്ചിത്ര താരം മധു പറഞ്ഞു.

തോപ്പില്‍ ഭാസി നാടക പഠന കേന്ദ്രം വൈസ് ചെയര്‍മാന്‍ എസ്.ആര്‍.കെ. പിള്ള അധ്യക്ഷത വഹിച്ചു. ബാലന്‍ തിരുമല, കെ.എസ്. ബാലന്‍, പിരപ്പന്‍കോട് മുരളി, പ്രഫ. ജി. ഗോപാലകൃഷ്ണന്‍, വി.ആര്‍. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഠന കേന്ദ്രത്തിന്റെ ചെയര്‍മാനായിരുന്ന കവി ഒ.എന്‍.വി. കുറുപ്പിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് പുരസ്കാര ചടങ്ങ് ആരംഭിച്ചത്. കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഡോ. രാജാ വാര്യര്‍ സംവിധാനം ചെയ്ത ഒ.എന്‍.വി യുടെ ‘ അമ്മ ‘ എന്ന കവിതയുടെ നാടകാവിഷ്കാരവും പുരസ്കാര സമര്‍പ്പണത്തിനു ശേഷം നടന്നു.

Related posts