തോറ്റോടിപ്പട

SP-TWENTYനാഗ്പുരില്‍നിന്ന് സി.കെ. രാജേഷ്കുമാര്‍

സ്പിന്‍ ബൗളര്‍മാരുടെ പറുദീസയില്‍ കിവി ഫ്രൈ കഴിക്കാനെത്തിയ ധോണിക്കും കൂട്ടര്‍ക്കും ലഭിച്ചത് പരാജയത്തിന്റെ പാവയ്ക്കാനീര്. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 10ല്‍ ഗ്രൂപ്പ് രണ്ടിലെ ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ നാണം കെടുത്തി. എങ്ങനെയെങ്കിലും വിജയമൊപ്പിച്ച് തടിതപ്പാനൊരുങ്ങിയ ഇന്ത്യയെ 47 റണ്‍സിനാണ് കിവീസ് തറപറ്റിച്ചത്. ന്യൂസിലന്‍ഡിനെതിരേ ആദ്യ ടി20 വിജയത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയാകട്ടെ 18.1 ഓവറില്‍ 79 റണ്‍സിന് എല്ലാവരും പുറത്തായി. നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറും നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ഇന്ത്യന്‍ വംശജന്‍ ഇഷ് സോധിയുമാണ് ഇന്ത്യയെ കറക്കിവീഴ്ത്തിയത്. സാന്റ്‌നറാണ് മാന്‍ ഓഫ് ദ മാച്ച്. 30 റണ്‍സെടുത്ത ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയുടെ ഒമ്പതു വിക്കറ്റും സ്വന്തമാക്കിയത് കിവീസിന്റെ സ്പിന്നര്‍മാരാണ്.

തലയറത്ത് അശ്വിനും നെഹ്‌റയും

ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കളി പുരോഗമിക്കുന്തോറും സ്പിന്നര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടാകും എന്ന കാരണത്താലാവാം അങ്ങനെ ചെയ്തത്.

അതുകൊണ്ടുതന്നെ പതിവിനു വിപരീതമായി ധോണി ആദ്യ ഓവറില്‍ത്തന്നെ സ്പിന്നറെ പരീക്ഷിച്ചു. അതും വിശ്വസ്തന്‍ അശ്വിനെത്തന്നെ. എന്നാല്‍, അശ്വിന്റെ ആദ്യപന്ത് വേലിക്കെട്ടിനു മുകളിലൂടെ പറന്നു. മാര്‍ട്ടിന്‍ ഗപ്ടിലിന്റെ വകയായിരുന്നു ക്ലാസിക് സ്‌ട്രെയിറ്റ് സിക്‌സ്. സങ്കോചമേതുമില്ലാതെ അശ്വിന്‍ എറിഞ്ഞ തൊട്ടടുത്ത പന്തില്‍ ഗപ്ടില്‍ പുറത്ത്. കൂറ്റനടിക്കു ശ്രമിച്ച ഗപ്ടില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അമ്പയര്‍ കുമാര ധര്‍മസേനയുടെ തീരുമാനം തെറ്റായിരുന്നു എന്നു ടിവി റീപ്ലേയില്‍ തെളിഞ്ഞു. അശ്വിന്റെ ആദ്യ ഓവറില്‍ 13 റണ്‍സാണ് കിവീസ് താരങ്ങള്‍ അടിച്ചെടുത്തത്.

ആദ്യപ്രഹരം കിവീസിനെ ഉലച്ചു. ടീമിലെ കാരണവരായ ആശിഷ് നെഹ്‌റയുടെ തകര്‍പ്പന്‍ ഓപ്പണിംഗ് ഓവറില്‍ നിലംപതിച്ചത് വാം അപ്പ് മത്സരത്തില്‍ മിന്നും ഫോം പ്രകടിപ്പിച്ച കോളിന്‍ മുന്‍റോയുടെ വിക്കറ്റാണ്. മിഡ് ഓഫില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചുകൊണ്ടാണ് നെഹ്‌റ തന്റെ വീര്യം പുറത്തെടുത്തത്. നെഹ്‌റ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍മാത്രമാണ് കിവീസ് ബാറ്റ്‌സ്മാന്മാര്‍ നേടിയത്. തന്റെ രണ്ടാം ഓവറില്‍ അശ്വിന്‍ പ്രായശ്ചിത്തം ചെയ്തു. നായകന്‍ വില്യംണ്‍സിനെയും കോറി ആന്‍ഡേഴ്‌സണെയും വരച്ച വരയില്‍നിര്‍ത്താന്‍ അശ്വിനായി. ആദ്യ പവര്‍ പ്ലേയില്‍ കിവീസിനു നേടാനായത് 33 റണ്‍സ് മാത്രമാണ്.

നടുവൊടിച്ച് റെയ്‌നയും ബുംറയും

അഞ്ചാം ബൗളറുടെ അഭാവം നികത്താന്‍ റെയ്‌നയെയാണ് ധോണി ഏഴാം ഓവര്‍ എറിയിക്കാന്‍ നിയോഗിച്ചത്. ധോണിയുടെ ഉജ്വല തീരുമാനത്തിനു തെളിവായി അപകടകാരിയായ വില്യംസണിനെ റെയ്‌ന പുറത്താക്കി. കൂറ്റനടിക്കായി മുന്നോട്ടു കയറിയ വില്യംസണെ ധോണി സ്റ്റംപ് ചെയ്തു പുറത്തേക്കയച്ചു. നാലാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന കോറി ആന്‍ഡേഴ്‌സണും റോസ് ടെയ്‌ലറും കിവീസിനെ കരകയറ്റി. കോറി ആന്‍ഡേഴ്ണ്‍ പതിവുപോലെ കൂറ്റനടികളിലൂടെ കളം നിറഞ്ഞു. 9.1 ഓവറിലാണ് കിവീസ് അമ്പതിലെത്തിയത്.

മികച്ച രീതിയില്‍ മുന്നേറുന്ന ഘട്ടത്തില്‍ കിവീസിന്റെ കളിയുടെ താളം തെറ്റിച്ചുകൊണ്ട് റെയ്‌നയുടെ മിന്നും ഫീല്‍ഡിംഗ്. റീബൗണ്ട് വന്ന പന്ത് പിടിച്ചു റെയ്‌ന ക്ഷണവേഗത്തില്‍ നോണ്‍സ്‌ട്രൈക്കര്‍ സ്റ്റംപിലേക്കെറിഞ്ഞു. റോസ് ടെയ്‌ലര്‍ അപ്പോള്‍ ക്രീസില്‍ ഉണ്ടായിരുന്നോ എന്നറിയാന്‍ ഫീല്‍ഡ് അമ്പയര്‍ക്ക് മൂന്നാം അമ്പയറുടെ സഹായം വേണ്ടിവന്നു. മികച്ച ഫീല്‍ഡിംഗിനു പ്രതിഫലമെന്നോണം ടെയ്‌ലര്‍ ഔട്ട്. ഇതോടെ കിവീസ് 11.3 ഓവറില്‍ നാലിന് 61 എന്ന നിലയില്‍ തകര്‍ന്നു. പിന്നീടു മിച്ചല്‍ സാന്റ്‌നരും കോറി ആന്‍ഡേഴ്‌സണുമൊത്ത് ഭേദപ്പെട്ട കൂട്ടുകെട്ട്. എന്നാല്‍, ഈ കൂട്ടുകെട്ടിനും കിവീസിനെ വലിയ സ്‌കോറിലേക്കെത്തിക്കാനായില്ല.

17-ാം ഓവറില്‍ 17 പന്തില്‍ 18 റണ്‍സെടുത്ത സന്റ്‌നറും പുറത്ത്. ജഡേജയുടെ പന്തില്‍ കൂറ്റനടിക്കു ശ്രമിച്ച സന്റ്‌നറിനു പിഴച്ചു. ഉയര്‍ന്നു പൊങ്ങിയ പന്ത് ധോണി കൈപ്പിടിയിലൊതുക്കി. തൊട്ടുപിന്നാലെ കിവീസ് 100 പിന്നിട്ടു. 17.2 ഓവറിലാണ് കിവീസ് 100ലെത്തിയത്. അധികം താമസിയാതെ എലിയട്ടും പുറത്ത്. ഇന്ത്യക്കു വേണ്ടി എറിഞ്ഞവരില്‍ ഹര്‍ദിക് പാണ്ഡ്യ ഒഴികേയുള്ള എല്ലാവര്‍ക്കും ഓരോ വിക്കറ്റ് ലഭിച്ചു.

ചീട്ടുകൊട്ടാരം

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ മൂന്നോവറില്‍ ഇന്ത്യയുടെ മൂന്നു വിക്കറ്റുകള്‍ നിലംപതിച്ചു. വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനായിരുന്നു അതെന്നു മനസിലാക്കാന്‍ ധോണിക്കും കൂട്ടര്‍ക്കും അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല. ആദ്യഓവറില്‍ ഒരു റണ്‍ എടുത് ധവാനെ വിക്കറ്റിനു മുന്നില്‍ക്കുടുക്കി നഥാന്‍ മക്കല്ലമാണ് കിവികള്‍ക്ക് ബ്രേക് ത്രൂ നല്‍കിയത്. മൂന്നാം ഓവറില്‍ അഞ്ചു റണ്‍സെടുത്ത രോഹിത് ശര്‍മയെയും ഒരു റണ്ണെടുത്ത് സുരേഷ് റെയ്‌നയെയും സന്റ്‌നര്‍ മടക്കി. അപ്രതീക്ഷിതമായ ഞെട്ടലായിരുന്നു ഇന്ത്യക്കിത്. പിന്നീട് ക്രീസിലൊത്തു ചേര്‍ന്ന വിരാട് കോഹ്‌ലിയും യുവ്‌രാജ് സിംഗും ഇന്ത്യയെ മുന്നോട്ടു നയിക്കുമെന്നു തോന്നിപ്പിച്ചു. മികച്ച ഫോമിലാണെന്ന് വീണ്ടും തെളിയിച്ച കോഹ്‌ലി ആന്‍ഡേഴ്‌സന്റെ ഓവറില്‍ തുടര്‍ച്ചയായ രണ്ടു ബൗണ്ടറികള്‍ പായിച്ചു. നഥാന്‍ മക്കല്ലത്തിന്റെ പന്തില്‍ പഡില്‍സ്വീപ്പിലൂടെ ബൗണ്ടറി പായിച്ചു തുടങ്ങിയ യുവ്‌രാജ് പക്ഷേ തൊട്ടടുത്ത പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി നല്‍കി മടങ്ങിയതോടെ ഇന്ത്യ 4.5 ഓവറില്‍ നാലിന് 26 എന്ന നിലയിലേക്കു പതിച്ചു. പിന്നീടു ക്രീസിലൊത്തു ചേര്‍ന്ന് വിരാട് കോഹ്‌ലിയും മഹേന്ദ്രസിംഗ് ധോണിയും സാവധാനം ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു. അപകടം മണത്ത് വില്യംസണ്‍ ഇന്ത്യന്‍ വംശജനെത്തന്നെ കൂട്ടുകെട്ടു പൊളിക്കുന്നതിനുള്ള ദൗത്യം ഏല്‍പ്പിച്ചു. അതു വിജയിക്കുകയും ചെയ്തു.

ഇഷ് സോധിയെന്ന ലെഗ് സ്പിന്നറുടെ പന്തില്‍ ഷോട്ടിനു ശ്രമിച്ച കോഹ്‌ലിയുടെ ബാറ്റ് പന്തില്‍ ചുംബിച്ചു. കാത്തുനിന്ന വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചിക്ക് പന്ത് പിടിക്കാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല. പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യക്ക് അമ്പയറുടെ വക ശിക്ഷകൂടി ലഭിച്ചതോടെ ഇന്ത്യ 9.4 ഓവറില്‍ ആറിന് 42 എന്ന നിലയിലേക്കു പതിച്ചു. സാന്റ്‌നറുടെ പന്തില്‍ പാണ്ഡ്യ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. പിന്നെയെല്ലാം ചടങ്ങു മാത്രമായിരുന്നു. ജഡേജയെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ ഇഷ് സോധി പുറത്താക്കി. മരണവെപ്രാളത്തില്‍ കിതച്ച ഇന്ത്യക്ക് അല്പമെങ്കിലും ആശ്വാസമായത് ധോണി- അശ്വിന്‍ കൂട്ടുകെട്ടാണ്. എന്നാല്‍, അശ്വിന്‍ പുറത്തായതോടെ ഇന്ത്യ പാട്ടുപെട്ടി മടക്കി.

സ്‌കോര്‍ബോര്‍ഡ്

ന്യൂസിലാന്‍ഡ്

ഗപ്ടില്‍ എല്‍ബിഡബ്ലു ബി അശ്വിന്‍ 6(2) വില്യംസണ്‍ സ്റ്റംപ്ഡ് ധോണി ബി റെയ്‌ന 8(16) മണ്‍റോ സി പാണ്ഡ്യ ബി നെഹ്‌റ 7(6) ആന്‍ഡേഴ്‌സണ്‍ ബി ബുംറ 34(42) ടെയ്‌ലര്‍ റണ്ണൗട്ട് 10 (14) സാന്റ്‌നര്‍ സി ധോണി ബി ജഡേജ 18(17) എലിയറ്റ് റണ്ണൗട്ട് 9(12)റോഞ്ചി നോട്ടൗട്ട് 21(11) നഥാന്‍ മക്കല്ലം നോട്ടൗട്ട് 0(2)

ബൗളിംഗ്- അശ്വിന്‍ 4-0-32-1 നെഹ്‌റ 3-1-20-1 ബൂംറ 4-0-15-1 റെയ്‌ന 4-0-16-1 ജഡേജ 4-0-26-1പാണ്ഡ്യ 1-0-10-0

ഇന്ത്യ

രോഹിത് സ്റ്റംപ്ഡ് റോഞ്ചി ബി സാന്റ്‌നര്‍ 5(7) ധവാന്‍ എല്‍ബിഡബ്ലു ബി മക്കല്ലം 1(3) വിരാട് കോഹ്‌ലി സി റോഞ്ചി ബി സോധി 23(27) റെയ്‌ന സി ഗുപ്ടില്‍ ബി സാന്റ്‌നര്‍ 1(2)യുവ്‌രാജ് സിംഗ് സി ആന്‍ഡ് ബി മക്കല്ലം 4(5) ധോണി സി മക്കല്ലം ബി സാന്റ്‌നര്‍ 30(30) പാണ്ഡ്യ എല്‍ബിഡബ്ലു ബി സാന്റ്‌നര്‍ 1(7) ജഡേജ സി ആന്‍ഡ് ബി സോധി 0(3) അശ്വിന്‍ സ്റ്റംപ്ഡ് റോഞ്ചി ബി സോധി 10(20) നെഹ്‌റ ബി മില്‍നെ 0(4) ബുംറ നോട്ടൗട്ട് 0(2)

ബൗളിംഗ്- മക്കല്ലം 3-0-15-2 ആന്‍ഡേഴ്‌സണ്‍ 3-0-18-0

സാന്റ്‌നര്‍ 4-0-11-4 എലിയറ്റ് 2-0-9-0 മില്‍നെ 2.1-0-8-1

സോധി 4-0-18-3

Related posts