ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം മലയാളിപ്പയ്യന്‍

malayaliകോട്ടയം: ജോഷ്വ വി. സെബാസ്റ്റ്യന്‍ ജനിച്ചതും വളര്‍ന്നതും ദക്ഷിണാഫ്രിക്കയില്‍. അച്ഛന്‍ കുട്ടനാട് മാമ്പുഴക്കരി സ്വദേശി റോണി ജോസ്. അമ്മ ഡോ. ടീന തോമസ്. ക്രിക്കറ്റ് കളിയോട് ചെറുപ്പം മുതല്‍ താത്പര്യമുണ്ടായിരുന്നു. നന്നായി കളിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ക്രിക്കറ്റ് ജോഷ്വക്കുവേണ്ടി കരുതിവച്ചത് സ്വപ്നനേട്ടമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമില്‍ ഇടം.

ദക്ഷിണാഫ്രിക്കയുടെ ദേശീയ ടീമിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഹെറിറ്റേജ് ടീം എന്നും അറിയപ്പെടുന്ന അണ്ടര്‍ 19 സ്ക്വാഡ്. ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ജോഷ്വ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായിട്ടുള്ള പരമ്പരയ്ക്കു വേണ്ടിയാണ് ദക്ഷിണാഫ്രിക്കയുടെ ഹെറിറ്റേജ് ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്.

ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും മറ്റാരുമല്ല. ബാക്കുയുള്ളവരില്‍ ഭൂരിഭാഗം പേരും 18 നടുത്ത പ്രായമുള്ളവര്‍. പക്ഷേ, ടീമിന്റെ നട്ടല്ല് ജോഷ്വ തന്നെ. പ്രൈമറി ടീമില്‍ ജോഷ്വയ്ക്കു ലഭിച്ച പരിശീലനമാണ് ജോഷ്വായിലെ ക്രിക്കറ്റ് താരത്തെ വളര്‍ത്തിയതെന്നു പറയാം. പിന്നീട്, സ്കൂള്‍ ടീമിന്റെ ക്യാപ്റ്റനായി. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രകടം മികച്ചതായിരുന്നു. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സംസ്ഥാന ടീമില്‍ ഇടം നേടി. അന്ന് പ്രായം 10 വയസ്. പിന്നീട് അഞ്ചുവര്‍ഷവും അദ്ദേഹം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഒടുവില്‍ ഹെറിറ്റേജ് ടീമിലും ഇടം നേടാനായി.

ജൊഹാനസ്ബര്‍ഗിലെ ലിന്‍മെയര്‍ സ്കൂളിലെ പഠന കാലത്ത് അദ്ദേഹം കുറിച്ച 150 റണ്‍സ് നോട്ട് ഔട്ട് ഇന്നും തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡാണ്. സച്ചിന്‍ തെണ്ടുല്‍ക്കറിനെ ആരാധിക്കുന്ന ജോഷ്വയുടെ ആരാധനാപാത്രങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്‌സുമുണ്ട്.

Related posts