ദാരിദ്ര്യത്തിന്റെ നീറ്റലില്‍ ഒരു നോമ്പുകാലം

ekm-nilamboorഎ.എഫ്.ഷാഹിന        

ഗ്രാമഫോണില്‍ ഹിന്ദിഗാനങ്ങള്‍ ആസ്വദിച്ചു കഴിഞ്ഞിരുന്ന ഉമ്മ. നാട്ടില്‍ മുത്തുപ്പട്ട മുതലാളിയായി ജീവിച്ച പിതാവ്. ജോലിക്കും സഹായത്തിനുമായി കൂടെ നിരവധിപേര്‍. ആഢ്യത്വവും സമ്പന്നതയും നിറഞ്ഞ കുട്ടിക്കാലം. പ്രമുഖ അഭിനേത്രി നിലമ്പൂര്‍ ആയിഷയുടെ റംസാന്‍ ഓര്‍മകളില്‍ കുട്ടിക്കാലത്തെ സമ്പന്നതയും പിന്നീട് അനുഭവിച്ച ദാരിദ്രവുമൊക്കെ ഇടകലരുന്നു. കുട്ടിക്കാലത്തെ സമൃദ്ധ ജീവിതത്തിനുശേഷം അനുഭവിച്ച ദാരിദ്ര്യത്തിന്റെ നീറ്റല്‍ ആയിഷയുടെ മുഖത്തിപ്പോഴും നിഴലിച്ചു നില്‍ക്കുന്നുണ്ട്. സമ്പന്നതയില്‍ ജീവിച്ചു തുടങ്ങി ചിറകു മുളക്കുംമുമ്പെ പിതാവിന്റെ മരണത്തോടെ ദാരിദ്ര്യത്തിന്റെ പടുകുഴിലേക്ക് വീണ ആയിഷ ജീവിക്കാനായി അഭിനയത്തിന്റെ തട്ടിന്‍പുറത്ത് കയറിയിട്ട് ആറു പതിറ്റാണ്ടായി. അഭ്രപാളിയില്‍ മുഖത്ത് ചായം പുരട്ടിയതും ഒരു വ്യാഴവട്ടത്തിലേറെ റിയാദില്‍ ഗദ്ദാമയായുള്ള ജീവിതാനുഭവവും പങ്കുവച്ചാണ് നിലമ്പൂര്‍ ആയിഷ റംസാന്‍ ഓര്‍മകള്‍ വിവരിച്ചത്.

പത്ത് വയസുവരെ വാപ്പയുടെ കൂടെയുള്ള ജീവിതത്തിലാണ് നോമ്പ് തുറപ്പിക്കുന്നതടക്കം കണ്ടത്. വീടിനുമുമ്പിലൂടെ പള്ളിയില്‍ പോകുന്നവരെയടക്കം നിത്യേന നോമ്പ് തുറപ്പിക്കാന്‍ ക്ഷണിക്കുന്നത് വാപ്പയുടെ ശീലമായിരുന്നു. അതിനാല്‍ നോമ്പുകാലത്ത് ഓരോ ദിനവും പുതിയ പുതിയ അതിഥികള്‍ നോമ്പ് തുറക്കാന്‍ ഉണ്ടാകും. എന്നാല്‍ ജീവിതത്തിന്റെ അധികകാലം ആ സൗഭാഗ്യത്തില്‍ കഴിയാന്‍ ഞങ്ങള്‍ക്ക് വിധിയുണ്ടായില്ല. വാപ്പയുടെ മരണത്തോടെ വീട് തീര്‍ത്തും ഒറ്റപ്പെട്ടു. ഇളയ കുട്ടി ജനിച്ചു 56 ദിവസം കഴിഞ്ഞപ്പോഴാണ് വാപ്പയുടെ മരണം. ഞങ്ങള്‍ ചെറിയ മക്കള്‍. നാട്ടില്‍ പ്രമാണിയായ ജീവിച്ച വാപ്പയുടെ കാലശേഷം പിന്നീട് സഹായത്തിന് അധകമാരും എത്തിയില്ല. പട്ടിണി എന്തെന്ന് ഞങ്ങള്‍ അറിഞ്ഞു.

നോമ്പ്കാലം വരാനെങ്കിലും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. സഹോദരന്‍ വയറു വേദനയായി കരഞ്ഞത് വിശപ്പ്‌കൊണ്ടാണെന്ന് ഡോക്ടര്‍ പറഞ്ഞതിപ്പോഴും ഓര്‍മയിലുണ്ട്. നിത്യദാരിദ്ര്യത്തിലായപ്പോഴാണ് ജോലിക്കുപോകാന്‍ തുടങ്ങിയത്. മരത്തിന്റെ വലിയമുട്ടി തലയില്‍ വച്ചപ്പോള്‍ വൈകുന്നേരം ചോറു തിന്നാമല്ലോ എന്നത് മാത്രമായിരുന്നു ചിന്ത. “മുത്തുപ്പട്ട മുതലാളിയുടെ മോളാണത്, അതിന്റെ കൈപ്പ് പൊട്ടിപ്പോകും തലയില്‍ ചെറിയ മരം വച്ചു കൊടുക്ക്”. വാപ്പയെ അറിയുന്ന ഒരാള്‍ ഒരിക്കല്‍ എന്റെ തലയിലേക്ക് ചുമടുവയ്ക്കുന്നത് കണ്ടിട്ട് പറഞ്ഞതാണിത്. ഇങ്ങനെയിരിക്കെയാണ്  1952ല്‍ നിലമ്പൂര്‍ യുവജനകലാസമിതിയുടെ കെ.അയമു എഴുതിയ “”ജ്ജ് നല്ല മനുസ്സനാകാന്‍ നോക്ക്” എന്ന നാടകത്തില്‍ അഭിനയിക്കുന്നത്. ഇതോടെ നാടിളകി. സമുദായം ഇളകി. ഈ നെറ്റിയിലെ അടയാളം കണ്ടില്ലേ… നാടകം കളിക്കുന്നതിനിടയില്‍ ഏറു കിട്ടിയതാ… എന്നാലും ജീവിക്കാനുള്ള വക കിട്ടുമെന്ന് കരുതി വേദന സഹിച്ച് അഭിനയിച്ചു.

അക്കാലത്ത് സര്‍ക്കാര്‍ വക നെല്ലുകുത്തുന്ന ഒരു സംരംഭം നിലമ്പൂരില്‍ വന്നിരുന്നു. നെല്ല് ചേറാന്‍ സ്ത്രീകള്‍ പോകും. ഒരു രൂപ കൂലി കിട്ടും. വീട്ടിലെ അവസ്ഥ കണ്ടു ഉമ്മയെ അടക്കം അടുത്തുള്ളവര്‍ ജോലി ക്കായി വിളിക്കും. ഒരു കാലത്ത് രാജ്ഞിയായി കഴിഞ്ഞവരാണ്. നിങ്ങള്‍ അവിടെ വന്നിരുന്നാല്‍ മതി, ഞങ്ങള്‍ ജോലി ചെയ്‌തോളാമെന്ന് അവര്‍ പറയും. അത്രക്ക് സ്‌നേഹമായിരുന്നു അവര്‍ക്ക് ഉമ്മയോടും തിരിച്ചു ഉമ്മയ്ക്ക് അവരോടും. ഒരു മഴക്കാലത്ത് ജോലിചെയ്യുന്ന ഷെഡ് തകര്‍ന്ന് വീണ് ഉമ്മയുടെ കാല്‌പൊട്ടി. മഴവെള്ളത്തില്‍ ചോര ഒലിച്ചിറങ്ങിയിരുന്നു.

ഞാനും സഹോദരനുംകൂടി വരുമ്പോഴാണ് ചോരകലര്‍ന്ന വെള്ളം കുത്തിയൊഴുകുന്നത് കണ്ടത്. അവന്‍ പറഞ്ഞു താത്ത ഇന്നു ഇറച്ചി തിന്നാന്‍ കിട്ടുമായിരിക്കും, ഇവിടെ പോത്തിനെ അറുത്തിട്ടുണ്ട്, ചോര കണ്ടില്ലേ…? പിന്നീടാണ് ഉമ്മയാണ് അപകടത്തില്‍പ്പെട്ടതെന്ന് ഞങ്ങള്‍ അറിയുന്നത്. നാടകവും സനിമയും എനിക്ക് കഷ്ടപ്പാടില്ലാതെ ജീവിക്കാനുള്ള വക തന്നിരുന്നില്ല. കിലോമീറ്ററുകളോളം നടന്നുവേണം നാടകത്തില്‍ അഭിനയിക്കുന്നിടത്തെത്താന്‍. എത്തിയാല്‍ത്തന്നെ ഭക്ഷണമോ കൂലിയോ നേരാവണ്ണം കിട്ടില്ല. ഈ ദുരിതത്തില്‍നിന്ന് കരകയറാനാണ് സൗദി അറേബ്യയിലേക്ക് പോയത്.

1983ലാണ് സൗദി അറേബ്യയിലെത്തിയത്. റിയാദിനടുത്ത് ഷിഫയില്‍ നാസര്‍ മഊഫ് എന്നു പേരുളള അറബിയുടെ വീട്ടില്‍ ഗദ്ദാമയായാണ് ജോലി ചെയ്തിരുന്നത്. ഗദ്ദാമ എന്നായിരുന്നില്ല ബൈത്ത് ഉമ്മ(വീടിന്റെ മാതാവ്) എന്നായിരുന്നു സ്‌നേഹനിധികളായ കുടംബം എന്നെ വിളിച്ചിരുന്നത്. അവരുടെ കുടംബത്തിലെ അംഗം തന്നെയായിരുന്നു ഞാന്‍. നോമ്പുകാലം വല്ലാത്ത ഒരനുഭവമാണ്. അത്താഴത്തിന് ഉണക്ക ചെമ്മീന്‍ ചേര്‍ത്തുവച്ച ഖബ്‌സ ചോറാണ്. കട്ടന്‍ ചായ നിര്‍ബന്ധം. പിന്നെ സുബ്ഹി കഴിഞ്ഞാല്‍ ഉറക്കം. ഉച്ചയായാല്‍ നോമ്പുതുറക്കുളള വിഭവങ്ങള്‍ ഒരുക്കി വയ്ക്കും. വൈകുന്നേരം പാകം ചെയ്യാന്‍ ഈജ്പതുകാരികളായ സ്ത്രീകള്‍ വരും. വീട്ടുകാരും സഹായിക്കും. മഗ്‌രിബ് ആയാല്‍ വിഭവസമൃദ്ധമായ ഭക്ഷണം റെഡിയാകും. സുറാബ് എന്ന പേരിലുളള സൂപ്പ് പ്രധാനമായിരുന്നു.

അവരുടെ ഭക്ഷണത്തിനിടയിലും നോമ്പിന് തരിക്കഞ്ഞി കുടിക്കുക എന്നത് എന്റെ ശീലമായിരുന്നു. ഇതു ഞാന്‍ വീട്ടുകാരോട് പറയുകയും ചെയ്യും. ഒരിക്കല്‍ തരിക്കഞ്ഞിക്കായി റവ കൊണ്ടുവരാന്‍ പറഞ്ഞ എനിക്ക് മുമ്പില്‍ ഒരു ചാക്ക് റവയാണ് എത്തിച്ചത്. ഒരു കിലോക്ക് റവ ആവശ്യപ്പെട്ട എനിക്ക് മുമ്പില്‍ ഒരു ചാക്ക് റവ എത്തിച്ച ആ വീട്ടുകാരുടെ സ്‌നേഹത്തെ ഓര്‍ത്ത് ഇന്നും കണ്ണും നനയും. നോമ്പിന് ചില നാടന്‍ വിഭവങ്ങളുണ്ടാക്കി നല്‍കും. കുട്ടികള്‍ക്കുപോലും അവ പ്രിയപ്പെട്ടതായിരുന്നു. ഞാന്‍ ചപ്പാത്തി പരത്തി ചുട്ടു നല്‍കുന്നത് കുടുംബത്തിന് വലിയ സന്തോഷമായിരുന്നു. പള്ളികളില്‍ നോമ്പ് തുറക്കാന്‍ അറബികള്‍ വീട്ടില്‍നിന്നു ഭക്ഷണം എത്തിച്ചുനല്‍കുന്ന കാഴ്ചയില്‍ ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ക്കും. വാപ്പയും ഇങ്ങനെയായിരുന്നു. വഴിയരികിലൂടെ പോകുന്നവനെ വിളിച്ചുവരുത്തി നോമ്പ് തുറപ്പിക്കും. സൗദികള്‍ നോമ്പിന് ഇത്തരത്തില്‍ നോമ്പ് തുറപ്പിക്കുന്നത് പ്രവാസികള്‍ക്ക് ഒരുപാട് ആശ്വാസമാണ്. മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുന്നതിലെ പുണ്യം നോമ്പിനോളം തന്നെ പുണ്യമാണെന്ന് അപ്പോഴാണ് ബോധ്യമായത്.

അറബിയുടെ വീട്ടിലെ പ്രായമായ സ്ത്രീയെ ആശുപത്രിയലടക്കം കൊണ്ടുപോവുക എതായിരുന്നു എന്റെ പ്രധാന ജോലി. ഒരിക്കല്‍ ഞാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ നാടകത്തിലൂടെയും സിനിമയിലൂടെയും എന്നെ കണ്ട കുറെ പ്രവാസികള്‍ എനിക്ക് ചുറ്റും കൂടി. അവര്‍ ബഹുമാനപൂര്‍വം സംസാരിക്കുന്നത് കണ്ട എന്റെ യജമാനത്തി വീട്ടിലെത്തിയപ്പോള്‍ പറഞ്ഞത് ആയിഷ ഇന്ദിരാഗാന്ധിയാണ് എന്നാണ്. അവളെ എല്ലാവരും ബഹുമാനിക്കുന്നു. പിന്നീട് ഞാന്‍ അഭിനയിച്ച സിനിമകളുടേയും നാടകങ്ങളുടേയും കാസറ്റുകള്‍ കാണിച്ചപ്പോള്‍ കുട്ടികള്‍ പറയും ബൈത്തുമ്മ ഹേമമാലിനിയാണെന്ന്. ദഫും പാട്ടും ഡാന്‍സുമൊക്കെയായി ആ സൗദി കുടംബത്തില്‍ 17 വര്‍ഷം ഞാന്‍ അംഗമായി ജീവിച്ചു.

നോമ്പ് കാലത്ത് ജീരകക്കഞ്ഞിയാണ് മറ്റൊരു പ്രധാന വിഭവം. ഇതിപ്പോഴും ഉണ്ടാക്കികഴിക്കാറുണ്ട്. പ്രവാസ ജീവിതം അവസാനിച്ചെത്തിയപ്പോഴും കലയോടുള്ള മുഹബ്ബത്ത് മാറിയില്ല. നാടകം കുറഞ്ഞെങ്കിലും സിനിമകളില്‍ ചില വേഷങ്ങള്‍ ചെയ്തു വരുന്നുണ്ട്. പന്ത്രണ്ടായിരത്തിലേറെ സ്റ്റേജുകള്‍. കെ.ടി.മുഹമ്മദിന്റെതടക്കമുള്ള നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച സഹനടിക്കുളള അവാര്‍ഡ് “”ഊമക്കുയില്‍ പാടുമ്പോള്‍” എന്ന സിനിമയിലൂടെ ലഭിച്ചു. കലയില്‍ വന്നിട്ട് ആറു പതിറ്റാണ്ടിനുശേഷം നിലമ്പൂര്‍ ആയിഷയ്ക്ക് ലഭിച്ച സര്‍ക്കാര്‍ അംഗീകാരം.

Related posts