ദുരിതത്തിന് അറുതിയില്ല ; ഏഴാം ദിവസവും ജനം ക്യൂവില്‍ തന്നെ

ktm-bankകൊല്ലം: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ ഏഴാം പക്കത്തിലും ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം പോലും കാണാനാകുന്നില്ല. അസാധുവായ നോട്ടുകള്‍ മാറിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഇന്നലെയും ബാങ്കുകളിലും ഗ്രാമീണ മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലും തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ദേശസാത്കൃത ബാങ്കുകളില്‍ 100, 50 രൂപ നോട്ടുകള്‍ കൂടുതല്‍ എത്തിയത് മാത്രമാണ് അല്പം ആശ്വാസം പകര്‍ന്ന വസ്തുത. മാറ്റിയെടുക്കാവുന്ന നോട്ടിന്റെ പരിധി 4500 ആയി ഉയര്‍ത്തിയപ്പോള്‍ പ്രസ്തുത തുക മാറുന്നതിനാണ് കൂടുതല്‍ പേരും എത്തിയത്.

ഇവര്‍ക്കെല്ലാം പുതിയ രണ്ടായിരം രൂപയുടെ ഒരു നോട്ടും ബാക്കി 100, 50, 10 രൂപ ക്രമത്തിലുമാണ് നല്‍കിയത്. 20 രൂപയുടെ നോട്ടും ബാങ്കുകളില്‍ കാര്യമായി ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ എടിഎമ്മുകളില്‍ നിന്ന് 2500 രൂപ പിന്‍വലിക്കാമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ അറിയിപ്പെങ്കിലും ഭൂരിഭാഗം എടിഎമ്മുകളില്‍ നിന്നും 2000 രൂപയേ പിന്‍വലിക്കാനായുള്ളു.

100 രൂപ നോട്ടുകളാണ് എടിഎമ്മുകളില്‍ നിറച്ചിരുന്നത്. കൊല്ലം നഗരത്തിലടക്കം ദേശസാത്കൃത ബാങ്കുകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച എടിഎമ്മുകളിലെല്ലാം ഇടപാടുകാരുടെ നീണ്ടനിരയായിരുന്നു.ചിന്നക്കട ബീച്ച് റോഡിലെ എസ്ബിടി ശാഖയ്ക്ക് മുന്നിലെ എടിഎമ്മില്‍ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നുവരെ ഇവിടെനിന്ന് ഇടപാടുകാര്‍ക്ക് 2000 രൂപ വീതം പിന്‍വലിക്കാനായി.

അസാധുനോട്ടുകള്‍ മാറ്റിയെടുക്കാനായിരുന്നു ഇന്നലെ ബാങ്കുകളില്‍ കൂടുതല്‍ പേരും എത്തിയത്. മിക്ക ബാങ്കുകളും ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയാണ് ഇടപാടുകാര്‍ക്ക് അസാധുനോട്ടുകള്‍ മാറ്റി പുതിയത് നല്‍കിയത്. അസാധുനോട്ടുകള്‍ കര്‍ശന പരിശോധന നടത്തിയശേഷമാണ് ടോക്കണ്‍ കൊടുക്കുന്നത്.

പിന്നീട് ടോക്കണ്‍ നമ്പര്‍ വിളിക്കുന്നതിനനുസരിച്ച് കൗണ്ടറിലെത്തിയാല്‍ പണം മാറി കൊടുക്കും. ഇതുകാരണം ബാങ്കുകളിലെ തിരക്ക് പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.മിക്ക ബാങ്കുകളിലും 50, 10 രൂപ നോട്ടുകള്‍ പുതിയതിനേക്കാള്‍ പഴയത് എത്തിയിട്ടുണ്ട്. പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ചില്ലറ മാറാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ഇടപാടുകാര്‍ക്ക് പകരം 50, 10 രൂപയുടെ പഴയ നോട്ടുകള്‍ കൂടുതല്‍ നല്‍കി. ബാങ്കുകളില്‍ ഇപ്പോള്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ വന്‍ തിരക്കാണ്. പലരും മതിയായ രേഖകള്‍ ഇല്ലാതെയാണ് പുതിയ അക്കൗണ്ട് എടുക്കാന്‍ എത്തുന്നത്.

എസ്ബിടിയും എല്ലാ ശാഖകളിലും പുതിയ അക്കൗണ്ട് തുറന്നവര്‍ക്ക് ഉടന്‍ തന്നെ അസാധു നോട്ടുകള്‍ മാറി നല്‍കി. അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നതിനും തടസമൊന്നും ഉണ്ടായിരുന്നില്ല.ബാങ്കില്‍ എത്തുന്ന ഇടപാടുകാരെ ഏറ്റവും കുഴയ്ക്കുന്നത് പുതിയ 500 രൂപയുടെ നോട്ടുകള്‍ ലഭ്യമല്ലാത്തതാണ്. ഈ നോട്ടുകള്‍ മൈസൂരില്‍ നിന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്കിലെത്തും,. അതുകഴിഞ്ഞ് ഉച്ചയോടെ എല്ലാ ദേശസാത്കൃത ബാങ്കുകളിലും 500 രൂപ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഗ്രാമീണമേഖലകളിലെ ചില പോസ്റ്റ് ഓഫീസുകളില്‍ അസാധു നോട്ടുകള്‍ മാറിയെടുക്കാനായി എത്തുന്നവര്‍ക്ക് ഫോറം പൂരിപ്പിച്ച് നല്‍കി ഒരു ദിവസം കഴിഞ്ഞ് മാത്രമാണ് പണം നല്‍കുന്നത്. അസാധുനോട്ടുകള്‍ മാറിയെടുക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള അപേക്ഷാഫോറം നേരത്തെ ബാങ്കുകളില്‍ നിന്ന് സൗജന്യമായി ലഭിച്ചിരുന്നു. ഇപ്പോള്‍ പല ബാങ്കുകളിലും ഇത് ലഭ്യമല്ല. ഇതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ക്ക് ചിലര്‍ അഞ്ചു രൂപ വരെ ഈടാക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കുന്നതിന് ചിലര്‍ 30 രൂപ വരെ ഈടാക്കിയ സംഭവവുമുണ്ട്.

Related posts