ദുരൂഹതകള്‍ ഒഴിയാതെ പാഡി! അച്ഛന്റെ ഓര്‍മയ്ക്കുവേണ്ടി വിലയ്ക്കു വാങ്ങിയതാണ് ഈ സ്ഥലം; മണി ഒഴിവു സമയങ്ങള്‍ ചെലവഴിച്ചിരുന്നത് ഇവിടെയാണ്

Padiസി.കെ. പോള്‍

ചാലക്കുടി: ദുരൂഹതയൊഴിയാതെ കലാഭവന്‍ മണിയുടെ പാഡി. സിനിമാ ഷൂട്ടിംഗിന്റെ ഇടവേളകളില്‍ മണിയുടെ ഇഷ്ട ലൊക്കേഷനാണ് പാഡി. പുഴയുടെ തീരത്തുള്ള ഒരു ജാതിത്തോട്ടമാണിത്. മണി തന്നെയാണ് ജാതിത്തോട്ടത്തിനു പാഡിയെന്നു പേരിട്ടത്. ഒരു വനപ്രദേശത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന പാഡിയിലാണ് മണിയും കൂട്ടുകാരും പിന്നെ സിനിമാസുഹൃത്തുക്കളും ഒഴിവു സമയങ്ങള്‍ ചെലവഴിച്ചിരുന്നത്.

പണ്ട് മണിയുടെ അച്ഛന്‍ കുന്നിശേരി രാമന്‍ ഇവിടെ പണിക്കു പോയതായിരുന്നു. മണി സിനിമാനടനായി ഉയര്‍ന്നപ്പോള്‍ ഈ സ്ഥലം അച്ഛന്റെ ഓര്‍മയ്ക്കുവേണ്ടി വിലയ്ക്കു വാങ്ങുകയായിരുന്നു. മണിയെ അന്വേഷിച്ചെത്തുന്നവര്‍ ഇവിടേക്കാണ് എത്തുക. നാട്ടില്‍ എന്ത് ആഘോഷമുണ്ടായാലും പാഡിയിലും ആഘോഷമായിരിക്കും. വിഷുവും ഓണവും ക്രിസ്മസും ഈസ്റ്ററും എല്ലാം ഇവിടെ ആഘോഷമായിരിക്കും. കലാപരിപാടികളും കരിമരുന്നുപ്രയോഗവും പതിവാണ്.

സിനിമാസുഹൃത്തുക്കള്‍ ആര് എത്തിയാലും ഇവിടെ ആഘോഷമാണ്. വരുന്ന അതിഥിയുടെ ഇഷ്ടഭക്ഷണവും മദ്യവും ഇവിടെ എത്തും. സിനിമ, ടിവി താരങ്ങള്‍ നിത്യസന്ദര്‍ശകരാണ്. സിനിമകളുടെ കഥകളുടെ ചര്‍ച്ചകളും ഇവിടെയാണ് നടക്കാറ്. ആട്ടവും പാട്ടും നേരം പുലരും വരെയുണ്ടാകും. ചാനലുകളില്‍ അഭിമുഖം നടത്തുന്നതും പലപ്പോഴും ഇവിടെയായിരുന്നു.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ഇവിടെ ആഘോഷം നടന്നത്. മണിയുടെ ജന്മദിനം. കലാപരിപാടികളും വിരുന്നും ഉണ്ടായിരുന്നു. മണിയുടെ ഭാര്യ നിമ്മിയും മകളും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. കൂടാതെ മണിയുടെ സുഹൃത്തുക്കളടക്കം നിരവധി പേര്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.

മഞ്ഞപ്പിത്തം ബാധിച്ചതോടെ മണി മദ്യപാനം നിര്‍ത്തിയതായിരുന്നു. മദ്യപാനം നിര്‍ത്തിയപ്പോഴും മണിക്ക് അസ്വസ്ഥത ഉണ്ടായി. ഇതിനെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മഞ്ഞപ്പിത്തത്തിനു മരുന്നു കഴിച്ചിരുന്നുവെങ്കിലും മണി കൂടുതലായി ഉപയോഗിച്ചിരുന്നതു കീഴാര്‍നെല്ലിയായിരുന്നു. കുറച്ചുനാളായി സിനിമകള്‍ കുറവായിരുന്നുവെങ്കിലും സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തുകൊണ്ടിരുന്നു.

മരണദിവസംപോലും സ്റ്റേജ് പ്രോഗ്രാം ഏറ്റിരുന്നു. കൂട്ടുകാരായിരുന്നു മണിക്ക് എല്ലാം. എന്നാല്‍ ആരും ഉപദേശിക്കുന്നതു മണിക്ക് ഇഷ്ടമല്ലായിരുന്നു. മണിയുടെ സഹായി മുരുകനെ ഒഴിവാക്കാന്‍ മാനേജര്‍ ജോബിയടക്കം ഉപദേശിച്ചിരുന്നുവെങ്കിലും മണി കൂട്ടാക്കിയില്ല. സൗത്ത് ജംഗ്ഷനില്‍ ചെരുപ്പുകുത്തിയായിരുന്ന മുരുകന്‍ എങ്ങനെയോ മണിയുടെ സുഹൃദ്‌സംഘത്തില്‍ വന്നുകയറുകയും അധികം താമസിയാതെ മണിയുടെ സഹായിയായി മാറുകയുമായിരുന്നു.

മുരുകനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു. വാറ്റുചാരായം പാഡിയില്‍ എത്തുന്നുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആരാണ് ചാരായം ഇവിടെ എത്തിക്കുന്നതെന്ന് അന്വേഷിച്ചുവരുന്നു. മണി അടുത്തയിടെ വിദേശപര്യടനം നടത്തിയിരുന്നു. ഇതില്‍നിന്നും ലക്ഷക്കണക്കിനു രൂപ മണിക്കു ലഭിക്കാനുണ്ട്. കൂടാതെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളും നടന്നിട്ടുണ്ട്. ഈ പണമൊന്നും വീട്ടില്‍ ലഭിച്ചിട്ടില്ല. പണം എവിടെ ചെലവഴിച്ചുവെന്നതും ദുരൂഹമാണ്. മണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Related posts