കോഴഞ്ചേരി: ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. സീതത്തോട് ആങ്ങമൂഴി കലപ്പമണ്ണില്‍ രാജുവിന്റെ ഭാര്യ മായ (58) ആണ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനേ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
കഴിഞ്ഞ് 17നാണ് മായയ്ക്ക് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയ നടന്നത്. തൊട്ടടുത്ത ദിവസം മുതല്‍ പലവിധ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇതോടെ സ്കാനിംഗ് അടക്കം പലവിധ പരിശോധനയ്ക്ക് വിധേയയാക്കി.
തുടര്ന്ന്അതി സങ്കീര്‍ണമായ ഒരു ശസത്രക്രിയ കൂടി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അങ്ങനെ 22ന് രണ്ടാമതും ശസ്ത്രക്രിയ നടത്തി. അതിനുശേഷം വെന്റിലേറ്ററിലായ മായ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
ശസ്ത്രക്രിയയുടെ സങ്കീര്‍ണത ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നു എന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. അവരുടെ അനുമതിയോടെ ശസ്ത്രക്രിയ നടത്തിയത്.
മൃതദേഹം പോസ്റ്റ്മോട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ: അരുണ്‍, സനീഷ്. സംസ്കാരം ഇന്ന് അഞ്ചിന് വീട്ടുവളപ്പിൽ. ആങ്ങമൂഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് മായയുടെ ഭര്‍ത്താവ് രാജുകലപ്പമണ്ണിൽ.

