ധനരാജ് വധം: ഒന്‍പതു പേര്‍ക്കെതിരേ കുറ്റപത്രം; നാല് പ്രതികള്‍ക്ക് ജാമ്യം

tvm-crimebloodപയ്യന്നൂര്‍: കുന്നരുവിലെ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നാലു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യമനുവദിച്ചു. ജൂലൈ 18ന്് അറസ്റ്റിലായ കെ.പി.പ്രജിത്‌ലാല്‍, എം.വൈശാഖ്, കെ.അനൂപ്, സി.സുകേഷ് എന്നിവര്‍ക്കാണ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യമനുവദിച്ചത്. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ കുറ്റത്തിന് പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ ലിജിന്‍ ലക്ഷ്മണന് പയ്യന്നൂര്‍ കോടതിയും പ്രതികള്‍ക്ക് കുറ്റകൃത്യത്തിനുപയോഗിക്കാന്‍ വാഹനം നല്‍കിയ കുറ്റത്തിന് റിമാന്‍ഡിലായ നിജേഷിന് ഹൈക്കോടതിയും ജാമ്യമനുവദിച്ചിരുന്നു.

കൊലപാതക കേസുകളില്‍ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ. പ്രതികള്‍ക്കുള്ള ഈ അവകാശ പ്രകാരമാണ് നാലുപേര്‍ക്ക് ജാമ്യം ലഭിച്ചത്. ഇതിനായി രണ്ടുദിവസം മുമ്പ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിയിരുന്നു. ഈ അപേക്ഷകള്‍ കോടതി ഇന്നലെ പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പണിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത് റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക്  ജാമ്യം ലഭിക്കാനിടയാക്കുമെന്നും അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പുറത്തിറങ്ങുന്ന പ്രതികളുടെ സുരക്ഷ പോലീസിന് തലവേദനയാകുമെന്നും ദിവസങ്ങള്‍ക്ക് മുമ്പ് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേസില്‍ ഒമ്പതുപേരെ പ്രതിചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐ എം.പി.ആസാദ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.   കക്കമ്പാറ മൊട്ടക്കുന്ന് സ്വദേശികളും ആര്‍എസ്എസ് പ്രവര്‍ത്തകരുമായ ടി.പി.ബിജു, എം.വിപിന്‍,എം.വൈശാഖ്, സി.സുകേഷ്, കെ.പി.പ്രജിത്‌ലാല്‍, കെ.അനൂപ്, കെ.മനൂപ്, ലിജിന്‍ ലക്ഷ്മണന്‍, വടശേരിയിലെ എ.വി.നിജേഷ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ മറ്റ് രണ്ടുപേരും ഗൂഢാലോചന കുറ്റത്തിന് നാലുപേരും പ്രതികളായി ഉണ്ടെന്നും ഇവരെ കണ്ടെത്തുന്നമുറയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.

ജൂലൈ 11ന് രാത്രി പത്തോടെയാണ് കുന്നരുവിലെ സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജനെ അക്രമികള്‍ വീട്ടുമുറ്റത്ത് വച്ച് വെട്ടിക്കൊന്നത്.   സംഭവം നടന്ന് രണ്ടര മണിക്കൂറിനുള്ളില്‍ അന്നൂരിലെ ബിജെപി പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രനെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം സമാന രീതിയില്‍ വെട്ടിക്കൊന്നിരുന്നു. ശ്രീകണ്ഠാപുരം സിഐ വി.വി.ലതികേഷ് അന്വേഷിക്കുന്ന ഈ കേസില്‍ എട്ടുപേര്‍ അറസ്റ്റിലായിരുന്നു. കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍കൂടി പ്രതികളായുള്ള ഈ കേസിന്റെ കുറ്റപത്ര സമര്‍പ്പണവും ഉടനേയുണ്ടാകും.

Related posts