നഗരസഭയെ നോക്കുകുത്തിയാക്കി വസ്ത്രവ്യാപാരശാലയ്ക്ക് ലിഫ്റ്റ് നിര്‍മാണം

ALP-LIFTപന്തളം: പന്തളം കവലയിലൂടെ കടന്നു പോകുന്ന മുട്ടാര്‍ നീര്‍ച്ചാല്‍ കയ്യേറി വസ്ത്രവ്യാപാരശാലയ്ക്കായി ലിഫ്റ്റ് നിര്‍മിക്കുന്നതായി ആരോപണം. പന്തളം-പത്തനംതിട്ട റോഡിനു വടക്ക് വശത്തായി, കവലയ്ക്ക് സമീപം തന്നെ  പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനമാണ് കയ്യേറ്റം നടത്തുന്നതായി പരാതി ഉയര്‍ന്നത്. നാലു നില കെട്ടിടത്തിന് സമാന്തരമായി പിന്‍ഭാഗത്താണ് ലിഫ്റ്റ് നിര്‍മാണം നടക്കുന്നത്. നീര്‍ച്ചാലില്‍ തന്നെയാണ് അതിര്‍ത്തി ഭിത്തി നിര്‍മിച്ചത്. ഇതിനുള്ളില്‍ മണ്ണിട്ട് നികത്തിയ ശേഷമാണ് ലിഫ്റ്റ് നിര്‍മാണം. കെട്ടിടത്തിന്റെ പിന്നിലായതിനാല്‍ ഈ ഭാഗത്തെ നിര്‍മാണങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടില്ല.

കെട്ടിടത്തിനോട് ചേര്‍ന്ന ഭാഗങ്ങളിലും സമാനമായ രീതിയില്‍ മണ്ണിട്ട് നികത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും പരാതിയുണ്ട്. ആദ്യം കെട്ടിടാവശിഷ്ടങ്ങളും മറ്റും ചാലിന്റെ വശത്ത് തള്ളിയ ശേഷം പിന്നീട് മണ്ണിട്ട് നിറയ്ക്കുകയാണെന്നാണ് പരാതി. കുറുന്തോട്ടയം പാലത്തിനു സമീപം  സമാനമായ രീതിയില്‍ കയ്യേറ്റം നടന്നത് അന്നത്തെ പഞ്ചായത്ത് ഭരണസമിതി തടഞ്ഞിരുന്നു. വസ്ത്രവ്യാപാരശാലയ്ക്ക് പിന്നിലെ കയ്യേറ്റ ആരോപണം നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.

ലിഫ്റ്റ് നിര്‍മാണം നടക്കുന്ന പിന്‍ഭാഗത്ത് മലിനജലമൊഴുകുന്ന നിരവധി പൈപ്പുകളും ചാലിലേക്കാണ് തുറന്ന് വച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. നീര്‍ച്ചാല്‍ സംരക്ഷിക്കാന്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഏറെക്കാലമായുള്ളതാണ്. ഒരു നിയന്ത്രണവുമില്ലാതെ മാലിന്യം തള്ളുന്നതിനാല്‍ മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ് നീര്‍ച്ചാല്‍ ഇപ്പോള്‍. വശങ്ങളില്‍ കയ്യേറ്റം കൂടി വ്യാപകമായതോടെ, പഴയ കാലത്ത് ജലസ്രോതസുകളിലൊന്നുകൂടിയായിരുന്ന മുട്ടാര്‍ നീര്‍ച്ചാല്‍ വിസ്മൃതിയിലാവുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.

Related posts