നരനായാട്ട് തുടരുന്നു… പുഴയോരത്ത് ടെന്റ് കെട്ടി താമസിക്കുകയായിരുന്ന നാടോടി യുവതിയെ നായ്ക്കൂട്ടം വലിച്ചിഴച്ചു കൊണ്ടു പോയി ചുണ്ടും മൂക്കും കടിച്ചെടുത്തു

Dogതലശേരി: പുഴയോരത്ത് കുടില്‍കെട്ടി താമസിക്കുകയായിരുന്ന നാടോടി യുവതിയെ തെരുവുനായക്കൂട്ടം കടിച്ചുകീറി. മൈസൂരു ഹുന്‍സൂര്‍ സ്വദേശിയായ രാധ (40) യെയാണ് മേല്‍ച്ചുണ്ടും മൂക്കും കടിച്ചുകീറിയ നിലയില്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ നാലിനായിരുന്നു സംഭവം.

മമ്പറം പാലത്തിനു സമീപം പുഴയോരത്ത് കുടില്‍കെട്ടി താമസിക്കുകയായിരുന്ന രാധയെ തെരുവുനായക്കൂട്ടം ആക്രമിക്കുകയും കടിച്ചു വലിക്കുകയായിരുന്നു. നായക്കൂട്ടം യുവതിയെ കുറച്ചുദൂരത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മേല്‍ച്ചുണ്ട് പൂര്‍ണമായും മുറിഞ്ഞു. രക്തത്തില്‍ കുളിച്ചുകിടന്ന രാധയെ ഒപ്പമുണ്ടായിരുന്നവരാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

പുലര്‍ച്ചെ തന്നെ ആശുപത്രിയില്‍ എത്തിച്ച രാധയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് റഫര്‍ ചെയ്‌തെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് മാറ്റാന്‍ നടപടിയുണ്ടായത്. വിവരമറിഞ്ഞ് ആശുപതിയിലെത്തിയ എ.എന്‍.ഷംസീര്‍ എംഎല്‍എ ഇടപെട്ടാണ് കോഴിക്കോട്ടേക്ക് മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചത്.

കൈയില്‍ ഒരു പൈസ പോലുമില്ലാതെയാണ് രാധയും കൂടെയുള്ളവരും ആശുപത്രിയിലെത്തിയത്. ചായ കുടിക്കാന്‍ പോലും പണമില്ലാതെ വലഞ്ഞ ഇവര്‍ക്ക് സാമൂഹ്യപ്രവര്‍ത്തകനായ പാറാല്‍ ബാബുവാണ് ആദ്യം സഹായഹസ്തവുമായി എത്തിയത്. അനാഥയായ രാധ അകന്ന ബന്ധുക്കളോടൊപ്പമാണ് മമ്പറത്ത് താമസിച്ചിരുന്നത്. വട്ടത്തോണി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്.

Related posts