നവീകരിച്ച ലൂര്‍ദ് കത്തീഡ്രലിന്റെ പുനഃപ്രതിഷ്ഠ ഞായറാഴ്ച

tcr-kathridalതൃശൂര്‍: ലൂര്‍ദ്ദ് കത്തീഡ്രലിന്റെ പുനഃപ്രതിഷ്ഠയും ആശീര്‍വാദവും ഞായറാഴ്ച രാവിലെ ഒന്‍പതിന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. പുനഃപ്രതിഷ്ഠാ കര്‍മങ്ങളില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരാകും.     നൂതന സാങ്കേതികവിദ്യകളോടെ ഒന്നര വര്‍ഷംകൊണ്ടാണു ദേവാലയത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരേസമയം 2500 പേര്‍ക്കു കുര്‍ബാനയില്‍ പങ്കെടുക്കാനാവുമെന്നു വികാരി ഫാ. വര്‍ഗീസ് കുത്തൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നൂറിലേറെ കലാകാരന്‍മാരുടെ കരവിരുതിലൂടെയാണ് അള്‍ത്താര കമനീയമായി രൂപകല്പന ചെയ്തിരിക്കുന്നത്. ഇലക്‌ട്രോണിക് സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചുള്ള ലെയനോര സൗണ്ട് സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ പ്രശസ്തമായ ഭൂഗര്‍ഭ ദേവാലയവും നവീകരിച്ചു. അള്‍ത്താരയുടെ മുകളില്‍ പരിശുദ്ധ മാതാവിന്റെ ജീവിത മുഹൂര്‍ത്തങ്ങള്‍ പ്രശസ്തരായ ചിത്രകാരന്‍മാരുടെ കലാസൃഷ്ടികള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പള്ളിയുടെ ഉള്‍ഭാഗത്ത് ഗ്ലാസ് ചിപ്‌സ് കൊണ്ട് നിര്‍മിച്ച കാഴ്ചകളും പ്രത്യേകതയാണ്. 60 വര്‍ഷത്തിനു ശേഷമാണ് നവീകരണ പ്രവര്‍ത്തനം നടത്തുന്നത്.

ദേവാലയ പുനരുദ്ധാരണത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്ക് അഞ്ചു വീടു നിര്‍മിച്ചു നല്‍കും. ഓരോ വീടിനും അഞ്ചു ലക്ഷം രൂപ വീതം ചെലവു വരും. ദേവാലയ നവീകരണത്തിന്റെ ഓര്‍മയ്ക്കായി പള്ളി കോമ്പൗണ്ടില്‍ കര്‍ദിനാള്‍ ഒലിവുമരം നടും. ഉച്ചയ്ക്കു സ്‌നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനം മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷനാകും.

ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന നാടകം “ഓമല്‍പക്ഷി’ അരങ്ങേറും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് 80 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടക്കും. മാര്‍ ജേക്കബ് തൂങ്കുഴി മുഖ്യകാര്‍മികനാകും. സമര്‍പ്പിതസംഗമം 13 ന് ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കും. സ്‌നേഹവിരുന്നിനുശേഷം അഞ്ചിനു ദിവ്യബലിക്കു രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് കാര്‍മികനാകും. വൈകുന്നേരം ആറിന് ഫാ. പോള്‍ പൂവത്തിങ്കലിന്റെ നേതൃത്വത്തിലുള്ള ബൈബിള്‍ സംഗീതക്കച്ചേരി വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ചേതനയുടെ നേതൃത്വത്തില്‍ പുത്തന്‍പാന നൃത്താവിഷ്കാരം.

മേയ് 14ന് ഇടവകദിനവും ഭക്തസംഘടനാ സംയുക്തവാര്‍ഷികവും നടക്കും. വൈകുന്നേരം ആറിന് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി അധ്യക്ഷനാകും. അവാര്‍ഡ് വിതരണവും വിത്തു വിതരണവും നടക്കും. പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനറും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ജോയ് ബാസ്റ്റിന്‍ ചാക്കോള, നിര്‍മാണ കമ്മിറ്റി ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ജിമ്മി തറയില്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വിനോദ് ഡേവീസ് എന്നിവരും പങ്കെടുത്തു.

Related posts