നാടിനെ നടുക്കിയ ക്രൂരത! പ്രതിയെക്കുറിച്ചുള്ള സൂചന ജിഷ കൊല്ലപ്പെട്ട് 50-ാം ദിവസം; ദുരൂഹതയാര്‍ന്ന ശവസംസ്കാരം; ഇടതു- വലതു അന്വേഷണ സംഘങ്ങള്‍…

jishaറിയാസ് കുട്ടമശേരി

ഡല്‍ഹിയിലെ നിര്‍ഭയയിലൂടെയാണ് അന്നു നാം ആ ഭീകരത തിരിച്ചറിഞ്ഞത്. ഇന്നിതാ ജിഷയുടെ ജീവിതവും കവര്‍ന്നിരിക്കുന്നു. നിര്‍ഭയയെ പോലെ, കൊല്ലുക മാത്രമായിരുന്നില്ല വീണ്ടും വീണ്ടും കൊല്ലുകയായിരുന്നു ജിഷയെയും.  എന്നിട്ടോ..? ആഴ്ചകളോളം പ്രതിയെത്തേടി നമ്മള്‍ ഇരുട്ടില്‍ത്തപ്പി. പട്ടാപ്പകല്‍ നടന്ന ഒരു കൊലപാതകത്തിന്റെ പ്രതിയെ പിടിക്കാന്‍ വൈകുന്നത് ഓരോ ദിവസവും ജനത്തിന് ആശങ്കയുടെ നിമിഷങ്ങളാണു സമ്മാനിച്ചത്.
നാടിനെ നടുക്കിയ രാത്രി

2016 ഏപ്രില്‍ 28

അന്നത്തെ രാത്രിയെക്കുറിച്ച് ഇരിങ്ങോള്‍ ഗ്രാമവാസികള്‍ക്ക് ഓര്‍ക്കാന്‍ പോലും ഭയമാണ്. അന്നാണു നിയമവിദ്യാര്‍ഥിനിയായ ജിഷയെന്ന പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ട രാത്രി. കനാല്‍ ബണ്ടിലെ പുറംമ്പോക്കില്‍ ഒറ്റമുറി വീട്ടില്‍ അമ്മ രാജേശ്വരിയും കൊല്ലപ്പെട്ട ജിഷയും മാത്രമാണ് താമസിച്ചിരുന്നത്. സംഭവദിവസം ജോലികഴിഞ്ഞെത്തിയ അമ്മയാണ് മകള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ ആദ്യ ദൃക്‌സാക്ഷി. ശ്വാസം മുട്ടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തി. വയര്‍ കുത്തികീറി കുടല്‍മാല പുറത്തെടുത്തു. മുപ്പതിലധികം മാരക മുറിവുകള്‍, നെഞ്ചില്‍ ആഴത്തില്‍ കത്തി കുത്തിയിറക്കി. ഭീഭത്സമായ ഈ രംഗങ്ങള്‍ക്ക് സാക്ഷിയാകാന്‍ രാത്രി എട്ടരയോടെ കുറുപ്പംപടി പോലീസ് എത്തി. മരണം സ്ഥിരീകരിച്ച പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

ദുരൂഹതയാര്‍ന്ന ശവസംസ്കാരം

പോലീസിന്റെ ക്രൈം ഡയറിയില്‍ ഇതൊരു സാധാരണ കൊലപാതകമായി ഇടം പിടിച്ചു. അരുംകൊലയുടെ വാര്‍ത്തകള്‍ പുറം ലോകമറിഞ്ഞില്ല. പിറ്റേ ദിവസം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ നേരം ഏറെ വൈകി. ഇന്നുതന്നെ ദഹിപ്പിക്കാമെന്നു പോലീസും ചില നാട്ടുകാരും. ഒടുവില്‍ അങ്ങനെ നിയമം ലംഘിച്ചു പെരുമ്പാവൂര്‍ നഗരസഭയുടെ പൊതുശ്മശാനത്തിന്റെ വാതില്‍ രാത്രി ഒന്‍പതിനു ജിഷയുടെ സംസ്കാരത്തിനായി തുറന്നുകൊടുത്തു. ചിതയിലെ ആളിക്കത്തുന്ന തീയില്‍ നിന്നുയരുന്ന പുകപടലം പോലെ ദുരൂഹതകളും പറന്നകലുമെന്ന പ്രതീക്ഷയിലാണു പലരും പിരിഞ്ഞത്. എന്നാല്‍, കത്തിയെരിഞ്ഞടങ്ങിയ ചിതയിലെ ചാര കൂമ്പാരത്തില്‍ നിന്നും ആ നിഷ്ഠൂര കൊലപാതകത്തിന്റെ പൊടിപടലങ്ങള്‍ കുതിച്ചുയര്‍ന്നു.

ഇടതു- വലതു അന്വേഷണ സംഘങ്ങള്‍

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലായിരുന്നു ഈ ദുരന്തത്തിന്റെ അരങ്ങേറ്റം. പോലീസ് സംശയങ്ങള്‍ അടക്കിവച്ചു. അപ്പോഴേക്കും ജിഷയുടെ സഹപാഠികളും മാധ്യമങ്ങളും ഇത് ഏറ്റെടുത്തിരുന്നു. ഡല്‍ഹി നിര്‍ഭയ കേസ് പോലെ രാജ്യമാകെ കത്തിപടര്‍ന്നു. ജനത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാര്‍വക പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു.

എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ടീം അന്വേഷണം ആദ്യം മുതല്‍ തുടങ്ങി. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് ആദ്യ ദിവസങ്ങളിലെല്ലാം പോലീസ് പറഞ്ഞുകൊണ്ടിരുന്നത്. കാര്യമായ തെളിവുകളൊന്നും കിട്ടാതെ വന്നപ്പോള്‍ സമീപവാസികള്‍ നല്‍കിയ മൊഴിയനുസരിച്ച് പ്രതിയുടെതെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി കാര്യമായ പ്രതികരണം ലഭിക്കാത്തതിനാല്‍ അന്വേഷണം മറ്റുവഴികളിലേക്കു തിരിഞ്ഞു.
ഇതിനിടയില്‍ കേരളത്തിന്റെ ഭരണം ഇടതു മുന്നണിയുടെ കൈകളിലായി. അധികാരമേറ്റയുടനെ നിലവിലെ അന്വേഷണസംഘത്തെ അടിമുടി മാറ്റി. അവരും വരപ്പിച്ചു ഒരു മഞ്ഞഷര്‍ട്ടുകാരന്റെ രേഖാചിത്രം.

പഴയതിനെക്കാള്‍ പ്രതികരണം ഈ ചിത്രത്തിനു കിട്ടി. അമ്പതോളം പേരെയാണു ചിത്രത്തോടു സാദൃശ്യം തോന്നി പ്രതികളെന്നും പറഞ്ഞു കേരളമൊട്ടാകെ പോലീസ് പിടിച്ചു നല്‍കിയത്. രക്തസാമ്പിളുകള്‍ ശേഖരിച്ച് ഇവരെയെല്ലാം പോലീസ് വിട്ടയച്ചുകൊണ്ടുമിരുന്നു. അതിനിടയിലാണു കുറുപ്പംപടി വട്ടോളിപ്പടി ജംഗ്ഷനിലെ കടയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ ജിഷയെ പോലെ തോന്നിക്കുന്ന യുവതിയെ ഒരു മഞ്ഞഷര്‍ട്ടുധാരി പിന്തുടരുന്ന ദൃശ്യം പതിയുന്നത്. ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതുകൊണ്ട് അതിലും അന്തിമ തീരുമാനമായില്ല. സാദൃശ്യക്കാരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പെരുമ്പാവൂരിലെ അന്വേഷണ സംഘത്തിന്റെ ക്യാമ്പില്‍ എത്തിച്ചു ചോദ്യം ചെയ്തു.
ഒടുവില്‍ പോലീസിന് കച്ചിത്തുരുമ്പായി കൊല്ലപ്പെട്ട ജിഷയുടെ വീടിനു സമീപത്തു നിന്നു കിട്ടിയ ചെരുപ്പ് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിച്ച റിപ്പോര്‍ട്ട് ലഭിച്ചു. ചെരുപ്പിലെ രക്തം ജിഷയുടേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.

അത്തരം ചെരുപ്പുകള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് സാധാരണയായി ഉപയോഗിക്കുന്നത്. മാത്രമല്ല, അതില്‍ സിമന്റിന്റെയും മറ്റും അംശങ്ങള്‍ ഉണ്ടായിരുന്നു. അതോടെ അന്വേഷണത്തില്‍ വഴിത്തിരിവായെന്നു പറയാം. പശ്ചിമബംഗാള്‍, ആസാം, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി അന്വേഷിച്ചതാണെങ്കിലും ആദ്യഘട്ടത്തില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.

ജിഷവധത്തിലെ രാഷ്ട്രീയം

സംഭവം ആദ്യം പ്രതികൂട്ടിലാക്കിയത് സിപിഎമ്മിന്റെ പെരുമ്പാവൂര്‍ എംഎല്‍എയായിരുന്ന സാജുപോളിനെയാണ്. ജിഷയുടെ കൊലപാതകത്തിനു ശേഷം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന അമ്മ രാജേശ്വരിയെ കാണാനെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവിനോടു സാജു പോളിനെക്കുറിച്ച് അതിരൂക്ഷമായിട്ടാണ് അവര്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പു കാലമായതിനാല്‍ ഇതിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ലഭിക്കുകയും ചെയ്തു. മൂന്നുവട്ടം എംഎല്‍എയായിരുന്ന സാജുപോളിന്റെ ഇത്തവണത്തെ പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്നായി ഒടുവില്‍ ജിഷവധം മാറി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെയും മുള്‍മുനയില്‍ നിര്‍ത്തി ഈ കൊലപാതകം. നേതാവിനു   പങ്കുണ്ടെന്നു കാണിച്ചു പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വവും വിയര്‍ത്തു. ഒടുവില്‍ പരാതിക്കാരനെതിരേ ഒരു കോടിയുടെ മാനനഷ്ടക്കേസിനു വക്കില്‍ നോട്ടീസ് അയച്ച് നീതി കാത്തിരിക്കുകയാണ് ഈ കോണ്‍ഗ്രസ് നേതാവ്.

ജിഷ ഭവനില്‍ ഇനി?

നാടിനെ നടുക്കിയ ദാരുണ കൊലപാതകത്തില്‍ പ്രതിഷേധത്തോടൊപ്പം സാഹയങ്ങളുമെത്തി. പാതി പണിതു നിര്‍ത്തിയ പുതിയ വീട് സര്‍ക്കാര്‍ ഏറ്റെടുത്തു നിര്‍മാണം പൂര്‍ത്തിയാക്കി വരുന്നു. സഹോദരി ദീപയ്ക്കു സര്‍ക്കാര്‍ ജോലി നല്‍കി. അമ്മ ഇപ്പോഴും സര്‍ക്കാര്‍ സംരക്ഷണയില്‍ തന്നെയാണ്. കളക്ടര്‍ രൂപീകരിച്ച സഹായ ഫണ്ടിലേക്കു ലക്ഷങ്ങള്‍ ലഭിക്കുന്നുണ്ട്. പുതിയ വീടിന്റെ പണി പൂര്‍ത്തിയായാല്‍ ജിഷയില്ലാത്ത ഭവനത്തിലേക്കു മാതാവ് മാറും. കുടുംബവുമായി ബന്ധം നേരത്തെ ഉപേക്ഷിച്ച പിതാവ് പാപ്പു തനിച്ചാണു താമസം.

Related posts