നാട്ടുകാര്‍ക്ക് തലവേദനയായി മാലിന്യനിക്ഷേപം

ALP-MALINYAMചേര്‍ത്തല : ചേര്‍ത്തല നഗരത്തിലെ മാലിന്യനിര്‍മാര്‍ജനത്തിന് ഇതുവരെയും പരിഹാരമാകാത്തത് പ്രദേശവാസികളെ വലയ്ക്കുന്നു. വടക്കേ അങ്ങാടി ജംഗ്ഷനു തെക്കുള്ള ഉപയോഗശൂന്യമായ ശൗചാലയവും പരിസരവും മാലിന്യകൂമ്പാരമായി മാറിയതാണ് പ്രദേശവാസികള്‍ക്ക് തലവേദനയായിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാ പനങ്ങളിലെ മാലിന്യങ്ങള്‍ നേരത്തെ നിക്ഷേപിച്ചിരുന്നത് മുട്ടം ഹോളിഫാമിലി സ്കൂളിനു സമീപമായിരുന്നു. ഇങ്ങനെ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ നഗരസഭയുടെ വാഹനങ്ങളെത്തി നീക്കംചെയ്യുകയായിരുന്നു ചെയ്തിരുന്നത്.

എന്നാല്‍ നഗരസഭ അധികൃതര്‍ കൃത്യമായി മാലിന്യനിക്ഷേപം നീക്കം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഇവിടെ മാലിന്യകൂമ്പാരമായിരുന്നു. മാലിന്യനിക്ഷേപം സ്കൂള്‍ കുട്ടികളുടെ ആരോഗ്യത്തിനു ഭീഷണിയായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇടപെട്ട് മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്കൂളിനു വടക്കു ഭാഗത്തുള്ള ഉപയോഗ്യശൂന്യമായ ശൗചാലയത്തിനുസമീപം മാലിന്യങ്ങള്‍ തള്ളാന്‍ തുടങ്ങിയത്. ശൗചാലയം ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നഗരസഭ അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല.

ഇപ്പോളിവിടെ മാലിന്യനിക്ഷേപം കൂടിയായപ്പോള്‍ പ്രദേശത്തുകൂടി ദുര്‍ഗന്ധം മൂലം മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.  മഴപെയ്തു കഴിഞ്ഞാല്‍ പിന്നെ മാലിന്യം റോഡിലാകെ ഒഴുകി പരക്കുകയാണ്. ഇത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ ആരോഗ്യത്തിനും ഭീഷണിയാകുന്നുണ്ട്. നഗരസഭ അധികൃതര്‍ ഇടപെട്ട് എത്രയും വേഗം ഇവിടെനിന്നും മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വടക്കേ അങ്ങാടിക്കു സമീപമുള്ള ഉപയോഗശൂന്യമായ ശൗചാലയം മാലിന്യക്കൂമ്പാരമായി മാറിയപ്പോള്‍.

Related posts