നാലു സ്ത്രീകളെയും ഒരു പുരുഷനെയും ചുട്ടെരിച്ച് ഫാംഹൗസില്‍ സംസ്കരിച്ചു; ഡോ.ഡെത്ത്’ പോലീസുകാരുടെയും നാട്ടുകാരുടെയും തലവേദന

CRIMEപൂന: ആറു പേരെ ചുട്ടുകൊന്ന ഡോ. സന്തോഷ് പോല്‍ നാട്ടുകാരുടെയും പോലീസുകാരുടെയും തലവേദന. ഡോക്ടര്‍ക്കെതിരേ അന്വേഷണവുമായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അടക്കമുള്ള ഏജന്‍സികളില്‍ പരാതി നല്‍കി അന്വേഷണം മരവിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. നാട്ടുകാരും ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതും ഡോക്ടര്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയായിരുന്നു. ഡോ. സന്തോഷ് പോല്‍ അറസ്റ്റിലായതോടെ നാട്ടുകാരും ഒപ്പം പോലീസും സന്തോഷത്തിലാണ്.

ആംഗന്‍വാടി വര്‍ക്കര്‍ മംഗല ജേഥെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണു ഡോ. സന്തോഷ് പോല്‍ നടത്തിയ കൂട്ടക്കൊലയുടെ ചുരുളഴിച്ചത്. നാലു സ്ത്രീകളെയും ഒരു പുരുഷനെയും സമാനമായ രീതിയില്‍ ചുട്ടെരിച്ച് ഫാംഹൗസില്‍ സംസ്കരിച്ചെന്ന ഡോക്ടറുടെ മൊഴിയെത്തുടര്‍ന്നു തിങ്കളാഴ്ച അര്‍ധരാത്രി സത്താറ പോലീസ് സൂപ്രണ്ട് സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഫാംഹൗസില്‍നിന്നു നാലു മൃതദേഹ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.

ജേഥെയെക്കൂടാതെ സല്‍മ ഷേക്ക്, ജഗബായി പോല്‍, സുരേഖ ചികാനെ, നത്മല്‍ ഭണ്ഡാരി എന്നിവരുടെ ചുട്ടെരിച്ച മൃതദേഹങ്ങളാണു കണ്ടെത്തിയത്. വനിത ഗെയ്ക്‌വാദ് എന്ന വനിതയെ കൊലപ്പെടുത്തി റിസര്‍വോയറില്‍ തള്ളിയതു 2008 ലാണെന്നു ഡോക്ടര്‍ മൊഴി നല്കി. 2003 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലാണ് ആറുപേരും കൊല്ലപ്പെട്ടത്.മഹാരാഷ്ട്ര പൂര്‍വ പ്രാഥമിക് ശിക്ഷിക സേവിക സംഘിന്റെ അധ്യക്ഷയാണു കൊല്ലപ്പെട്ട ജേഥെ. സ്ത്രീകളുമായുള്ള ഡോക്ടറുടെ വഴിവിട്ടുള്ള അടുപ്പവും സ്വര്‍ണത്തോടും പണത്തോടുമുള്ള ആര്‍ത്തിയുമാണ് കൊലപാതകത്തിനു വഴിവച്ചതെന്നാണ് പോലീസിന്റെ നിഗമനം.

നഴ്‌സ് ജ്യോതി മന്‍ഡ്രെയാണു ജെഥെയെ തട്ടിക്കൊണ്ടുപോകാന്‍ ഡോക്ടറെ സഹായിച്ചത്. അമിത ഡോസ് മരുന്നുകൊടുത്താണ് ജെഥെയെ കൊലപ്പെടുത്തിയത്. ഡോക്ടറുടെ മുന്‍കാല പ്രവൃത്തികള്‍ അറിഞ്ഞ ജെഥെ അതു പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണു കൊലപാതകത്തിനു പ്രേരണയായതെന്നു പോലീസ് പറഞ്ഞു. ഈ മാസം 11ന് അറസ്റ്റിലായ ഡോക്ടറെ കോടതി 19 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

Related posts