നിര്‍മല സൗഹൃദത്തിന്റെ കാലം കഴിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ ഊഴ്ന്നിറങ്ങി രാഷ്ട്രീയവും ജാതിചിന്തയും

whatsകെ.അനീഷ്കുമാര്‍

പന്തളം: മതമോ ജാതിയോ മറ്റ് വിഭാഗീയതകളോ ഇല്ലാത്ത സൗഹൃദലോകം എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഫേസ്ബുക്കും വാട്ട്‌സ്ആപ്പും, അനിഷ്ടങ്ങളുടെയും അസഹിഷ്ണുതയുടെയും പ്രചാരണോപാധിയായി മാറി കഴിഞ്ഞു. കൂട്ടായ്മ എന്ന ഓമന പേരില്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ മതം, ജാതി, രാഷ്ട്രീയം അടക്കം വ്യത്യസ്ത ചിന്തകളെ അടിസ്ഥാനമാക്കി ചേരി തിരിഞ്ഞുള്ള വാക് പോരാട്ടവും നവമാധ്യമങ്ങളില്‍ പതിവ് കാഴ്ചയായി. നഷ്ടപ്പെട്ട് പോയ സൗഹൃദങ്ങളെ തിരികെ പിടിക്കുവാനും പുതിയ കൂട്ടുകാരെ കണ്ടെത്താനും ഒരു വിരല്‍തുമ്പിലെ ചേഷ്ടകള്‍ കൊണ്ട് പ്രാപ്തമാവുന്ന അപൂര്‍വ മാര്‍ഗമെന്ന നിലയിലാണ് ഫേസ്ബുക്കും വാട്ട്‌സ്ആപ്പും സമൂഹത്തില്‍ ഇടംപിടിച്ചത്.

ഗുണപരമായ സവിശേഷതകള്‍ ഏറെയുള്ളത് കൊണ്ട് മലയാളികള്‍ ഇതിനെ ഹൃദയപൂര്‍വം വരവേല്‍ക്കുകയും ചെയ്തു. ഈ സൗകര്യം ആസ്വദിക്കുന്നതിനു മാത്രമായി വിലകൂടിയ ഫോണുകള്‍ സ്വന്തമാക്കിയവരും ഏറെയായിരുന്നു. വളരെ ആലോചിച്ച് ലൈക്കും കമന്റും ഇട്ടു വന്ന മലയാളിയുടെ രീതിയില്‍ പൊടുന്നനെയാണ് മാറ്റമുണ്ടായത്. അനിഷ്ടം തോന്നിയ ഒരു പോസ്റ്റ്, ലൈക്കും കമന്റും രേഖപ്പെടുത്താതെ തിരസ്കരിക്കാമെന്നിരിക്കെ, സൗഹാര്‍ദത്തിന്റെ ഈ മാര്‍ഗം പലരും ഉപേക്ഷിച്ചു.

പകരം പോസ്റ്റ് ഇട്ടയാളെ അസഭ്യം കലര്‍ന്നതും ദ്വയാര്‍ഥ പ്രയോഗങ്ങളും കൊണ്ട് ക്രൂരമായ മാനസിക പീഢനത്തിനു വിധേയരാക്കുന്നതും ഇപ്പോള്‍ ഫേസ്ബുക്കിലും മറ്റും അപൂര്‍വമല്ലാതായിരിക്കുന്നു. വിദ്യാസമ്പന്നരടക്കം ഉപയോഗിക്കുന്ന ഭാഷാശൈലി നവമാധ്യമങ്ങളിലെ നിര്‍മല സൗഹൃദത്തിനു ഭീഷണിയായി മാറി. വേണമെങ്കില്‍ ഗ്രൂപ്പുകളായി മാറാനുള്ള സൗകര്യം നവമാധ്യമങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയതയ്ക്കായി സജ്ജമാക്കിയതാണ്. എന്നാല്‍, കൂട്ടുകാര്‍ക്കിടയില്‍ ചേരിതിരിയാനുള്ള ഒരു ഉപാധിയായി ഇത് വഴി മാറുകയായിരുന്നു.

Related posts