നീര്‍പുഴയില്‍നിന്ന് അനധികൃത ജലമൂറ്റല്‍

KNR-WATERഎടക്കര: നീര്‍പുഴ കെട്ടിത്തിരിച്ച് സ്വകാര്യ തോട്ടത്തിലേക്ക് വന്‍ തോതില്‍ ജലമൂറ്റല്‍ ആരംഭിച്ചതോടെ മുണ്ടേരിയില്‍ നൂറുക്കണക്കിനു കുടുംബങ്ങള്‍ ആശങ്കയില്‍. മുണ്ടേരി വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന നീര്‍പുഴയില്‍ വേനലായതോടെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് പ്രദേശത്തെ വന്‍കിട തോട്ടമുടമകള്‍ തോട്ടം നനക്കുന്നതിനു വേണ്ടി പുഴ പൂര്‍ണമായും കെട്ടി തിരിച്ച് വിട്ടിരിക്കുന്നത്. താഴ്ന്ന ഭാഗത്ത് പുഴ പൂര്‍ണമായി വറ്റിയതോടെ അപ്പന്‍കാപ്പ്, ചളിക്കല്‍ എന്നി പട്ടികവര്‍ഗ കോളനികളിലെ ജനങ്ങളും അപ്പന്‍കാപ്പ് മുതല്‍ കമ്പിപ്പാലം വരെയുള്ള ആയിരക്കണക്കിനാളുകളും കുടത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. കിണറുകള്‍ വറ്റിയതോടെ കോളനിക്കാര്‍ പുഴയില്‍ ചെറിയ കുഴികളുണ്ടാക്കിയാണ് ഇപ്പോള്‍ കുടിവെള്ളം ശേഖരിക്കുന്നത്.

താഴ്ന്ന ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ പ്ലാസ്റ്റിക്ഷീറ്റ് വിരിച്ച് എല്ലാ പഴുതും അടച്ചാണ് തോട്ടമുടമകള്‍ തടയണ നിര്‍മിച്ചിരിക്കുന്നത്. അഞ്ഞൂറോളം ഏക്കര്‍ വരുന്ന തോട്ടങ്ങളിലെ തെങ്ങ്, കമുക്, വാഴ, കൊക്കോ, കുരുമുളക്, റബര്‍ തുടങ്ങിയ കൃഷിയിടത്തേക്കാണ് ഈ ജലമൂറ്റല്‍. ഇതിനു പുറമെ പത്തും ഇരുപതും കുതിരശക്തിയുള്ള മോട്ടോറുകള്‍ രാവും പകലും പമ്പിങ്ങ്  നടത്താന്‍ തുടങ്ങിയതോടെ നീര്‍പുഴ പാടെ വറ്റിയിരിക്കുകയാണ്. പുഴയുടെ മുകള്‍ ഭാഗം പൂര്‍ണമായി കെട്ടിതിരിച്ചതോടെ ജനങ്ങള്‍ കുടിവെള്ളം പോലും കിട്ടാതാകുമെന്ന ആശങ്കയിലാണ്. താഴ്ന്ന ഭാഗത്തേക്കുള്ള വെള്ളം തടസപ്പെടുത്തി നിര്‍മിച്ച തടയണകള്‍ പൊളിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം ശക്തമായി നേരിടുമെന്നും നാട്ടുകാര്‍ അറിയിച്ചു.

Related posts