സന്തോഷ് പ്രിയന്
കൊല്ലം: അതിരുകള്ക്കപ്പുറത്തെ എഴുത്തിന്റെ സുല്‍ത്താന്‍ വിട ചൊല്ലിയിട്ട് നാളെ ഒരുപതിറ്റാണ്ട്. എഴുതി പകുതിയാക്കിയ അതിരുകള്‍ക്കപ്പുറവും ബാക്കിയാക്കി കിസപാട്ടുകാരന് യാത്രയായെങ്കിലും ആ ശൂന്യതയിലെ വിടവ് നികത്തുന്നതാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചുപോയ അക്ഷരകൂട്ടുകളിലെ ഓര്‍മകള്‍പേറി ആസ്വാദകര്‍ ഒത്തുചേരുന്നത്. ഈ കൂടിച്ചേരലിന് ഒരു ദശാബ്ദം പൂര്‍ത്തിയാകുമ്പോഴും നൂറനാട് ഹനീഫ് എന്ന എഴുത്തുകാരന്റെ കൃതികളുടെ വൈശിഷ്ട്യവും ഒളിമങ്ങാതെ അനുവാചകഹൃദയങ്ങളില്‍ നിലകൊള്ളുകയാണ്.
ദൈനംദിന ജീവിതത്തില്‍ മിന്നിമറയുന്ന അസാധാരണ പ്രതിഭാസങ്ങളെ ഹൃദ്യവും അനിതരസാധാരണവുമായ ആഖ്യാനശൈലിയായിരുന്നു നൂറനാടിന്റേത്. അദ്ദേഹത്തിന്റെ ഒരിടത്തൊരു ഫയല്വാന് മാത്രം മതി ഈ എഴുത്തുകാരനെ മലയാളികള്‍ക്ക് നെഞ്ചിലേറ്റി ലാളിക്കാന്‍. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിതം കൊല്ലത്തേക്ക് പറിച്ചുനട്ടതിന് ശേഷമാണ് സാഹിത്യരചനയില്‍ അദ്ദേഹം പൂത്തുതളിര്‍ക്കാന്‍ തുടങ്ങിയത്. മുനമ്പ് എന്ന നോവലിലൂടെയാണ് അനുവാചക ഹൃദയങ്ങളിലേക്ക് അദ്ദേഹത്തിന് ഇറങ്ങി ചെല്ലാനായത്. കൊല്ലം തങ്കശേരി പ്രദേശത്തെ പശ്ചാത്തലമാക്കി എഴുതിയ മുനമ്പില്‍ ആംഗ്ലോ ഇന്ത്യന്‍സിന്റെ കഥയാണ് പറയുന്നത്.
തുടര്‍ന്നാണ് ആകാശങ്ങളില്‍ അഭയവും താഴ്വരയുടെ സ്വപ്നവും പുറത്തുവന്നത്. കൊല്ലത്ത് താമസമാക്കിയ ശേഷം തങ്കശേരിയെകുറിച്ചാണ് അദ്ദേഹം ആദ്യം മനസിലാക്കിയത്. മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ നെരിപ്പോടു പോലെ എരിയുന്ന ഹൃദയങ്ങളുടെ കഥ പറയുമ്പോഴും അദ്ദേഹത്തിന് ബാലസാഹിത്യവും വഴങ്ങുമായിരുന്നു. നാല് ബാലസാഹിത്യകൃതികളാണ് അദ്ദേഹം കുട്ടികള്‍ക്കായി സമ്മാനിച്ചത്.
കൊല്ലത്തെ സാംസ്കാരിക ബന്ധമാണ് പിന്നീട് എഴുത്തില്‍ കരുത്താര്‍ജിക്കാന്‍ ഇടയായതെന്ന് അദ്ദേഹം ഒരിയ്ക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അടിമകളുടെ അടിമയും ധ്രുവസംഗമവും കൊല്ലത്തെ സാംസ്കാരിക ബന്ധത്തിന്റെ പിറവിയാണ്.
കിസപാട്ടിലൂടെ സാഹിത്യഔന്നത്യത്തിന്റെ അതിരുകളിലേക്ക് കടന്ന നൂറനാട് ഹനീഫ് അവസാനം പുറത്തിറക്കിയ തായ്വഴി തമിഴില്‍ പ്രസിദ്ധീകരിക്കാനിരിക്കുകയായിരുന്നു. മുളങ്കാടകം ഗവ.സ്കൂളിലായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. അര നൂറ്റാണ്ട് പിന്നിട്ട സാഹിത്യജീവിതത്തില്‍ 32 കൃതികള്‍ അദ്ദേഹം മലയാളിക്ക് നല്കി. അദ്ദേഹത്തിന്റെ പുസ്തകശേഖരം കൊല്ലത്തെ കാങ്കത്തുമുക്കിലെ സുലേഖയില്‍ ഒരുമാറ്റവുമില്ലാതെന്നോണം അടുക്കിതന്നെയിരിക്കുന്നു. മൂവായിരത്തോളം പുസ്തകങ്ങളുള്ള ഇവിടം ഇന്ന് നൂറനാട് ഹനീഫിന്റെ ഭാര്യ ആമിനയുടേയും മകന് സെന്‍ട്രല്‍ബാങ്ക് ഉദ്യോഗസ്ഥന് എംഎം അന്‍സാരിയുടേയും കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വത്തുകൂടിയാണ്.
നാളെ വൈകുന്നേരം അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതിഹാളില്‍ ചേരുന്ന അനുസ്മരണ ചടങ്ങില്‍ മറ്റൊരു സവിശേഷതകൂടിയുണ്ട്. അന്‍സാരിയുടെ ഭാര്യ ഷൈല അന്‍സാരി എഴുതി ആശ്രാമം ഭാസിയുടെ ഉടമസ്ഥതയിലുള്ള കീര്‍ത്തി ബുക്സ് പ്രസിദ്ധീകരിച്ച വീട്ടുപാചകം എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നൂറനാടിനോടുള്ള അക്ഷരപ്രണാമമാകും.