നെഹ്‌റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകത്തിന് അവഗണന

knr-nbehruതളിപ്പറമ്പ്: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകത്തിന് അവഗണന. 45 വര്‍ഷം മുമ്പ് തളിപ്പറമ്പ് ബ്ലോക്കില്‍ സ്ഥാപിച്ച ജനാധിപത്യഫലകമാണ് സംരക്ഷണയില്ലാതെ നശിക്കുന്നത്.    1971 ല്‍ ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മന്ത്രിസഭ അധികാരമേറ്റെടുത്തപ്പോഴാണ് അന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ചുമതല കൂടി ഉണ്ടായിരുന്ന പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെ മുന്‍കൈയെടുത്ത് ഇന്ത്യയിലെ എല്ലാ എന്‍ഇഎസ് ബ്ലോക്കുകളിലും ജനാധിപത്യ ഫലകം സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്.

വിവിധ ഭാഷകളില്‍ നെഹ്‌റുവിന്റെ ഈ സന്ദേശം പതിച്ച ഫലകം ഇന്ത്യയിലെ എല്ലാ ബ്ലോക്കുകളിലും നിര്‍മിച്ചു. ഒരേ ദിവസം തന്നെയായിരുന്നു എല്ലാ സ്ഥലങ്ങളിലും ഫലകം ഉദ്ഘാടനം ചെയ്തത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.   അന്നു റവന്യുവകുപ്പിന്റെ അധീനതയിലായിരുന്ന ബ്ലോക്ക് ഓഫീസ് വഴി നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചുവരുന്നുണ്ടായിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയിലെ അന്നത്തെ റവന്യുമന്ത്രി ബേബി ജോണിന്റെ അടിയന്തിര ഉത്തരവ് പ്രകാരമാണ് എല്ലാ ബ്ലോക്ക് ഓഫീസുകളിലും പൊതുജനശ്രദ്ധ പതിയുന്ന സ്ഥലത്ത് തന്നെ ഫലകം സ്ഥാപിച്ചത്.

എന്നാല്‍ സംരക്ഷണം ഇല്ലാത്തതുകാരണം ജില്ലയിലെ മറ്റ് എല്ലാ ബ്ലോക്കുകളിലും ഫലകം നശിച്ചു. ഇപ്പോള്‍ അവശേഷിക്കുന്ന ഏക ഫലകം തളിപ്പറമ്പ് ബ്ലോക്കിലാണ്.   എന്നാല്‍ വര്‍ഷം തോറും ലക്ഷങ്ങള്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി ചെലവഴിക്കുന്ന അധികാരികളുടെ മൂക്കിന് താഴെ ഒരു കാലഘട്ടം തന്നെ അവഗണിക്കപ്പെട്ടുകിടക്കുകയാണ്. “ ജനാധിപത്യം എന്നാല്‍ സഹിഷ്ണുതയാണ്, അത് നമ്മോട് യോജിക്കുന്നവരോടുള്ള സഹിഷ്ണുത മാത്രമല്ല; നമ്മോട് വിയോജിക്കുന്നവരെ സംബന്ധിച്ചുള്ള സഹിഷ്ണുത കൂടിയാണെന്നുള്ള നെഹ്‌റുവിന്റെ സന്ദേശം കോറിയിട്ട ഫലകത്തെ അടിയന്തിരമായി സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്.

Related posts