ന്യുജെന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട്..! സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിക്കപ്പെട്ടവര്‍ വോട്ട് തേടി സോഷ്യല്‍ മീഡിയില്‍ സജീവം

top-likeകോട്ടയം: മുന്നണികളുടെ സീറ്റുചര്‍ച്ചകള്‍ നീണ്ടുപോകുകയും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുകയും ചെയ്യുന്നതോടെ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിക്കപ്പെട്ടവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ഊര്‍ജിതമാക്കി.  ഫെയ്‌സ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ചെയ്ഞ്ച് ചെയ്താണ് ഇടതു വലതു ബിജെപി മുന്നണിയിലെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. മത്സരിക്കുന്ന മണ്ഡലവും ചിഹ്നവും ഒക്കെ ചേര്‍ത്തുള്ള പോസ്റ്ററുകളും മിക്കവരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിറ്റിംഗ് എംഎല്‍എമാര്‍ തങ്ങള്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണു പ്രചാരണം നടത്തുന്നത്. പാലത്തിന്റെയും റോഡിന്റെയും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും ഫോട്ടോയോടൊപ്പം തങ്ങളുടെ പടം കൂടി ചേര്‍ത്താണു പോസ്റ്ററുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥികളാകട്ടെ മണ്ഡലം വികസനകാര്യത്തില്‍ വളരെ പിന്നിലാണെന്നും മറ്റു കാണിച്ചാണു പോസ്റ്റുകള്‍ ഇട്ടിരിക്കുന്നത്.

യുഡിഎഫില്‍ കെ.എം. മാണിയാണ് സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ മുന്നില്‍. ഇനിയും വളരണം ഈ പാലാ… തുടരണം ഈ കാരുണ്യം എന്ന പേരില്‍ കെ.എം. മാണിയുടെ ഫോട്ടോയോടൊപ്പമുളള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. റബര്‍ സബ്‌സിഡി, കാരുണ്യ സഹായ പദ്ധതി തുടങ്ങിയവയും വിഷയമാക്കി കെ.എം. മാണിക്കുവേണ്ടി പോസ്റ്റുകള്‍ ഉണ്ട്.

കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. എന്‍. ജയരാജ് പുത്തന്‍ ബുള്ളറ്റില്‍ കയറിയിരിക്കുന്ന ഫോട്ടോയാണ് യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ ഫെയ്‌സ് ബുക്കിലിട്ടിരിക്കുന്നത്. മോന്‍സ് ജോസഫ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ഇടതു മുന്നണിയിലാകട്ട കെ. സുരേഷ്കുറുപ്പ്, റെജി സഖറിയ, ജെയ്ക് സി. തോമസ് എന്നിവര്‍ ഫെയ്‌സ് ബുക്കില്‍ സജീവമാണ്. ഗ്ലാമര്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ഒരുവട്ടം കൂടി ഏറ്റുമാനൂരില്‍ കുറുപ്പ് എന്നാണ് ഫെയ്‌സ് ബുക്കിലെ പ്രചാരണ വാക്യം.

പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന ജെയ്ക് സി. തോമസിനുവേണ്ടി എസ്എഫ്‌ഐ ഗ്രൂപ്പാണ് ഫെയ്‌സ് ബുക്കില്‍ പ്രചാരണം നടത്തുന്നത്. ബിജെപി സ്ഥാനാര്‍ഥി ജോര്‍ജ് കുര്യനും ഫെയ്‌സ് ബുക്കില്‍ സജീവമായിട്ടുണ്ട്. പി. ബിജുവിന്റെ നേതൃത്വത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ സോഷ്യല്‍ മീഡിയയ്ക്കുവേണ്ടി പ്രത്യേക വിംഗ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

Related posts