പടക്കളത്തിലേക്കിറങ്ങാന്‍ ചുണ്ടനുകള്‍ അവസാനവട്ട ഒരുക്കത്തില്‍

alp-vallamkaliആലപ്പുഴ : ജലമേളകളുടെ മാമാങ്കമായ നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിലെ പടക്കളത്തിലേക്കിറങ്ങാന്‍ ചുണ്ടനുകള്‍ അവസാനവട്ട ഒരുക്കങ്ങള്‍ തുടങ്ങി.  ആഴ്ചകളായി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലായി പരിശീലനം നടത്തിയിരുന്ന ചുണ്ടനുകള്‍ പുന്നമടയിലെ മത്സര ട്രാക്കുകളില്‍ തീവ്ര പരിശീലനം നടത്തുകയാണ്. മികച്ച സമയത്തിനുള്ളില്‍ 1175 മീറ്റര്‍ തുഴഞ്ഞെത്തുന്നതിനുള്ള ഒരുക്കങ്ങളാണ് ചുണ്ടനുകള്‍ നടത്തുന്നത്.

തുഴച്ചിലിലെ പോരായ്മകളടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വീഡിയോ ചിത്രീകരണമടക്കമുള്ളവയും നടത്തുന്നുണ്ട്. പരിശീലനത്തിനുശേഷം ഇവ കണ്ട് പോരായ്മകള്‍ തിരുത്തിയാണ് ഓരോ ദിവസവും ക്ലബുകള്‍ പുന്നമട പോരാട്ടത്തിന് കോപ്പു കൂട്ടുന്നത്. യഥാര്‍ത്ഥ ട്രാക്കിന്റെ നീളത്തില്‍ ട്രാക്കിട്ടായിരുന്നു ചുണ്ടനുകളുടെ പരിശീലനം. നാലു മിനിട്ടിനുള്ളില്‍ ഹീറ്റ്‌സില്‍ ഫിനിഷ് ചെയ്ത് ഫൈനലിലേക്കെത്തുകയെന്ന ഉദ്യോശത്തോടെയാണ് ബോട്ടുക്ലബുകളുടെ പരിശീലനം പുരോഗമിക്കുന്നത്. പുന്നമടയില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന ചുണ്ടനുകളുടെ പരിശീലന തുഴച്ചില്‍ കാണുന്നതിന് നൂറുകണക്കിന് ജലോത്സവ പ്രേമികളാണെത്തുന്നത്.

ചുണ്ടന്‍ വള്ളങ്ങളെക്കൂടാതെ ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍, തെക്കനോടി തുടങ്ങിയ ചെറുവള്ളങ്ങളും പരിശീലനം സജീവമാക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ചുണ്ടന്‍ വള്ളങ്ങളുടെ പരിശീലനം സമാപിക്കുന്നത്. വെള്ളിയാഴ്ച വള്ളത്തിലും തുഴച്ചില്‍കാര്‍ക്കും വിശ്രമ ദിനമാണ്. ശനിയാഴ്ചയാണ് ജലോത്സവ പ്രേമികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് സമാപനമായുള്ള നെഹ്‌റുട്രോഫി മത്സരം അരങ്ങേറുക.

Related posts