പണിതിട്ടും പണിതിട്ടും പണി തീരാതെ പുതിയറ റോഡ്

KKD-ROADകോഴിക്കോട്: പണിതിട്ടും പണിതിട്ടും പണി തീരാതെ നഗരമധ്യത്തിലൊരു റോഡ്. ടാറിംഗ് എന്നോ ഇളകി മാറിയ റോഡില്‍ വലിയ ഗര്‍ത്തങ്ങളാണ് ഇന്നുള്ളത്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്‌റ്റേഡിയം ജംഗ്ഷന്‍ പുതിയറ റോഡിനാണ് കാലങ്ങളായി ഈ ദുര്‍ഗതി തുടരുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡിന്റെ ഇരുവശങ്ങളിലെയും സ്ഥലങ്ങള്‍ ഏറ്റെടുത്തതോടെയാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് തുടക്കമാകുന്നത്.

സ്ഥലം ഏറ്റെടുക്കുന്നതോടൊപ്പം വീതി കൂട്ടുന്നതിനായി പൊളിച്ചു തുടങ്ങിയ റോഡ് പിന്നീട് നന്നാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം കെഎസ്‌യുഡിപി പ്രോജക്ടിന്റെ ഭാഗമായി പൈപ്പിടുന്നതിന് വീണ്ടും റോഡ് പൊളിച്ചിരുന്നു. ഇതോടെ ഇവിടെ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. ഇതിന് പുറമെ വാട്ടര്‍ അഥോറിറ്റിയും റോഡ് പല തവണ കുഴിച്ചു. നിലവില്‍ സ്‌റ്റേഡിയം ജംഗ്ഷന്‍ മുതല്‍ പുതിയറ വരെയുള്ള റോഡ് കുഴികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടാറിംഗ് തീരെ ഇല്ലാത്ത റോഡില്‍ വാഹനങ്ങള്‍ പോകുമ്പോള്‍ ഇരുവശത്തുമുള്ള സ്ഥാപനങ്ങളിലേക്ക് പൊടി പറക്കുന്നതും നിത്യ സംഭവമാണ്.

കുഴികളില്‍പ്പെട്ട് ചെറിയ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ നിന്നും മലപ്പുറം, പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്. ഒരു ബസ് പോയാല്‍ കുറച്ചു സമയത്തേക്ക് പ്രദേശം മുഴുവന്‍ പൊടിയില്‍ മുങ്ങും.നഗരത്തില്‍ നിന്നും പുതിയറയിലേക്കും അരയിടത്ത് പാലം ജംഗ്ഷനിലേക്കും ബ്ലോക്കില്‍ പെടാതെ എത്താന്‍ കഴിയുന്ന വഴിയായതിനാല്‍ ചെറിയ വാഹനങ്ങള്‍ ഭൂരിഭാഗവും ഈ റോഡാണ് ഉപയോഗിക്കാറുള്ളത്.

സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പുതിയറ സ്റ്റേഡിയം ജംഗ്ഷന്‍ റോഡിന്റെ വശങ്ങളില്‍ ഇപ്പോള്‍ ഓടയും നടപ്പാതയും നിര്‍മിക്കുന്ന പണി പുരോഗമിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് ഓട നിര്‍മാണം ആരംഭിച്ചത്. ഓട നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ടാറിംഗ് ജോലികള്‍ ആരംഭിക്കുമെന്ന് കോര്‍പറേഷന്‍ നഗരവികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി. അനില്‍കുമാര്‍ അറിയിച്ചു.

Related posts