പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി: അടുത്തമാസം ഉത്പാദനം ആരംഭിക്കും

kkd-electricകോടഞ്ചേരി: സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന മലബാറിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം അവസാനഘട്ടത്തില്‍. പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ ജൂലൈ അവസാനം ഉത്പാദനം ആരംഭിക്കും. ഭൂമിയുടെ കിടപ്പിനനുസരിച്ച് മണ്ണിനടയിലൂടെ ഇരുമ്പ് പൈപ്പ് വഴി വെള്ളമെത്തിച്ച് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയാണിത്. എട്ട് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നത്.സമുദ്ര നിരപ്പില്‍ നിന്നും 700 അടി ഉയരത്തില്‍ ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ കണ്ടപ്പന്‍ചാലിലാണ്  തടയണ നിര്‍മിച്ചിരിക്കുന്നത്.

തടയണയ്ക്ക് 42 മീറ്റര്‍ നീളവും 3.4 മീറ്റര്‍ ഉയരവുമുണ്ട്. പുഴയുടെ ഒഴുക്ക് തടസപ്പെടാതിരിക്കാന്‍ തടയണയില്‍ ഫ്‌ളഡ് കണ്‍ട്രോള്‍ ഗേറ്റും ഇത് നിയന്ത്രിക്കുന്നതിനായി ഓട്ടോമാറ്റിക് ജനറേറ്ററും സ്ഥാപിക്കും. തടയണയില്‍ നിന്ന് 840 മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വ്യാസവുമുള്ള ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് പതങ്കയത്തുള്ള സര്‍ജ് ടാങ്കില്‍ വെള്ളെമെത്തിക്കും. ഈ പൈപ്പുകള്‍ 80 ശതമാനം  മണ്ണിനടിയിലൂടെയാണ് സ്ഥാപിച്ചിരിക്കുന്നത്. വെള്ളത്തിന്റെ അതിസമ്മര്‍ദം കുറയ്ക്കുന്നതിനാണ് സര്‍ജ് ടാങ്ക് ഉപയോഗിക്കുന്നത്. പത്ത് മീറ്റര്‍ വ്യാസവും 16 മീറ്റര്‍ ഉയരവുമുള്ള സര്‍ജ് ടാങ്കാണ് ഇവിടെ നിര്‍മിച്ചിരിക്കുന്നത്. സര്‍ജ് ടാങ്കില്‍ നിന്ന് 535 മീറ്റര്‍ നീളവും, 2.2 മീറ്റര്‍ വ്യാസവുമുള്ള പെന്‍സ്റ്റോക്ക് പൈപ്പ് വഴി പവര്‍ഹൗസിന് തൊട്ടടുത്ത് വരെ വെള്ളമെത്തിക്കുന്നു.

ഇവിടെ നിന്ന് ട്രൈപീസ് സംവിധാനം വഴി മൂന്ന് യൂണിറ്റായി തിരിച്ച് വെള്ളം പവര്‍ ഹൗസിലെത്തിക്കും. ഇങ്ങനെയെത്തുന്ന വെള്ളം പവര്‍ഹൗസില്‍ സ്ഥാപിച്ചിരിക്കുന്ന 3.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും ഒരു മെഗാവാട്ടിന്റെ ഒരു ജനറേറ്ററും പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ മൂന്ന് യൂണിറ്റുകളായി തിരിച്ച് ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് വളരെ കുറഞ്ഞ അളവില്‍ വെള്ളമുള്ളപ്പോഴും ഉത്പാദനം നടക്കും. 38.5 മീറ്റര്‍ നീളത്തിലും 16 മീറ്റര്‍ വീതിയുമുള്ള പവര്‍ഹൗസിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്ത് സ്റ്റീല്‍ സൂപ്പര്‍ സ്ട്രക്ചര്‍ ഉപയോഗിച്ച് മേല്‍ക്കൂടും നിര്‍മിച്ചിരിക്കുന്നു.

തമ്പലമണ്ണ 33 കെവി പവര്‍ ഹൗസിലേയ്ക്കാണ് ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി എത്തിക്കുന്നത്. ചെമ്പുകടവ് പദ്ധതിയില്‍ നിന്ന് തമ്പലമണ്ണ പവര്‍ഹൗസിലേയ്ക്ക് പോകുന്ന ലൈനിലൂടെയാണ് വൈദ്യുതി കടത്തി വിടുന്നത്. ഇതുമായി ബന്ധിപ്പിക്കുന്നതിന് പവര്‍ഹൗസില്‍ നിന്ന് നെല്ലിപ്പൊയില്‍ വരെ രണ്ട് കിലോമീറ്റര്‍ നീളത്തില്‍ കെഎസ്ഇബി 33 കെവി ലൈന്‍ നിര്‍മിക്കും. 51 കോടി രൂപ മുതല്‍മുടക്കുള്ള ഈ പദ്ധതി പാലക്കാട് ആസ്ഥാനമായുള്ള മിനാര്‍ റിന്യൂവല്‍ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മിക്കുന്നത്.

ബൂട്ട് (ബില്‍ഡ് ഓണ്‍ ഓപ്പറേറ്റീവ് ആന്‍ഡ് ട്രാന്‍സ്ഫര്‍) സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിയുടെ നിര്‍മാണം. നിര്‍മാണ കാലയളവ് തൊട്ട് 30 വര്‍ഷത്തിന് ശേഷം പദ്ധതി സര്‍ക്കാരിന് കൈമാറും. ഇരുവഞ്ഞിപ്പുഴയില്‍ തന്നെ കെഎസ്ഇബി നിര്‍മിക്കുന്ന അഞ്ച് മെഗാവാട്ടിന്റെ മറിപ്പുഴ പദ്ധതിയും മുത്തപ്പന്‍പുഴയില്‍ മിനാര്‍ നിര്‍മിക്കുന്ന അഞ്ച് മെഗാവാട്ടിന്റെ പദ്ധതിയും ആനക്കാംപൊയില്‍ രാജരത്‌ന എനര്‍ജി നിര്‍മിക്കുന്ന എട്ട് മെഗാവാട്ടിന്റെ പദ്ധതിയും അരിപ്പാറ സിയാല്‍ നിര്‍മിക്കുന്ന നാല് മെഗാവാട്ടിന്റെ ചെറുകിട പദ്ധതിയും യാഥാര്‍ഥ്യമാകും. ഇതില്‍ സിയാലിന്റെ പദ്ധതി തുടങ്ങിക്കഴിഞ്ഞു.

Related posts