പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന കേരളത്തില്‍ മറ്റൊരു പീഡനം കൂടി. ഇവിടെയും വില്ലന്‍ ഫേസ്ബുക്ക് തന്നെ. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയാണ് ഇര. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലോഡ്ജുകളില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്ത ഉദയംപേരൂര്‍ സ്വദേശിനി സിജി തോമസ് അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയാണെന്നു പറഞ്ഞാണ് സിജി ലോഡ്ജുകളില്‍ മുറിയെടുത്തിരുന്നത്. വൈക്കം നക്കംതുരുത്ത് സിറാജ് മന്‍സിലില്‍ സിറാജ് (28), ടിവിപുരം കണ്ണുകെട്ടുശേരിയില്‍ ചാണിയില്‍ രജനീഷ് (അനീഷ്-38), ടിവിപുരം ചെമ്മനത്തുകര വെളിയില്‍ ഉണ്ണിക്കൃഷ്ണന്‍ (35) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ടു കോട്ടയം സ്വദേശി ജിറ്റോ (45)യെ പോലീസ് അന്വേഷിച്ചുവരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ 21 മുതല്‍ കാണാതായതായി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ 23ന് രാവിലെ പെണ്‍കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ കണ്ടെത്തി. പിന്നീടു പോലീസ് പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോഴാണു പീഡന വിവരം പുറത്തായത്.
പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സിറാജ് പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു വീട്ടില്‍നിന്നു പുറത്തെത്തിച്ചത്. സിറാജിന്റെ അടുപ്പക്കാരിയായ സിജി തോമസ് പെണ്‍കുട്ടിയുമായി പൂത്തോട്ട പാലത്തിനു സമീപം നില്‍ക്കുമ്പോള്‍ സിറാജും സുഹൃത്തുക്കളും ഉണ്ണിക്കൃഷ്ണന്റെ കാറിലെത്തി ഉദയംപേരൂരിലെ സ്വകാര്യ ലോഡ്ജില്‍ എത്തുകയായിരുന്നു. സിറാജിന്റെ സുഹൃത്തായ ജിറ്റോ പെണ്‍ കുട്ടിയുടെ പിതാവാണെന്നും സിജി തോമസ് മാതാവാണെന്നും ലോഡ്ജുകാരെ തെറ്റിദ്ധരിപ്പിച്ചാണു ലോഡ്ജില്‍ മുറിയെടുത്തത്. സിറാജും മറ്റുള്ളവരും ലോഡ്ജിലെ മറ്റൊരു മുറിയുമെടുത്തു. ലോഡ്ജില്‍വച്ച് അനീഷും ജിറ്റോയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീടു വൈക്കത്തെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ചശേഷം വീണ്ടും ഇവര്‍ പീഡിപ്പിച്ചു. പെണ്‍കുട്ടി നല്‍കിയ വിവരത്തെത്തുടര്‍ന്നു സിഐ അനില്‍കുമാര്‍, എസ്‌ഐ എം. സാഹില്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ്‌ചെയ്തത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.