പരിശോധനകളില്ല ; മായംചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന വര്‍ധിച്ചു

klm-foodകൊട്ടാരക്കര: ഭക്ഷണശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളെല്ലാം മായംകലര്‍ന്നവ. ഇത് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മായംചേര്‍ത്ത വസ്തുക്കളുടെ വില്‍പ്പന കണ്ടെത്താനോ നടപടി സ്വീകരിക്കുവാനോ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. നാട്ടിന്‍പുറങ്ങളിലെ ചായക്കടകളില്‍ പോലും റെഡിമെയ്ഡ് ഭക്ഷണസാധനങ്ങളാണ് വിറ്റുവരുന്നത്. അപ്പം, ഇടിയപ്പം എണ്ണപലഹാരങ്ങളെല്ലാം വരവാണ്. പല ഹോട്ടലുകളിലും വിളമ്പുന്ന ചോറുപോലും ഈ രീതിയില്‍ എത്തിക്കുന്നവയാണ്. അച്ചപ്പം, മുറുക്ക്, കുഴലപ്പം, തുടങ്ങിയ പായ്ക്കറ്റ് പലഹാരങ്ങളെല്ലാം പുറത്തുനിന്നെത്തിക്കുന്നു.

ബേക്കറികളില്‍ വില്‍ക്കുന്ന പലഹാരങ്ങളിലധികവും ഇങ്ങനെ എത്തിച്ചേരുന്നവയാണ്. ഇവയുടെ നിര്‍മാതാക്കള്‍ ആരെന്നോ എവിടെയാണ് നിര്‍മിക്കുന്നതെന്നോ ആര്‍ക്കും അറിയില്ല. ബംഗാളികളും തമിഴ്‌നാട്ടുകാരാണ് ഇതിന്റെ ഉല്‍പ്പാദകരിലധികവും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ വാടകയ്ക്ക് എടുക്കുന്ന പരിമിതമായ സ്ഥലങ്ങളിലാണ് ഇവയുടെ നിര്‍മാണം. രുചിയും മണവും കിട്ടാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തുവരുന്നു. നിര്‍മാണത്തിനായി മലിനജലം പോലും ഉപയോഗിച്ചുവരുന്നതായാണ് ആക്ഷേപം. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള യാതൊരുവിധ ലൈസന്‍സുമില്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനം. ചായക്കടകളില്‍ ഉപയോഗിച്ചുവരുന്ന തേയിലയും കാപ്പിപ്പൊടിയും വ്യാജനിര്‍മിതമാണ്.

കടുപ്പവും നിറവും ലഭിക്കാന്‍ രാസവസ്തുക്കളും കശുവണ്ടി തോടും ഉപയോഗിച്ചുവരുന്നു. ഉല്‍പ്പാദകരില്‍നിന്ന് തേയില വാങ്ങികൊണ്ടുവന്നശേഷം മായംകലര്‍ത്തിയാണ് ബ്രാന്‍ഡഡ് ഉല്‍പ്പന്നമാക്കി വില്‍ക്കുന്നത്. ബ്രാന്‍ഡഡ് അരിയില്‍ നിറവും തൂക്കവും ലഭിക്കാന്‍ മായംകലര്‍ത്തിവരുന്നു. റേഷന്‍കടകളിലെ കുറഞ്ഞ വിലയ്ക്കുള്ള അരി ചുവന്ന അരിയായും ആന്ധ്രാ അരിയായും മറ്റുന്നു. വിപണിയില്‍ ലഭിക്കുന്ന വെളിച്ചെണ്ണയും ശര്‍ക്കരയും,കരിപ്പുകട്ടിയുമെല്ലാം മായംചേര്‍ത്തവയാണ്. മഞ്ഞല്‍ പൊടിയിലും മുളകുപൊടിയിലുമാണ് ഏറ്റവുമധികം മായം കലരുന്നത്. ബേക്കറികളില്‍ വില്‍ക്കുന്ന പാനിയങ്ങളെല്ലാം മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്തവയാണ്.

പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മാരകമായ വിഷാംശമാണ് കലര്‍ന്നിട്ടുള്ളത്. ഇറച്ചിയും മീനും പോലും രാസവസ്തുക്കള്‍ ചേര്‍ത്താണ് വില്‍പ്പന. ആഴ്ചകളോളം കേടുകൂടാതിരിക്കാനാണ് വിഷം കലര്‍ത്തുന്നത്. രോഗം പരത്തുന്ന മലിനജലം പോലും കുപ്പിവെള്ളമായി വിറ്റുവരുന്നു. മദ്യപാനംമൂലമുണ്ടാകുന്ന കരള്‍രോഗത്തിന്റെ അത്രതന്നെയാണ് ഭക്ഷണം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങളും. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നമായിട്ടും അധികൃതര്‍ യാതൊരു പരിശോധനകളും നടത്തുന്നില്ല. താലൂക്കുതോറും ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ ഉണ്ടെങ്കിലും പരിശോധനകളില്ല. ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥിതിയും ഇതുതന്നെ. പലരും മാസപ്പടി പറ്റുന്നവരാണെന്നാണ് ജനസംസാരം.

Related posts