പറശിനിക്കടവില്‍ കാടുകയറി ഒരു ബംഗ്ലാവ്

knr-benglowപറശിനിക്കടവ്: പറശിനിക്കടവ് സ്കൂളിനു സമീപം കേരള ഇറിഗേഷന്‍ വിഭാഗം നിര്‍മിച്ച ബംഗ്ലാവ് കാട് കയറി നശിക്കുന്നു. ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും താവളമാണിപ്പോള്‍ ഈ പരിസരം. പഴശി പദ്ധതിയുടെ സുവര്‍ണകാലത്ത് നിര്‍മിച്ച ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് അഞ്ചു വര്‍ഷം മുമ്പു വരെ സമൂഹവിരുദ്ധരുടെ താവളമായിരുന്നു. കെട്ടടത്തിന്റെ ജനലുകളുള്‍പ്പെടെ നശിപ്പിച്ചും മദ്യപിച്ചും ചിലര്‍ ഇവിടെ അഴിഞ്ഞാടി. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്തി മോടി പിടിപ്പിച്ചു. ബംഗ്ലാവിലേക്കുള്ള പ്രവേശന കവാടവും വരാന്തയും പൂട്ടിയിട്ടു. എന്നാല്‍ തുടര്‍ പദ്ധതികള്‍ ഉണ്ടായില്ല.

മതില്‍ ചാടിക്കടന്ന് ചിലര്‍ ഇവിടെയെത്തി ഇപ്പോഴും മദ്യപിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു. കാവല്‍ക്കാരനെ നിയോഗിച്ച് ബംഗ്ലാവ് ആവശ്യക്കാര്‍ക്ക് വിട്ടുനല്‍കാനുള്ള പദ്ധതികളില്ലാത്തതാണ് പ്രശ്‌നം. പറശിനി പുഴയുള്‍പ്പെടെ മനോഹരമായ കാഴ്ച്ചകള്‍ കാണാവുന്ന വിധമാണ് കെട്ടിടം നിര്‍മിച്ചത്. അതുകൊണ്ടുതന്നെ പറശിനിക്കടവ് ക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകരും മറ്റ് അതിഥികളും മന്ദിരവും പരിസരവും ഇഷ്ടപ്പെടും. വാടകയ്ക്ക് നല്‍കാനാകുംവിധം ഈ കെട്ടിടം ഉപയോഗിക്കണമെന്നാണ്  നാട്ടുകാരും പറയുന്നത്.

Related posts