പാടം മണ്ണിട്ടു നികത്താനുള്ള ശ്രമം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു

TCR0-MANNITTUവടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പറമ്പായി വാര്‍ഡില്‍പ്പെട്ട മൂക്കുന്നി പാടശേഖരം മണ്ണിട്ട് നികത്തി കരഭൂമിയാക്കാനുള്ള നീക്കം പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എട്ട് ഏക്കറോളം വരുന്ന പാടശേഖരം മലയോര പ്രദേശത്തെ ജലസംഭരണിയാണ്. തണ്ണീര്‍തട സംരക്ഷണ നിയമങ്ങള്‍ ലംഘിച്ച് ഏതാനും സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് പാടശേഖരത്തില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരവധി വന്‍കിടങ്ങുകള്‍ കുഴിക്കുകയും പാടശേഖരം പല പ്ലോട്ടുകളായി തിരിക്കുകയും ചെയ്തിട്ടുണ്ട്.

പാടശേഖരത്തിനു ചുറ്റും വഴികളും നിര്‍മിച്ചിട്ടുണ്ട്. പാടശേഖരത്തില്‍ പച്ചക്കറി കൃഷി ചെയ്യാനെന്ന വ്യാജേനയാണ് അനധികൃത നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയത്. ഇതിന്റെ മറവില്‍ കളിമണ്‍ ഖനനം നടത്തുന്നതിനും നീക്കം നടന്നിരുന്നു. നാട്ടുകാരുടെയും സമീപവാസികളുടെയും പരാതിയെ തുടര്‍ന്ന് തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ, വൈസ് പ്രസിഡന്റ് സി.വി. സുനില്‍കുമാര്‍, പഞ്ചായത്തംഗം കെ.എം. രാജന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഉടന്‍ തന്നെ റവന്യൂ അധികൃതരേയും പോലീസിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് തെക്കുംകര വില്ലേജ് ഓഫീസര്‍ ഡി. ഷാജി, വടക്കാഞ്ചേരി എസ്‌ഐ ഇ.വി. ജോണി എന്നിവര്‍ എത്തി പാടശേഖരത്തിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു.

മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തു. എന്നാല്‍ മൂക്കുന്നി പാടശേഖരത്ത് സ്ഥലമുടമകള്‍ ജൈവ പച്ചക്കറികൃഷി ചെയ്യുന്നതിനു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി തോട് കൂറുന്നതിനിടയില്‍ പ്രദേശത്തെ ചില ഇടതുനേതാക്കള്‍ സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം തടയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുനേതാക്കള്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് രാഷ്ട്രീയപരമായി നേരിടുമെന്നും തെക്കുംകര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് പുത്തൂര്‍ അറിയിച്ചു.

Related posts