പാലക്കുഴി തിണ്ടില്ലം മിനിജലവൈദ്യുതി പദ്ധതി നിര്‍മാണം ഇനിയും വൈകും

pkd-palakkuzhiവടക്കഞ്ചേരി: മീന്‍വല്ലം മോഡലില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പാലക്കുഴിയിലെ തിണ്ടില്ലം മിനിജല വൈദ്യുതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും വൈകും. നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ തിരക്കുകളായതിനാലാണ് പദ്ധതിക്കായി സ്വകാര്യവ്യക്തികളില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ വൈകുന്നത്.

ഭൂമിവിലകള്‍ സംബന്ധിച്ചും തര്‍ക്കങ്ങള്‍ നിലനില്ക്കുന്നതിനാല്‍ നെഗോഷ്യബിള്‍ പര്‍ച്ചേസ് കമ്മിറ്റി വീണ്ടും വിളിക്കേണ്ടതുണെ്ടന്ന് പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ ഇ.സി.പദ്മരാജന്‍ പറഞ്ഞു.കളക്ടറും തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലായതിനാല്‍ കമ്മിറ്റി വിളിച്ചുകൂട്ടാനും നിര്‍വാഹ—മില്ല. 2012-ലാണ് ഏറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ചും ഭൂമിവിലയെക്കുറിച്ചും ചര്‍ച്ച നടന്നിരുന്നത്. ഭൂമിയുടെ സ്വഭാവമനുസരിച്ച് മൂന്നു വിലകളാണ് നിശ്ചയിച്ചിരുന്നത്. ഈ വില കണക്കാക്കിയതിലും തര്‍ക്കം നിലനിന്നിരുന്നു.

പദ്ധതിക്കായി മാര്‍ച്ച് ഒടുവിലോടെ തന്നെ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാനായിരുന്നു കഴിഞ്ഞ ഡിസംബറില്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകില്ല.

പദ്ധതിക്കുവേണ്ടി ചെക്ക്ഡാം നിര്‍മിക്കുമ്പോള്‍ ഇതിനു മുകളിലുള്ള പോത്തുമട, അയ്യപ്പന്‍മുടി, പ്രദേശത്തുകാരുടെ വഴിയില്ലാതാകും.
ഇതിനു പരിഹാരമായി ഇപ്പോള്‍ തോടിനു കുറുകേയുള്ള നടപ്പാത പുനര്‍നിര്‍മിച്ച് വാഹനം പോകാവുന്ന വിധം വലിയ പാലം നിര്‍മിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്കിയിട്ടുണ്ട്.ഒരു തദ്ദേശ സ്വയംഭരണവകുപ്പ് നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് പാലക്കുഴിയിലെ തിണ്ടില്ലം ജലവൈദ്യുതപദ്ധതി. കല്ലടിക്കോട് മീന്‍വല്ലം പദ്ധതിയാണ് ആദ്യത്തേത്.ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മിനി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ മേല്‍നോട്ടത്തിലാണ് ഈ സ്വപ്നപദ്ധതി നടപ്പിലാക്കുന്നത്.

Related posts