കേരളപ്പിറവിയോടനുബന്ധിച്ച് തിരുവനന്തപുത്ത് നടന്ന ഔദ്യോഗിക പരിപാടികളുടെ റിപ്പോര്‍ട്ട് ദീപികയില്‍ പ്രസിദ്ധീകരിച്ചത് പുനഃപ്രസിദ്ധീകരിക്കുന്നു
പുതിയ കേരള സ്റ്റേററ് നവ. 1-നു ജന്മമെടുത്തു
(സ്വന്തം ലേഖകന്‍)
തിരുവനന്തപുരം, നവം.1
കേരളത്തിലെ ഒരു കോടി 35 ലക്ഷത്തില്‍പരം ജനങ്ങളെ ഭരണപരമായി ഒന്നിച്ചുചേര്‍ക്കുന്ന ആ മഹാസംഭവം വമ്പിച്ച ആഹഌദാഘോഷങ്ങളോടുകൂടി ഇന്നു നടന്നിരിക്കുന്നു. തെക്ക് കളയിക്കവിള മുതല്‍ വടക്ക് കാസര്‍കോട്ടു വരെയുള്ള 15,035 ചതുരശ്ര മൈലിനുള്ളില്‍ അധിവസിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ കേരള സംസ്ഥാനപ്പിറവി ഒരു മഹാമഹമായി കൊണ്ടാടിയിരിക്കുന്നു.
തലസ്ഥാനനഗരിയാണ് ഏറ്റവും വലിയ ഉത്സവകേന്ദ്രമായിരുന്നത്. നഗരവീഥികളിലെ പ്രധാന ഭാഗങ്ങളിലെല്ലാം മനോഹരമായ ആര്‍ച്ചുകള്‍ നിര്‍മിച്ചിരുന്നു. സര്‍ക്കാര്‍ മന്ദിരങ്ങളും ഓഫീസുകളും സ്വകാര്യസ്ഥാപനങ്ങളും വ്യാപാരശാലകളുമെല്ലാം മോടിപിടിപ്പിച്ചിരുന്നു. പ്രഭാതമായപ്പോഴേയ്ക്കും ദേവാലയങ്ങളിലെ മണികളുടെ സംഗീതമണിനാദം നഗരമാകെ പ്രതിധ്വനിച്ചു. ഓടുന്ന പൂങ്കാവുകളുടെ പ്രതീതി ജനിപ്പിച്ചുകൊണ്ട് എല്ലാ ഗണത്തിലുംപെട്ട പൗരമുഖ്യരെ വഹിക്കുന്ന കാറുകള്‍ നോക്കെത്താത്തവിധം അണിയണിയായി പ്രധാന പാതയിലൂടെ ഡര്‍ബാര്‍ ഹാളിനെ ലക്ഷ്യമാക്കി മന്ദമായി നീങ്ങിക്കൊണ്ടിരുന്നു.
സത്യപ്രതിജ്ഞ
8.20 ആയപ്പോഴേയ്ക്കും ഡര്‍ബാര്‍ഹാളും അതിഥി വളപ്പും വിശിഷ്ടാതിഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സെക്രട്ടറിയേറ്റ് മൈതാനം ഒരു മനുഷ്യമഹാസമുദ്രമായി മാറി. 8.28-ന് ശ്രീ പി.എസ്. റാവുവിനെ എതിരേറ്റുകൊണ്ടുവന്ന ഘോഷയാത്ര ഡര്‍ബാര്‍ ഹാളിന്റെ മുന്‍വശത്തെത്തി. ചീഫ് സെക്രട്ടറി അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് സൈന്യത്തിന്റെ സൈനികോപചാര ചടങ്ങിനു ശേഷം ഗവര്‍ണറെ ഹാളിലേക്ക് ആനയിച്ചു.
ആദ്യമായി ചീഫ് സെക്രട്ടറി ശ്രീ എന്‍.ഇ.എസ്. രാഘവാചാരി ഇന്ത്യന്‍ പ്രസിഡന്റിന്റെ ഗവര്‍ണര്‍ നിയമന വിളംബരം വായിച്ചു. കേരളസംസ്ഥാനത്തിന്റെ ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനു ശ്രീ പി.എസ്. റാവുവിനെ അധികാരപ്പെടുത്തിയിരിക്കുന്നു എന്നാണ് ആ പ്രഖ്യാപനത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. അനന്തരം ഗവര്‍ണര്‍ ചീഫ് ജസ്റ്റീസിന്റെ മുമ്പാകെ സത്യപ്രതിജ്ഞ നടത്തി സ്വസ്ഥാനത്ത് ഉപവിഷ്ഠനായി. ഗവര്‍ണര്‍ ചാര്‍ജെടുത്തതിനെ വിളംബരം ചെയ്തുകൊണ്ട് 17 ആചാരവെടികള്‍ മുഴക്കപ്പെട്ടു.
അടുത്ത ചടങ്ങ് കേരള ചീഫ് ജസ്റ്റീസിന്റെയും സഹജഡ്ജിമാരുടെയും സത്യപ്രതിജ്ഞയായിരുന്നു. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസ് ശ്രീ കെ.റ്റി. കോശിയും അദ്ദേഹത്തെത്തുടര്‍ന്ന് ജഡ്ജിമാരായ കെ.കെ. ശങ്കരന്, ടി.കെ. ജോസഫ്, എം.എസ്. മേനോന്, ജി. കുമാരപിള്ള, വരദരാജയ്യങ്കാര്‍ എന്നിവരും ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ നടത്തി. ചീഫ് ജസ്റ്റീസ് ബ. കെ.റ്റി. കോശിയും മി. ജസ്റ്റീസ് ടി.കെ. ജോസഫും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ നടത്തി. മററുള്ളവരുടേതു ദൈവനാമം വിട്ടുകൊണ്ടുള്ള ദൃഢപ്രതിജ്ഞയുമായിരുന്നു.
പതാകവന്ദനം
സത്യപ്രതിജ്ഞാകര്‍മത്തിനു ശേഷം, ഗവര്‍ണര്‍ ഹാളില്‍നിന്നു റോസ്ത്രത്തിലേക്കു വന്നു. മദ്രാസ് മന്ത്രി ശ്രീ സുബ്രഹ്മണ്യരും ഗവര്‍ണറുടെ സമീപം ഉപവിഷ്ഠനായി, ജനങ്ങള്‍ക്കു കൂപ്പുകൈ അര്‍പ്പിച്ചു. ദേശീയപതാക ഉയര്‍ത്തി പതാകാവന്ദനം നടത്തിയപ്പോള്‍ ബാന്‍ഡ്സംഘം ദേശീയഗാനം ആലപിച്ചു.
ദീപശിഖാവാഹകര്‍
8.40-നു കോഴിക്കോട്ടുനിന്നു വന്ന ദീപശിഖാവാഹകനായ കേരളീയ യുവാവിന്റെ ആഗമനസൂചന കേള്‍ക്കുകയുണ്ടായി. ഗവര്‍ണര്‍ ആസനസ്ഥനായിരുന്ന മണ്ഡപത്തിലേക്ക് ഓടിയണയുന്ന ആ യുവാവിനു ജനങ്ങള്‍ ആര്‍പ്പുവിളികള്‍കൊണ്ടും കരഘോഷങ്ങള്‍കൊണ്ടും സ്വീകരണം നല്കി. ആ യുവാവ് ദീപശിഖ ഗവര്‍ണറുടെപക്കല്‍ സമര്‍പ്പിച്ചു. സിറ്റി മേയര്‍ ശ്രീ പൊന്നറ ശ്രീധര്‍ അത് ഏറ്റുവാങ്ങി സമീപത്തു സജ്ജമാക്കിയിരുന്ന സ്തൂപികയില്‍ സ്ഥാപിച്ചു.
കവിതാപാരായണം
ആസ്ഥാന മഹാകവി ശ്രീ വള്ളത്തോളിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു അടുത്ത ചടങ്ങ്. മഹാകവി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ കവിത പാരായണം ചെയ്യുന്നതിനു യോഗ്യനായ ഒരാളെ നിയോഗിച്ചിരിക്കുന്ന വിവരം അറിയിച്ചു. ആ യുവാവ് ഗാനാത്മകമായ ആ ജയകേരള കവിത പാരായണം ചെയ്തു.
അവസാനമായി ആ ഗവര്‍ണര്‍ ശ്രീ പി.എസ്. റാവു കേരള സംസ്ഥാനത്തിന്റെ സവിശേഷതകളെ പ്രകീര്‍ത്തിച്ചുകൊണ്ടും കേരളീയ ജനതയ്ക്കു വിജയാശംസ നേര്‍ന്നുകൊണ്ടും ഒരു പ്രസംഗം ചെയ്തു. പ്രസ്തുത പ്രസംഗത്തിന്റെ പരിഭാഷ മഹാകവി ജി. ശങ്കരക്കുറുപ്പ് വായിച്ചു. അനന്തരം മദ്രാസ് മന്ത്രി ശ്രീ സുബ്രഹ്മണ്യം ഒരു പ്രസംഗത്തോടുകൂടി മലബാര്‍ ഡിസ്ട്രിക്ടിനെ പുതിയ സംസ്ഥാനത്തിനു വിട്ടുകൊടുത്തതായി പ്രസ്താവിച്ചു. ദേശീയഗാനം പോലീസിന്റെ സൈനികമുറയിലുള്ള ആചാരപ്രകടനം എന്നിവ കഴിഞ്ഞ് ഗവര്‍ണര്‍ രാജഭവനിലേക്കു മടങ്ങിയതോടെ ഉദ്ഘാടനച്ചടങ്ങുകള്‍ പരിസമാപ്തമായി.
ക്ഷണിതാക്കള്‍
ഈ മംഗളകര്‍മത്തില്‍ സംബന്ധിക്കുന്നതിനു കക്ഷിഭേദമോ മതഭേദമോ കണക്കാക്കാതെ ഗണനീയരായ എല്ലാ നേതാക്കന്മാരെയും ഗവണ്മെന്റിന്റെ പ്രത്യേകാതിഥികളായി ക്ഷണിച്ചിരുന്നു എന്നാണു ഗവണ്‍മെന്റധികാരികള്‍ അവകാശപ്പെടുന്നത്.
രാഷ്ട്രീയകക്ഷികളില്‍ പിഎസ്പി നേതാക്കന്മാരില് ചിലരെയൊഴിച്ചാല്‍ ബാക്കി എല്ലാത്തിന്റെയും സംപൂര്‍ണ സാന്നിധ്യം ഉണ്ടായിരുന്നു. അഖണ്ഡകേരളത്തിനുവേണ്ടി നിലകൊള്ളുന്ന കെപിപി പാര്‍ട്ടിയിലെ എല്ലാ നേതാക്കന്മാരും ഹാജരായിരുന്നു. പിഎസ്പി മേയര്‍ ശ്രീ പൊന്നറ ശ്രീധറുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സിറ്റി കോര്പറേഷന് കൗണ്‍സില്‍ ഇന്നത്തെ എല്ലാ ആഘോഷപരിപാടികളിലും സോല്‍സാഹം സഹകരിച്ചു.
ഡര്‍ബാര്‍ ഹാളില്‍
അതിഥികളുടെ സ്ഥാനമാനങ്ങള്‍ക്കനുസരിച്ച ഒരു ഇരിപ്പിടക്രമീകരണം സാധിക്കുന്നതില്‍ അതിനു ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാര് ശ്രദ്ധിക്കാതെയിരുന്നതുകൊണ്ടു ചില മെത്രാന്മാര്‍ക്കുപോലും ഡര്‍ബാര്‍ ഹാളില്‍ പ്രവേശനം ഇല്ലാതെവന്നു. ഈ രാജ്യത്തെ സ്ഥിതിഗതികള്‍ നേരിട്ടറിഞ്ഞുകൂടാത്ത ചീഫ് സെക്രട്ടറി, ഗവര്‍ണര്‍ മുതലായവര്‍ ഈ അവിഹിത നടപടിയില്‍ പശ്ചാത്താപം രേഖപ്പെടുത്തത്തക്ക ഒരു നില വരുത്തിവച്ചത് ഏതായാലും ഖേദകരമായിപ്പോയി.
ചില സമുദായസംഘടനാ നേതാക്കന്മാരെ ക്ഷണിക്കുകയും മറ്റു ചില സമുദായ സംഘടനാ നേതാക്കന്മാരെ പാടെ അവഗണിക്കുകയും ചെയ്തതായും പരാതി കേള്‍ക്കാനിടയായി.
ഘോഷയാത്ര
വൈകുന്നേരം നാലുമണിക്കു കിള്ളിപ്പാലത്തുനിന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയം വരെ കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ഘോഷയാത്ര നടത്തി. രണ്ടു മണിക്കൂറിലധികം നേരത്തേക്കു നഗരത്തിലെ റോഡ് സഞ്ചാരം മുടങ്ങത്തക്കവണ്ണം അത്ര വമ്പിച്ച ഒരു ഘോഷയാത്രയായിരുന്നു.
അലങ്കരിച്ച മോട്ടോര്‍ വാഹനങ്ങള്‍, അമ്പാരിവച്ച ഗജവീരന്മാര്, മുത്തുക്കുടകള്‍, വര്‍ണാങ്കിതമായ കൊടികള്‍, ജയകേരള പ്ലാക്കാര്‍ഡുകള്‍, വാദ്യമേളങ്ങള്‍ മുതലായവ സഹിതമുള്ള ഘോഷയാത്ര ആറരമണിയോടുകൂടിയാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ എത്തിയത്. അവിടെവെച്ച് സിറ്റി മേയര്‍ ശ്രീ പൊന്നറ ശ്രീധറുടെ അധ്യക്ഷതയില്‍ ഒരു മഹായോഗവും നടത്തപ്പെട്ടു. യോഗത്തെത്തുടര്‍ന്ന് കനകക്കുന്ന് കൊട്ടാരവളപ്പില്‍വച്ച് നടത്തിയ കരിമരുന്നു പ്രയോഗം ഒരു മണിക്കൂര്‍ ദീര്‍ഘിച്ചു.
ഉദ്യാനവിരുന്ന്
വൈകുന്നേരം ആറുമണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍വച്ച് സംസ്ഥാന ഉദ്യാനവിരുന്ന് നടത്തി. അഞ്ഞൂറോളം അതിഥികള്‍ ഇതില്‍ സംബന്ധിച്ചിരുന്നു.
മറ്റ് ആഘോഷങ്ങള്‍
തലസ്ഥാന നഗരിയില്‍, വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാംസ്കാരിക കേന്ദ്രങ്ങളിലും ഇന്നു പകല്‍ പൊതുയോഗങ്ങള്‍ കൂടി കേരളപ്പിറവിയില്‍ ആഹഌദം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ ദേവാലയങ്ങളിലെല്ലാം കേരളവിജയത്തിനായി പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെട്ടു.