പുനലൂര്‍ – മൂവാറ്റുപുഴ റോഡ് വികസനം: നടപടികള്‍ വേഗത്തിലാക്കും നിര്‍മാണം 2017ല്‍ തുടങ്ങും

alp-pathaപത്തനംതിട്ട:  നിര്‍ദിഷ്ട പുനലൂര്‍ – മൂവാറ്റുപുഴ (പിഎം റോഡ്) റോഡിന്റെ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള ഭാഗത്തെ വികസനം 2017 ആദ്യം തുടങ്ങാന്‍ വകുപ്പുതല നടപടികള്‍ വേഗത്തിലാക്കും. റോഡിന്റെ മൂവാറ്റുപുഴ മുതല്‍ തൊടുപുഴ നിര്‍മാണം വര്‍ഷങ്ങള്‍ക്കു മുമ്പേ പൂര്‍ത്തിയായെങ്കിലും തുടര്‍ന്നുള്ള ഭാഗത്തെ വികസനത്തിനായിരുന്നു കാലതാമസമുണ്ടായത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൊടുപുഴയില്‍ നിന്ന് പൊന്‍കുന്നം വരെയുള്ള ഭാഗത്തെ റോഡ് വികസനം ആരംഭിച്ചെങ്കിലും പ്രധാന ഭാഗം ഉള്‍പ്പെടുന്ന പൊന്‍കുന്നം-പുനലൂര്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തടസം നേരിടുകയായിരുന്നു.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ റോഡ് നിര്‍മാണം ആരംഭിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിലും വകുപ്പുതല നടപടികള്‍ വൈകിയതാണ് വീണ്ടും തടസത്തിനു കാരണമായത്. ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന 82 കിലോമീറ്റര്‍ വരുന്ന പുനലൂര്‍- പൊന്‍കുന്നം റോഡ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നിര്‍മിക്കാനായിരുന്നു സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിരുന്നത്.

2015 മേയ് എട്ടിന് പ്രീ ക്വാളിഫിക്കേഷന്‍ സമര്‍പ്പിക്കുകയും ആസൂത്ര ണ ബോര്‍ഡുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ ലോകബാങ്ക് പ്രാഥമിക അംഗീകാരം ലഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പത്തനംതിട്ടയില്‍ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. 2015 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ലോകബാങ്കിനു നല്കിയ ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ 2016 ഫെബ്രുവരിയില്‍ ലോക ബാങ്ക് എന്‍ഒസി ലഭിക്കുകയും തുടര്‍ന്ന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ് മേയ് 17നായിരുന്നു ടെന്‍ഡര്‍ തുറക്കേണ്ടിയിരുന്നത്. എന്നാല്‍     ജൂണ്‍     രണ്ടിനാണ് ടെന്‍ഡര്‍ തുറന്നത്. അപേക്ഷിച്ച നാല് കമ്പനികളില്‍ ഐഎല്‍ ആന്‍ഡ് എഫ്എസ ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കമ്പനി മാത്രമാണ് യോഗ്യത നേടിയത്. പതിനായിരം കോടി രൂപയിലധികം രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള കമ്പനികള്‍ക്കായിരുന്നു നിലവിലുള്ള പ്രീക്വാളിഫിക്കേഷന്‍ നടപടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഇക്കാരണങ്ങളാണ് മറ്റ് മൂന്ന് കമ്പനികളുടെ ടെന്‍ഡറുകള്‍ അംഗീകരിക്കാതെ പോയത്. ഒരു കമ്പനി മാത്രം യോഗ്യത നേടിയ സ്ഥിതിക്ക് വീണ്ടും ടെന്‍ഡര്‍ വിളിച്ചെങ്കില്‍ മാത്രമേ കരാര്‍ ഉറപ്പിക്കാന്‍ കഴിയൂ. ഇതിന് ലോകബാങ്കിന്റെ അംഗീകാരം കൂടിയേതീരു.

പതിനായിരം കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ എന്ന നിബന്ധനയില്‍ ഇളവ് വരുത്താനാണ് നിലവില്‍ സര്‍ക്കാരിന്റെ തീരുമാനം. മുന്‍ കരാര്‍ അനുസരിച്ച് പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള റോഡ് നവീകരണത്തിന് 750 കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. വീണ്ടും കരാര്‍ വിളിക്കുമ്പോള്‍ നിര്‍മാണ ചെലവില്‍ മാറ്റമുണ്ടാകും. റോഡ് നിര്‍മാണത്തിനൊപ്പം പൈപ്പ് ലൈനും കേബിളുകളും സ്ഥാപിക്കാന്‍ പ്രത്യേക സംവിധാനം കൂടി ഒരുക്കണമെന്ന പുതിയ നിര്‍ദേശവും പരിഗണിക്കേണ്ടതുണ്ട്.

പ്രധാന ടൗണ്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ 15 മീറ്റര്‍ വരെ വീതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ഏറെയും പൂര്‍ത്തീകരിച്ചതാണ്. പ്രധാന നഗരങ്ങളില്‍ ജംഗ്ഷനുകളുടെ വികസനത്തിനു മാത്രമാണ് കൂടുതലായി ഭൂമി ഏറ്റെടുത്തിട്ടുള്ളത്. സ്ഥലത്തിന്റെ വില നിര്‍ണയിച്ച് നഷ്ടപരിഹാരവും നേരത്തെ തന്നെ കൈമാറിയിരുന്നതാണ്. പുനലൂര്‍, പത്തനാപുരം, കോന്നി, റാന്നി തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ചെറുതും വലുതുമായ നഗരങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ ബൈപാസുകള്‍ നിര്‍മിക്കാനാണ് തീരുമാനം.

ഇവിടെ റോഡ് വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുത്താല്‍ വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ചു നീക്കേണ്ടിവരുമെന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം നിര്‍ദേശമുണ്ടായത്. നഗരങ്ങളിലെ ജംഗ്ഷന്‍ വികസനത്തിന് പൊളിച്ചുമാറ്റേണ്ട വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരവും നേരത്തെ തന്നെ നല്കിയിരുന്നു. പുതിയ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാനും 2017 ജനുവരിയില്‍ തന്നെ നിര്‍മാണം തുടങ്ങാനുമാണ് വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരിക്കുന്നത്. ലോകബാങ്ക് നിബന്ധനകള്‍ ലഘൂകരിച്ച് നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിലവാരത്തിലാക്കി പുതിയ ടെന്‍ഡര്‍ വിളിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

Related posts