പൊടിക്കുണ്ടിലെ സ്‌ഫോടനം: കണക്കെടുപ്പ് പൂര്‍ത്തിയായി

knr-explosionകണ്ണൂര്‍: പൊടിക്കുണ്ടിലെ വീട്ടില്‍ സൂക്ഷിച്ച പടക്ക ശേഖരം പൊട്ടിത്തെറിച്ചു വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന തിനായി കോര്‍പറേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം മൂന്നു ദിവസമായി നടത്തി വരുന്ന റീ അസസ്‌മെന്റ് പൂര്‍ത്തിയാക്കി. നേരത്തെ 68 വീടുകളുടെ നഷ്ടം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കളക്ടര്‍ക്കു സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷം ലഭിച്ച 14 വീട്ടുകാരുടെ അപേക്ഷകളാണ് കോര്‍പറേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം പരിശോധിച്ചത്.   സ്‌ഫോടനം നടന്ന വീട് പൂര്‍ണമായും തകര്‍ന്നതിനു പുറമേ അഞ്ചു വീടുകള്‍ താമസിക്കാന്‍ കഴിയാത്ത രീതിയിലും തകര്‍ന്നിട്ടുണ്ട്.

ആകെ 82 വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചു. മൊത്തം മൂന്നര കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണു പ്രാഥമിക നിഗമനം. ഓരോ വീടുകളുടെയും നാശനഷ്ടം പ്രത്യേകം കണക്കാക്കി ഇവയുടെ റിപ്പോര്‍ട്ട് കളക്ടര്‍ക്കു സമര്‍പ്പിക്കും.  കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ കണക്കെടുപ്പിന് കൗണ്‍സിലര്‍ ടി. രവീന്ദ്രന്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പോച്ചപ്പന്‍ ശ്രീധരന്‍, സുരേഷ്, ടി.വി. ഗോപാലകൃഷ്ണന്‍, കെ.എം. ജയനാരായണന്‍, കൊയിലി പ്രഭാകരന്‍ എന്നിവര്‍ സഹായിച്ചു. മേയര്‍ ഇ.പി. ലത ഇന്നലെയും പൊടിക്കുണ്ട് മേഖല സന്ദര്‍ശിച്ചു.

Related posts