പോരിന്റെ പൂരം! സഞ്ചാരം പിഴച്ച വഴിയിലൂടെ… വെള്ളാപ്പള്ളിയെ പ്രസിഡന്റായി നിലനിര്‍ത്തണമോയെന്ന് എസ്എന്‍ഡിപിക്കാര്‍ തീരുമാനിക്കണം: പന്ന്യന്‍

Pannyanതൃശൂര്‍: പിഴച്ച വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടേശന്‍ പോകുന്നതെന്നു സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇദ്ദേഹത്തെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമോയെന്ന് എസ്എന്‍ഡിപിക്കാരാണ് തീരുമാനിക്കേണ്ടത്. പ്രസ്ക്ലബില്‍ “പോരിന്റെ പൂരം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളിയുടെ കാര്യം ഓര്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ആരെക്കുറിച്ചും എന്തും പറയാമെന്ന ലൈസന്‍സ് കിട്ടിയ പോലെയാണ് വെള്ളാപ്പള്ളിയുടെ സംസാരം. എം.എം. മണിയെ കരിങ്കുരങ്ങനെന്നാണ് വിളിച്ചത്. പണ്ട് മുന്നോക്കക്കാര്‍ പിന്നോക്കക്കാരെ കറുത്തവരെന്നു വിളിച്ചാണ് അധിക്ഷേപിച്ചിരുന്നത്. ബിജിമോളെയും അധിക്ഷേപിച്ചു സംസാരിച്ചു. ഇതിനൊക്കെ എതിരെ പ്രതിഷേധിച്ചാല്‍ കാര്യമുണ്ടെങ്കിലല്ലേ പ്രതിഷേധിച്ചിട്ടു കാര്യമുള്ളൂ. എന്തായാലും എസ്എന്‍ഡിപി പ്രസിഡന്റ് ഇങ്ങനെ ആയിക്കൂടാ.

എല്‍ഡിഎഫ് വരും, എല്ലാം ശരിയാകുമെന്നതു കേരളത്തിന്റെ മനസ് പറയുന്നതാണ്. എല്‍ഡിഎഫ് ഫഌക്‌സില്‍ സിപിഐ നേതാക്കളുടെ പടമില്ലല്ലോയെന്നത്  ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. ഓളം വരുമ്പോള്‍ എല്‍ഡിഎഫിന് 86നു മുകളില്‍ സീറ്റുകള്‍ ഉറപ്പായി ലഭിക്കും. തട്ടിയും മുട്ടിയും നില്‍ക്കുന്ന സീറ്റുകള്‍ കൂടി ലഭിച്ചാല്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ നൂറും കടക്കും. മദ്യനയം കൊണ്ടു മാത്രം ഭരണം നടത്താന്‍ കഴിയുമെന്നു കരുതേണ്ട. യുഡിഎഫ് മദ്യനയം പൊള്ളത്തരമാണ്. മദ്യം കുടിക്കരുതെന്നാണ് എല്‍ഡിഎഫിന്റെ നയം.

ബിജെപിയെക്കുറിച്ച് ഉമ്മന്‍ചാണ്ടി ആലോചിച്ചാണ് പറഞ്ഞത്. യുഡിഎഫ് ദുര്‍ബലരാണെന്നു മുഖ്യമന്ത്രിക്കറിയാം. തെറ്റുകള്‍ വാക്കില്‍കൂടി ശരിയാണെന്നു തോന്നിപ്പിക്കാനുള്ള കഴിവുള്ളയാളാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള അകലം വലുതാണ്. എല്‍ഡിഎഫിനുമുന്നില്‍ യുഡിഎഫ് ദുര്‍ബലരാണ്. ബിജെപിക്കും യുഡിഎഫിനും ഒരു കാര്യത്തില്‍ ഏകാഭിപ്രായമുള്ളവരാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വരരുതെന്നാണ് അവരുടെ ആഗ്രഹം. ബിജെപിക്ക് എന്നും ഇടതുപക്ഷമാണ് ശത്രു. ബിജെപി വന്‍കിടക്കാരുടെ പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. എന്തുവന്നാലും ബിജെപിയുടെ താമര കേരളത്തില്‍ വിരിയില്ലെന്നും പന്ന്യന്‍ പറഞ്ഞു.

ജിഷയുടെ കൊലപാതകം വളരെ ദുര്‍ബലമായാണ് പോലീസ് കൈകാര്യം ചെയ്തത്. കേരളം കാമഭ്രാന്തന്‍മാരുടെ നാടായി മാറിക്കഴിഞ്ഞു. ഇതില്‍ സര്‍ക്കാരിന്റെ പങ്കു വലുതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തെ പഴയ കേരളമാക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ അവകാശപ്പെട്ടു.

Related posts