പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം

ktm-hourseകോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മൃഗങ്ങളെ ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം. പ്രചാരണത്തിനു മൃഗങ്ങളെ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മാനദന്ധങ്ങള്‍ പാലിക്കണം.  മൃഗങ്ങളോട് ക്രൂരത കാണിക്കാനും പാടില്ല. അമിതഭാരം എടുപ്പിക്കുക, അധികം നടത്തിക്കുക തുടങ്ങിയവ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മൃഗങ്ങളിലും പക്ഷികളിലും ചിഹ്നങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.

സ്ഥാനാര്‍ഥികളുടെയോ പാര്‍ട്ടികളുടെയോ പ്രചാരണ പരിപാടികളില്‍ ഇവയെ ഉപയോഗിക്കാന്‍ പാടില്ല. കഴുത, കുതിര, കുരങ്ങ്, ആന, ഒട്ടകം എന്നീ ജീവികളെ വ്യാപകമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് സൂചിപ്പിച്ച് മൃഗങ്ങളെ സംരക്ഷിക്കുന്ന സന്നദ്ധസംഘടനകളും വ്യക്തികളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണു കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

കാലാവസ്ഥയാലും ഭൂപ്രകൃതിയുടെ പ്രത്യേകതയാലും മൃഗങ്ങളെ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ സുരക്ഷാ വീഴ്ച ഉണ്ടാകാതെ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം അവയെ ഉപയോഗിക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Related posts