പ്രധാനമന്ത്രിയും ധനമന്ത്രിയും യാഥാര്‍ഥ്യത്തിലേക്കു തിരികെ വരണമെന്ന് ആന്റോ ആന്റണി എംപി

alp-antonyപത്തനംതിട്ട: രാജ്യത്തെ പതിനായിരക്കണക്കിനു ഗ്രാമങ്ങളില്‍ ബാങ്കിംഗ് സൗകര്യം പോലും ഇല്ലാതിരിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണവിനിയോഗം നടത്തണമെന്ന് പറയുന്ന പ്രധാനമന്ത്രിയും ധനമന്ത്രിയും യാഥാര്‍ഥ്യങ്ങളുടെ ലോകത്തേക്കു മടങ്ങിവരണമെന്ന് ആന്റോ ആന്റണി എംപി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്ബിടിയിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് തൊഴില്‍ മേഖലയും നിര്‍മാണ മേഖലയും പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. നിത്യച്ചെലവുകള്‍ക്കുവേണ്ടി പണം കണ്ടെത്തുവാന്‍ എല്ലാവരും ബാങ്കുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ രാജ്യം സ്തംഭിച്ചിരിക്കുകയാണെന്ന്് എംപി ചൂണ്ടിക്കാട്ടി. വന്‍കിട കോര്‍പറേറ്റുകള്‍ മാത്രമാണ് ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കാത്തത്. ഇതിനു മുമ്പും പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍സിംഗ് മൊറാര്‍ജി ദേശായി എന്നിവര്‍ ഇത്തരം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

അന്നൊന്നും ഇത്തരം ഒരു സാഹചര്യം രാജ്യത്തുണ്ടായിട്ടില്ല. കേന്ദ്ര ഗവണ്‍മെന്റ് കഴിഞ്ഞ ബ്ജറ്റില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതി തങ്ങളോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് നീട്ടിയ സഹായമായിരുന്നു.  പാവപ്പെട്ടവന്റെ ജീവിതം ദുഃസഹമാക്കിയതിന് പ്രധാനമന്ത്രി ജനങ്ങളോട് മാപ്പു പറയണം. പ്രധാനമന്ത്രി പറയുന്നതുപോലെ 50 ദിവസം ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യത്ത് കാര്യങ്ങള്‍ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് പോകുമെന്നും എംപി പറഞ്ഞു. ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് അധ്യക്ഷത വഹിച്ചു.

യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി ഭാരവാഹികളായ സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, ജോണ്‍ണ്‍ വിളവിനാല്‍, സാമുവേല്‍ കിഴക്കുപുറം, വൈ.യാക്കൂബ്, എം.സി. ഷെരീഫ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. അനിത, വി.ആര്‍. സോജി  റോജി പോള്‍ ദാനിയേല്‍, സജി കൊട്ടയ്ക്കാട്, സിന്ധു അനില്‍, അഡ്വ. റോഷന്‍നായര്‍, ബോധേശ്വരപണിക്കര്‍, ഷാം കുരുവിള, എലിസബത്ത് അബു,  ബി. നരേന്ദ്രനാഥ്, വല്‍സന്‍ ടി. കോശി, റെനീസ് മുഹമ്മദ്  എന്നിവര്‍ പ്രസംഗിച്ചു.

Related posts