പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്താന്‍ മാണിയും ജോസഫും തൃശൂരില്‍; പുതിയ ജില്ലാ പ്രസിഡന്റിനെ ഇന്നു നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുക്കും

MANIIസ്വന്തം ലേഖകന്‍

തൃശൂര്‍: പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്താന്‍ കെ.എം. മാണിയും മന്ത്രി പി.ജെ. ജോസഫും തൃശൂരിലെത്തി. കേരള കോണ്‍ഗ്രസ് എം തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന എം.പി. പോളിയും ഏതാനും നേതാക്കളും പാര്‍ട്ടി വിട്ടു ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തേക്കുപോയ സാഹചര്യത്തില്‍ വിളിച്ചുകൂട്ടിയ ജില്ലയിലെ പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാനാണ് ഇരു നേതാക്കളും എത്തിയത്.

ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ ഇന്നു രാവിലെ ആരംഭിച്ച യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്കും വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പി.ജെ. ജോസഫിനും പുറമേ, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഗവണ്‍മെന്റ് ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടനും പങ്കെടുക്കുന്നുണ്ട്.

പുതിയ ജില്ലാ പ്രസിഡന്റിനെ ഇന്നു നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുക്കും. നേരത്തെ ജോസഫ് ഗ്രൂപ്പില്‍നിന്ന് പാര്‍ട്ടിയിലെത്തിയ സീനിയര്‍ നേതാവ് എം.പി. തോമസ് മാസ്റ്ററെ ജില്ലാ പ്രസിഡന്റു സ്ഥാനത്തേക്കു പരിഗണിക്കാനാണു സാധ്യത. നേതാക്കളും പ്രവര്‍ത്തകരും ആരും മറുപക്ഷത്തേക്കു പോയിട്ടില്ലെന്ന് നേതാക്കള്‍ അവകാശപ്പെട്ടുകൊണ്ടാണു യോഗം ആരംഭിച്ചത്.

യോഗത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പി.ടി. മാത്യു അധ്യക്ഷനായി. നേതാക്കളായ ബേബി മാത്യു കാവുങ്കല്‍, സെബാസറ്റിയന്‍ ചൂണ്ടല്‍, സി.വി. കുര്യാക്കോസ്, ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്, ജോണി ചിറ്റിലപ്പിള്ളി, ബേബി നെല്ലിക്കുഴി, അഡ്വ. സി.എ. ജോണി, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, തോമസ് ആന്റണി, വര്‍ഗീസ് തരകന്‍, കെ.വി. കണ്ണന്‍, അഡ്വ. പയസ് മാത്യു തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കാപ്ഷന്‍
ഈ കസേരയാണോ പ്രശ്‌നം… കേരള കോണ്‍ഗ്രസ് എം തൃശൂര്‍ ജില്ലാ നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയും വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പി.ജെ. ജോസഫും വേദിയില്‍. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഗവണ്‍മെന്റ് ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടനേയും കാണാം. -ഗസൂണ്‍ജി, രാഷ്ട്രദീപിക.

Related posts