പ്രാണിശല്യം: നിലമ്പൂര്‍ മേഖലയില്‍ ജനം ദുരിതത്തില്‍

KKD-PRANIനിലമ്പൂര്‍: മയ്യന്താനി വള്ളിയംപാടം ഭാഗത്ത് ചെറുപ്രാണികള്‍ കൂട്ടത്തോടെയെത്തിയത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. മഴയെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് പഞ്ചായത്ത് കിണറില്‍ പ്രാണികളെ കണ്ടെത്തിയത്. തുടര്‍ന്നു വീടുകളിലെ ചുമരുകളിലും തറകളിലും സമീപത്തെ കിണറുകളിലും പ്രാണികളുടെ സാന്നിധ്യം കണ്ടെത്തി. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ ഇവയെ കാണാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇവ കൂട്ടമായെത്തിയതോടെ പരിസരത്ത് ദുര്‍ഗന്ധം വ്യാപിച്ചിട്ടുണ്ട്. എഴുപതോളം വീട്ടുകാര്‍ക്കാണ് ഇതിന്റെ ദുരിതം നേരിടുന്നത്.

ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാരെത്തി സമീപത്തെ പഞ്ചായത്ത് കിണറില്‍ നിന്നു വെള്ളം ശേഖരിച്ച് പോണ്ടിച്ചേരിയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കൂടിക്കിടക്കുന്ന കരിയിലയിലേക്ക് മഴവെള്ളം വീണു അതില്‍ നിന്നാണ് പ്രാണികളുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ  പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഈ മേഖലയില്‍ ഇത്തരത്തിലുള്ള പ്രാണികളെ കാണുന്നത് ആദ്യമായാണെന്ന് തദ്ദേശവാസികള്‍ പറഞ്ഞു.

കാണാന്‍ വലിപ്പമില്ലെങ്കിലും ഇവ ചത്തു കഴിഞ്ഞാല്‍ വലിയ ദുര്‍ഗന്ധമാണുള്ളത്. മണ്ണെണ്ണ ഒഴിച്ച് തറയും ചുമരും തുടയ്ക്കുമ്പോള്‍ ഇവ ചാകുന്നുണ്ടെങ്കിലും  കൂടുതല്‍ പ്രാണികള്‍ വീണ്ടും എത്തുന്നുണ്ട്. കുറ്റിപ്പൊളിയന്‍ അജിത്ത്, ഇല്ലിക്കല്‍ അസ്കര്‍, പണിക്കന്‍ വളപ്പില്‍ മനോജ് മഞ്ചപ്പള്ളി മമ്മദ് തുടങ്ങിയവരുടേതുള്‍പ്പെടെ എഴുപതോളം വീടുകളിലാണ് പ്രാണികളുടെ ഭീഷണിയുള്ളത്.

Related posts