പ്രായം മറന്ന തേരാളിയായി വടകരയുടെ സ്വന്തം നാണുഏട്ടന്‍

kkd-nanuവടകര: സി.കെ .നാണുവിലൂടെ ഇടതുമുന്നണി വടകരയില്‍ തേരോട്ടം നടത്തിയപ്പോള്‍ വിജയം ശ്രദ്ധേയമായി. ശാരീരിക അവശത നേരിടുന്ന നാണുഏട്ടന്‍ അതൊന്നും വകവയ്ക്കാതെയാണ് വീണ്ടും തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. മിന്നുന്ന വിജയം നാണ്വേട്ടന്‍ സ്വന്തമാക്കുകയും ചെയ്തു. എഴുപത്തിയാറുകാരനായ നാണുഏട്ടന്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വിശ്വസ്തനായ ഘടകകക്ഷി നേതാവാണ്. സോഷ്യലിസ്റ്റ് ജനതയുഡിഎഫ് പക്ഷത്ത് പോയപ്പോള്‍ ഇടതുപക്ഷത്ത് ഉറച്ചുനിന്ന നാണുവിനെ സിപിഎം തുണക്കുകയായിരുന്നു. 2011 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തായിരുന്ന സോഷ്യലിസ്റ്റ് ജനതയിലെ എം.കെ.പ്രേംനാഥിനെ നേരിടാന്‍ സിപിഎം കണ്ടുവച്ചത് സി.കെ.നാണുവിനെയായിരുന്നു.

1996ലും 2001ലും വടകരയില്‍ ഇടതുബാനറില്‍ വെന്നിക്കൊടി പാറിച്ച നാണുഏട്ടന്‍ 2006ലെ തെരഞ്ഞെടുപ്പില്‍ എം.കെ.പ്രേംനാഥിനു വേണ്ടി മാറി നിന്നു. എന്നാല്‍ എം.കെ.പ്രേംനാഥും സി.കെ.നാണുവും പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ്  2011 ലെ തെരഞ്ഞെടുപ്പിലുണ്ടായത്. ഇതിലാവട്ടെ ആര്‍എംപി സ്ഥാനാര്‍ഥി ഉണ്ടായിട്ടും അപ്രതീക്ഷിത വിജയമാണ് നാണു നേടിയത്. പിന്നിട്ട അഞ്ചു വര്‍ഷം നാണു മണ്ഡലത്തിനു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. സാധാരണക്കാരില്‍ ഒരാളായ നാണുവിനെ രാഷ്ട്രീയം മറന്ന് ആളുകള്‍ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ പ്രകടമായത്.

ശാരീരിക അവശതകള്‍ക്കപ്പുറം നാണുവിനെ ജനം ഇഷ്ടപ്പെടുന്നുണ്ടെന്നു മനസിലാക്കിയ സിപിഎം വടകരയില്‍ നാണുഏട്ടന്‍ തന്നെ വീണ്ടും മത്സരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. സ്ഥാനാര്‍ഥിയാവാന്‍ ജനതാദള്‍ എസില്‍  പല നേതാക്കളും മുന്നോട്ടുവന്നെങ്കിലും വിജയ ഘടകങ്ങള്‍ മനസിലാക്കി സി.കെ.നാണുവിനു തന്നെ നറുക്കുവീഴുകയായിരുന്നു. പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും കണക്കുകൂട്ടല്‍ ശരിയാവുകയും ചെയ്തു.ഇതു നാലാംതവണയാണ് നാണു എംഎല്‍എ ആകുന്നതെങ്കിലും മുമ്പു പലതവണ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിട്ടുണ്ട്.

1970ല്‍ സംഘടനാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാദാപുരത്തു നിന്നായിരുന്നു നാണുവിന്റെ അരങ്ങേറ്റം. 1981ല്‍ കോഴിക്കോട് രണ്ടിലും 1987ല്‍ വടക്കാഞ്ചേരിയിലും മല്‍സരിച്ചു. 1958 ല്‍ കോണ്‍ഗ്രസ് സേവാദള്‍ പ്രവര്‍ത്തകനായാണ് നാണു പൊതുജീവതം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. അടിയന്തരാവസ്ഥകാലത്ത് 21 ദിവസം തടങ്കലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. 1977ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ജനതാദള്‍ എസ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം, സെക്രട്ടറി ജനറല്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. 2000 ഫെബ്രുവരി മുതല്‍ 2001 മെയ് വരെ ഇടതു സര്‍ക്കാറില്‍ വനം-ഗതാഗത മന്ത്രിയായിരുന്നു.

Related posts