പ്രിയതമന്‍ വരും… വരാതിരിക്കില്ല, പ്രതീക്ഷയോടെ ജയ

ktm-kathirippuഎരുമേലി: ഒരു കാലൊച്ച കേട്ടാല്‍ മതി ജയ ഓടിയെത്തും. നാലു വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിന്റെ മുഖമാണ് അപ്പോള്‍ മനസു നിറയെ. മണിപ്പുഴ ചെമ്പകപ്പാറ മെഴുവേലില്‍ കൊച്ചുപറമ്പില്‍ ജയയുടെ ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി (48) എവിടെയാണെന്ന് ഇതുവരെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിര്‍ധനരായതിനാല്‍ പരസ്യങ്ങള്‍ നല്‍കി കൊണ്ടു അന്വേഷണം നടത്താനും കഴിയുന്നില്ല. ചെറുവള്ളി എസ്റ്റേറ്റിലെ സ്ഥിരം ജീവനക്കാരനായ കൃഷ്ണന്‍കുട്ടി തീക്കോയി സ്വദേശിനിയായ ജയയെ വിവാഹം ചെയ്തത് 18 വര്‍ഷം മുമ്പാണ്.

താമസിയാതെ ഇരുവരുടെയും സന്തോഷങ്ങള്‍ക്ക് മിഴിവേകി രണ്ട് ആണ്‍കുട്ടികള്‍ പിറന്നു. നിഥിനും നിവിനും. സ്വന്തമായി വീടും സ്ഥലവുമില്ല. ഉള്ള സ്വര്‍ണമെല്ലാം വിറ്റ് ചെമ്പകപ്പാറയില്‍ പത്തുസെന്റ് സ്ഥലം വാങ്ങി ഷെഡ് നിര്‍മിച്ചു. അങ്ങനെയിരിക്കെയാണ് കൃഷ്ണന്‍കുട്ടിയുടെ തിരോധാനം. അവിടെത്തുടങ്ങുന്നു ജയയുടെ കയ്പ് നിറഞ്ഞ ജീവിതയാത്ര. നിസാര പ്രശ്‌നത്തിന് പിണങ്ങിപ്പോയതാണ് കൃഷ്ണന്‍കുട്ടി. 2012 ജനുവരി പത്തിനായിരുന്നു ആ അവസാന കാഴ്ച. വീട്ടില്‍ വച്ച കറിയെച്ചൊല്ലിയുണ്ടായ വഴക്കില്‍ രോഷാകുലനായി കൃഷ്ണന്‍കുട്ടി വീടുവിട്ടിറങ്ങിപ്പോകുന്നത് ഒരു ദുഃസ്വപ്നംപോലെ ജയയുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു.

ആ പിണങ്ങിപ്പോക്ക് ഇരുവരുടെയും വീട്ടുകാരും ഗൗരവമാക്കിയില്ല. ഒരുപക്ഷെ അതായിരിക്കാം പിന്നെ കുറെ നാള്‍ ഫോണില്‍ വിളിച്ച കൃഷ്ണന്‍കുട്ടിയെ വീട്ടിലേക്ക് വരാതെ പിടിച്ചുനിര്‍ത്തിയതെന്നു സംശയിക്കുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ നമ്പര്‍ മാഹിയില്‍വച്ച് നിശ്ചലമായെന്ന് അറിഞ്ഞു. പിന്നീടിതുവരെ ഒരുവിവരവുമില്ല. ഫോണ്‍ നമ്പര്‍ മറ്റാരുടെയോ സ്വന്തമായി. പകച്ചുപോയ ജയ പശുവിനെ വളര്‍ത്തി തുച്ഛമായ വരുമാനത്തില്‍ മക്കളെ വളര്‍ത്തി. റേഡിയോയില്‍ ജോയ് ആലുക്കാസ് ജൂവലറി ഉടമയുടെ അഭിമുഖം കേട്ട് ജയ തന്റെ ദുഃഖമെഴുതി അയച്ചു.

ഭര്‍ത്താവിനെ കണ്ടെത്താനായില്ലെങ്കിലും ജൂവലറി ഉടമ ജയയുടെ മക്കള്‍ക്ക് തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കി. ഒപ്പം പഞ്ചായത്തും സഹായിച്ചു. ഷെഡ്ഡിനു പകരം അങ്ങനെ ചെറിയ വീടായി. ഭര്‍ത്താവിന്റെ തിരോധാനം മതുല്‍ അച്ഛന്‍ രവീന്ദ്രനുണ്ട് ജയക്ക് കൂട്ടിന്. പക്ഷേ, കൃഷ്ണന്‍കുട്ടി എവിടെയാണെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഒരു കുഴപ്പവുമില്ലാതെ തന്റെ പ്രിയതമനെ തിരികെ കിട്ടണേയെന്ന് ജയ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു… നിറഞ്ഞ പ്രതീക്ഷയോടെ. എന്തെങ്കിലും വിവരം ലഭിച്ചാല്‍ ദയവായി അച്ഛന്‍ രവീന്ദ്രന്റെ 8281567382 എന്ന നമ്പരിലോ എരുമേലി പോലീസ് സ്‌റ്റേഷനിലെ 04828 210233 എന്ന നമ്പരിലോ അറിയിക്കണമെന്ന് ജയ അഭ്യര്‍ഥിക്കുന്നു.

Related posts