പ്രിയപ്പെട്ട കൂട്ടുകാരി കണ്‍മുന്നില്‍ ട്രെയിനിനടിയില്‍പെട്ട്… ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ് ഡല്‍ഹി സ്വദേശിനി മരിച്ചു; അപകടം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍

traindeathതൃശൂര്‍: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതിവീണ് ഡല്‍ഹി സ്വദേശിനി ട്രെയിന്‍ കയറി തല്‍ക്ഷണം മരിച്ചു. തൃശൂര്‍ സ്റ്റേഷനില്‍ ഇന്നുരാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഡല്‍ഹി പാലം കോളനിയില്‍ മഞ്ഞലാപുരി സ്വദേശിനി ജോസഫിന്‍ പാവ(65)ആണ് മരിച്ചത്. ഡല്‍ഹിയില്‍ ഇവര്‍ക്കൊപ്പമുള്ള ഇരിങ്ങാലക്കുട സ്വദേശിനിയുടെ വീട്ടിലെത്തി തിരികെ ഡല്‍ഹിക്ക് മടങ്ങുമ്പോഴായിരുന്നു ദുരന്തം.

തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കയറാനായി രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു ജോസഫിന്‍. യാത്രയയക്കാന്‍ വന്നവരോട് സംസാരിച്ച് നില്‍ക്കുന്നതിനിടെ ട്രെയിന്‍ ചലിക്കാന്‍ തുടങ്ങുകയും ഇതുകണ്ട്  ധൃതിയില്‍ വണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീഴുകയുമായിരുന്നു. ഇവരുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി ശരീരം രണ്ടായി മുറിഞ്ഞു. ട്രെയിനിനടിയില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാന്‍ ആര്‍പിഎഫ് ബുദ്ധിമുട്ടി.

ട്രെയിന്‍ പിന്നിലേക്ക് എടുത്ത ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കാലുകള്‍ ഒടിഞ്ഞുനുറുങ്ങിയിരുന്നു. ആന്തരികാവയങ്ങള്‍ പുറത്തുവന്നിരുന്നു. ഇരിങ്ങാലക്കുടയില്‍ സുഹൃത്തിന്റെ വീട്ടിലെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ജോസഫിന്‍ എത്തിയത്. സുഹൃത്തും മറ്റും സ്റ്റേഷനിലുണ്ടായിരുന്നു. മൃതദേഹം ജനറല്‍  ആശുപത്രിയിലേക്കു മാറ്റി.

ജോസഫീനെ യാത്രയയക്കാനായി റെയില്‍വേ സ്റ്റേഷനില്‍ കൂടെയുണ്ടായിരുന്നവര്‍ ഒരു നിമിഷം മുമ്പുവരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരി കണ്‍മുന്നില്‍ ട്രെയിനിനടിയില്‍ പെട്ട് ചിന്നിച്ചിതറുന്നതുകണ്ട് തലകറങ്ങി വീണു. ഇവരെ ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

Related posts