പ്രേമകവി വിട ചൊല്ലിയിട്ട് ഇന്ന് 80 വര്‍ഷം; ഓര്‍മകളിലെ കാവ്യവിസ്മയവുമായി ഇടപ്പള്ളി സ്മൃതിദിനാചരണം

KLM-KAVIസന്തോഷ് പ്രിയന്‍
കൊല്ലം: ഓര്‍മകളില്‍ ഇടപ്പള്ളി കവിതകളിലെ വസന്തം നിറച്ച് കവിയുടെ എണ്‍പതാം ചരമവാര്‍ഷികം ഇന്ന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ ആചരിക്കുമ്പോള്‍ കവികള്‍ക്കും ആരാധകര്‍ക്കും ആസ്വാദകര്‍ക്കും വീണ്ടുമൊരു ഒത്തുചേരലിന്റെ ആശ്വാസം. മണിനാദം എന്ന അവസാന കവിതയില്‍ യാത്രാമൊഴിയേകി മലയാളിയുടെ മറുവാക്കു കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ മരണത്തിന്റെ അഗാധതയിലേക്ക് ഊളിയിട്ട മലയാളത്തിന്റെ പ്രിയ കവിയുടെ ചരമദിനം ആചരിക്കാന്‍ വിവിധ സംഘടനകളാണ് ഒരുങ്ങിയത്. മുളങ്കാടകം ശ്മശാനത്തിന് പുറത്ത് റോഡരുകില്‍ ചപ്പുചവറുകള്‍ നിക്ഷേപിക്കാന്‍ മുനിസിപ്പാലിറ്റി സ്ഥാപിച്ച പഴകി ദ്രവിച്ച വീപ്പയ്ക്കടിയിലാണ് കവിതയുടെ സര്‍ഗസോപാനത്തിലേക്ക് മലയാളിയുടെ കൈപിടിച്ച് ഉയര്‍ത്തിയ മഹാകവി വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ത്യവിശ്രമം കൊണ്ടത്.

ഇതുകണ്ട് കൊല്ലത്തെ സാംസ്കാരിക പ്രവര്‍ത്തകരില്‍ ചിലര്‍ ചേര്‍ന്നാണ് ഇടപ്പള്ളിക്ക് ഉചിതമായ സ്മാരകം വേണമെന്ന് മുറവിളി കൂട്ടിത്തുടങ്ങിയത്. തുടര്‍ന്ന് ഇടപ്പള്ളി ദിനത്തില്‍  ഉപവാസവും സാംസ്കാരിക മാര്‍ച്ചും നടത്തി. 1996 ജൂലൈ നാലിന് ചിന്നക്കട പ്രസ്ക്ലബ് മൈതാനിയില്‍ ഇടപ്പള്ളിക്കൊരു സ്മാരകം എന്ന ആവശ്യം ഉന്നയിച്ച്  നടത്തിയ ഉപവാസം കേരളത്തില്‍ സാംസ്കാരിക തരംഗമായി മാറിയിരുന്നു. അന്നത്തെ നഗരസഭാ ചെയര്‍മാന്‍ സ്മാരക ഫലകം സ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും കഴിഞ്ഞില്ല. കൊല്ലം മധു ചെയര്‍മാനും ബാബു കൂട്ടുങ്ങല്‍ സെക്രട്ടറിയുമായിയുള്ള ഇടപ്പള്ളി സ്മാരക സമിതി ശക്തമായി രംഗത്ത് വരികയും നഗരസഭാ മന്ദിരത്തിലേക്ക് മാര്‍ച്ചും പ്രതിഷേധ കാവ്യലാപനവും സംഘടിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം നേടിയെടുക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. സ്മൃതി മണ്ഡപം മാത്രമാണ് നഗരസഭ പണിതത്. ഉചിതമായ സ്മാരകം വേണമെന്ന ആവശ്യത്തോട് അധികൃതര്‍ ഇപ്പോഴും മുഖം തിരിയ്ക്കുകയാണ്. ടി.കെ രാമകൃഷ്ണന്‍ സാംസ്കാരിക മന്ത്രിയായിരുന്നപ്പോള്‍ 10 സെന്റ് സ്ഥലം സ്മാരകം നിര്‍മിക്കാന്‍ അനുവദിക്കാമെന്ന് പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അതും നടന്നില്ല. കോര്‍പ്പറേഷന്‍ 15 ലക്ഷം രൂപ തനത് ഫണ്ട് അനുവദിച്ചെങ്കിലും ഇതുവരേയും ലഭിച്ചിട്ടില്ലെന്ന് സ്മാരകസമിതി ചെയര്‍മാന്‍ കൊല്ലം മധു പറയുന്നു. ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ കാവ്യാഞ്ജലി നടക്കും. ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അനില്‍ ഓച്ചിറ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം മേയര്‍ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. കൊല്ലം മധു അധ്യക്ഷത വഹിക്കും.

മേഘജ്യോതിസുപോലെയായിരുന്നു ഇടപ്പള്ളിയുടെ ജീവിതം. മരിയ്ക്കുമ്പോള്‍ കവിയ്ക്ക് 27 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. വടക്കന്‍ പറവൂരില്‍ ജനിച്ച രാഘവന്‍പിള്ളയുടെ ബാല്യകാലം യാതനകള്‍ നിറഞ്ഞതായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ അമ്മ മരിച്ചു.  സര്‍ക്കാര്‍ ശിപായി ആയിരുന്ന അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചു. പട്ടിണി കിടന്ന് പത്താം ക്ലാസുവരെ പഠിച്ചു. വിദ്വാന്‍ പരീക്ഷയ്ക്ക് ചേര്‍ന്നെങ്കിലും വിജയിച്ചില്ല. കൊല്ലത്തെ പ്രമുഖ അഭിഭാഷകനായിരുന്ന വൈക്കം നാരായണപിള്ളയുടെ കുട്ടികളെ ട്യൂഷന്‍ പഠിപ്പിക്കാനാണ്  രാഘവന്‍പിള്ള കൊല്ലത്ത് വന്നത്. അതിനു മുമ്പ്  തന്നെ  അദ്ദേഹത്തിന്റെ കവിത ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

ഇതിനിടെയാണ് നാരായണപിള്ളയുടെ ഭാര്യയുടെ അനുജത്തിയുമായി കവി പ്രണയത്തിലാകുന്നത്. യുവതിയുടെ ബന്ധുക്കള്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത് കവിയ്ക്ക് താങ്ങാനായില്ല. ഒടുവില്‍ ഒരുമുഴം കയറില്‍ പ്രേമകവി മണിനാദം എന്ന കവിത എഴുതി വച്ചിട്ട് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. രക്തവും കണ്ണീരും കൊണെ്ടഴുതിയ ആ വാക്യം നൊമ്പരത്തോടെ മലയാളി ഹൃദയത്തിലേറ്റുവാങ്ങി. “”എനിയ്ക്ക് പാട്ടു പാടുവാന്‍ ആഗ്രഹമുണ്ട്, എന്റെ മുരളി തകര്‍ന്നുപോയി.”

Related posts