പ്ലൈവുഡ് ഫാക്ടറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഒഡീഷ സ്വദേശിയുടെ കുടുംബത്തിന് ഒരുലക്ഷം നല്‍കാന്‍ ധാരണ; ഭാര്യയും മക്കളും നാട്ടിലേക്കു മടങ്ങി

dEATHസ്വന്തം ലേഖകന്‍

കൊച്ചി: പ്ലൈവുഡ് ഫാക്ടറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഒഡീഷ സ്വദേശിയായ യുവാവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായധനം നല്‍കാന്‍ ധാരണയായി. ആലുവയിലെ പ്രവാസി ശ്രമിക് കാര്യാലയത്തിന്റെയും മൈഗ്രന്റ്‌സ് വര്‍ക്കേഴ്‌സ് മൂവ്‌മെന്റിന്റെയും ആവശ്യത്തെത്തുടര്‍ന്നു കുന്നത്തുനാട് തഹസില്‍ദാര്‍ സാബു കെ. ഐസക്കിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണു തൊഴിലുടമ സഹായധനം നല്‍കാന്‍ സമ്മതിച്ചത്. കഴിഞ്ഞ 27നു പെരുമ്പാവൂരിനടുത്ത് ഓടക്കാലിയില്‍ പ്ലൈവുഡ് കമ്പനിയിലാണ് ഒഡീഷ കേന്ദ്രപ്പറ ജില്ലയിലെ ട്രയ്‌ലോക്യാപുര്‍ സ്വദേശി ബാബാഗ്രഹി ബെഹ്‌റയെ (39) മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ ആഗ്രഹിച്ചു ഭാര്യയും മറ്റു കുടുംബാംഗങ്ങളും നാട്ടിലെത്തിയെങ്കിലും പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു. സംസ്കാരത്തിനുശേഷം വണ്ടിക്കൂലി മാത്രം നല്‍കി തൊഴിലാളിയുടെ ഭാര്യയേയും മക്കളേയും നാട്ടിലേക്കയയ്ക്കാന്‍ നീക്കം നടക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആലുവയിലെ പ്രവാസി ശ്രമിക് കാര്യാലത്തിലെയും മൈഗ്രന്റ്‌സ് വര്‍ക്കേഴ്‌സ് മൂവ്‌മെന്റിലെയും പ്രവര്‍ത്തകര്‍ ഇടപെട്ടു. ചൊവ്വാഴ്ച തഹസില്‍ദാരുമായി ചര്‍ച്ച നടത്തിയെങ്കിലും, മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലുടമ തയാറായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ നടത്തിയ രണ്ടാംവട്ട ചര്‍ച്ചയിലാണു തുക നല്‍കാന്‍ തീരുമാനമായത്.

മരിച്ച തൊഴിലാളിയുടെ ഭാര്യയുടെയും മക്കളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ പണം സ്ഥിരനിക്ഷേപമായി നല്‍കുമെന്നു തഹസില്‍ദാര്‍ അറിയിച്ചു. പ്രവാസി ശ്രമിക് കാര്യാലയത്തിന്റെ സഹായത്തോടെ, ജില്ലാ ഭരണകൂടത്തിനും തൊഴിലാളിയുടെ ഭാര്യ അപേക്ഷ നല്‍കിയിട്ടുണ്ട്. മരിച്ച തൊഴിലാളിയുടെ ചിതാഭസ്മവുമായി ഇന്നലെ വൈകുന്നേരം ഭാര്യയും മക്കളും നാട്ടിലേക്കു മടങ്ങി. പ്രവാസി ശ്രമിക് കാര്യാലയത്തിലെ സിസ്റ്റര്‍ റോസിലി ജോണ്‍, സിസ്റ്റര്‍ ലിറ്റില്‍ റോസ്, കോ-ഓര്‍ഡിനേറ്റര്‍ തോപ്പന്‍ ധര്‍മന്‍, മൈഗ്രന്റ്‌സ് വര്‍ക്കേഴ്‌സ് മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ ജോര്‍ജ് മാത്യു എന്നിവരും ഇവരെ യാത്രയാക്കാന്‍ എത്തിയിരുന്നു.

Related posts