ഫയലുകള്‍ പഠിക്കാതെ മന്ത്രിമാര്‍ വിവരക്കേട് പറയരുത്: ചെന്നിത്തല

ekm-remesh-chennithalaകണ്ണൂര്‍: ഫയലുകള്‍ പഠിച്ചു വസ്തുതകള്‍ മനസിലാക്കാതെ മന്ത്രിമാര്‍ വിവരക്കേട് പറയരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പൊതു-സ്വകാര്യ മേഖലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ച മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ മന്ത്രിമാരായ തോമസ് ഐസക്കും കെ.കെ. ശൈലജയും പറയുന്നതു വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. മെഡിക്കല്‍ കോളജ്് ഇല്ലാതാക്കാനാണ് ഇടതുസര്‍ക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ഹരിപ്പാട് മെഡിക്കല്‍ കോളജിനായി 27 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണു തീരുമാനിച്ചിരുന്നത്. ഇതില്‍ 15 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. എന്നാല്‍ 827 ഏക്കര്‍ വയല്‍പ്രദേശം ഏറ്റെടുക്കാനാണു യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന തെറ്റായ പ്രചാരണമാണു മന്ത്രിമാര്‍ നടത്തുന്നത്.  ഒരു മെഡിക്കല്‍ കോളജ് തുടങ്ങാന്‍ 25 ഏക്കര്‍ സ്ഥലം മതി. സ്ഥലമേറ്റെടുത്തത് കളക്ടറുടെ നേതൃത്വത്തിലാണ്. ഏറ്റെടുക്കുന്ന സ്ഥലം പൂര്‍ണമായും വയലാണെന്നു പറയുന്നതും അടിസ്ഥാനരഹിതമാണ്. കുറച്ച് സ്ഥലംമാത്രമാണു നികത്തേണ്ടിവരിക.

മെഡിക്കല്‍ കോളജിനായി കള്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതു പൊതുമരാമത്ത് വകുപ്പാണ്. ചട്ടം ലംഘിച്ചാണോ കരാര്‍ നല്‍കിയതെന്ന കാര്യം ഫയല്‍ പരിശോധിച്ചാല്‍ ബോധ്യമാകും. മന്ത്രിമാര്‍ വസ്തുതകള്‍ മനസിലാക്കാതെ പ്രതികരിച്ചാല്‍ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി മലയാളിയാണെന്നു പറഞ്ഞു കായികമന്ത്രി അനുസ്മരിച്ചതുപോലെയാകുമെന്നും ചെന്നിത്തല പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണു ഹരിപ്പാട് മെഡിക്കല്‍ കോളജ്. പൊതു-സ്വകാര്യ മേഖലയില്‍ കേരളത്തില്‍ പദ്ധതികള്‍ വേണ്ടെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടോയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്കു കത്തയയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Related posts