ഫസല്‍ വധക്കേസ്: രഹസ്യം പുറത്തായത് തോക്ക് തേടിയുള്ള യാത്രയ്ക്കിടെ; തെളിവുകള്‍ ജില്ലാ പോലീസ് ചീഫ് ഡിജിപിക്ക് കൈമാറി

alp-crimeതലശേരി: സ്വയരക്ഷയ്ക്കായി തോക്ക് തേടിയുള്ള അലച്ചിലിനിടയിലാണ് ഫസല്‍വധക്കേസിന്റെ രഹസ്യം പുറത്തായതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി. സിപിഎം-ബിജെപി-എന്‍ഡിഎഫ് കക്ഷികളില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വയം രക്ഷയ്ക്കായി പിസ്റ്റള്‍ തേടിപ്പോയത്. പിസ്റ്റള്‍ ആവശ്യപ്പെട്ട ക്രമിനല്‍ സംഘങ്ങളോടാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ പിലാക്കൂല്‍ ഒളിയിലെക്കണ്ടി ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടെുള്ള ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരാണെന്ന രഹസ്യം ആദ്യം പറഞ്ഞതെന്ന മോഹനന്‍ വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാന്റവിട സുബീഷ് എന്ന കുപ്പി സുബി നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇതിനിടയില്‍ ഫസല്‍ വധക്കേസുള്‍പ്പെടെയുള്ള കൊലപാതക കേസുകളില്‍ നടന്നിട്ടുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ഡിജിപിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം നടക്കും. ഐജി ദിനേന്ദ്രകശ്യപ്, ജില്ലാ പോലീസ് ചീഫ് സഞ്ജയ്കുമാര്‍ ഗരുഡ്, കണ്ണൂര്‍ ഡിവൈഎസ്പി പി.പി സദാനന്ദന്‍ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഹൈ റെസല്യൂഷനുള്ള അത്യാധുനിക കാമറ ഉപയോഗിച്ച് ചിത്രീകരിച്ചിട്ടുള്ള സുബീഷിന്റെ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന മൊഴിയുള്‍പ്പെടെയുള്ള തെളിവുകള്‍ ഡിജിപിയുള്‍പ്പെടെയുള്ള ഉന്നത ഉദ്യാഗസ്ഥര്‍ ഇന്ന് പരിശോധിക്കും. തുടര്‍ന്ന് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഫസല്‍ വധക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് കൈമാറും.

കോളിളക്കം സൃഷ്ടിച്ച ഫസലിന്റെ കൊലപാതകത്തില്‍ കാരായിമാര്‍ നിരപാരാധികളാണെന്നതുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഫസല്‍ വധക്കേസുള്‍പ്പെടെ അഞ്ച് കൊലക്കേസുകളില്‍ യഥാര്‍ഥ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്  സുബീഷ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. ഫസല്‍ വധക്കേസില്‍ തന്നെ പോലീസ് പിടികൂടിയിരുന്നുവെങ്കില്‍ പിന്നീടുള്ള കൊലപാതകങ്ങളിലൊന്നും താന്‍ പങ്കെടുക്കുമായിരുന്നില്ല. പള്ളൂര്‍ പാറാലില്‍ വെച്ച് സിപിഎം പ്രവര്‍ത്തകന്‍ തന്നെ വകവരുത്താന്‍ ശ്രമിച്ചിരുന്നു.

ഫസല്‍ വധക്കേസിലെ രഹസ്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ആര്‍എസ്എസ് നേതാവ് ബിജെപി ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി. താനുള്‍പ്പെടെയുള്ള സംഘമാണ് ഫസലിനെ കൊന്നതെന്ന് വ്യക്തമായി അറിയാവുന്ന എന്‍ഡിഎഫുകാരും തന്നെ വക വരുത്താന്‍ നീക്കം നടത്തിയിരുന്നു. ഈ അവസ്ഥയിലാണ് സ്വയം രക്ഷക്കായി തോക്ക് തേടി സംഘപരിവാറുമായി ബന്ധപ്പെട്ട രാഷ്്ട്രീയ ക്രിമനല്‍ സംഘങ്ങളെ സമീപിച്ചത്. തോക്ക് വാങ്ങാനുളള്ള കാരണമന്വേഷിച്ച ചില സംഘങ്ങളോട് തന്റെ അവസ്ഥയും ഫസലിനെ വക വരുത്തിയത് താനുള്‍പ്പെടെയുള്ള സംഘമാണെന്നും വ്യക്തമാക്കിയിരുന്നു. ഈ സംഘങ്ങളാണ് രഹസ്യം ആദ്യം പുറത്താക്കിയത്. വിവരമറിഞ്ഞ ആര്‍എസ്എസ് നേതാവാണ് തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് സുബീഷിന്റെ മൊഴിയില്‍ പറയുന്നു.

ആര്‍എസ്എസ് നേതാവിനെ ആക്രമിക്കുകയും സംഘപരിവാറിന്റെ കൊടി തോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത എന്‍ഡിഎഫ് പ്രവര്‍ത്തകരോടുള്ള വിരോധത്തെ തുടര്‍ന്നാണ് ഫസലിനെ വക വരുത്താന്‍ തീരുമാനിച്ചത്. ഫസല്‍ പത്ര വിതരണത്തിനായി വീട്ടില്‍ നിന്നും പുറപ്പെടുന്ന സമയത്തു തന്നെ താനുള്‍പ്പെടുള്ള നാല് പേര്‍ ഫസലിന്റെ മാടപ്പീടികയിലെ വീടിനടുത്ത് എത്തിയിരുന്നു. എന്നാല്‍ ഫസല്‍ അപ്പോഴേക്കും വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു. പിന്നീട് ഞങ്ങള്‍ നാലുപേരും ഒരു ബൈക്കില്‍ സാഹസികമായി പിന്തുടര്‍ന്ന് ടെമ്പിള്‍ഗേറ്റില്‍ വച്ച് പിടികൂടുകയായിരുന്നു. രണ്ടുപേര്‍ ബൈക്കില്‍നിന്നു ചാടി വടിവാള്‍കൊണ്ട് വെട്ടി. ദണ്ഡുകൊണ്ട് അടിച്ചുവീഴ്ത്തുകയുമാണ് ചെയ്തതെന്നും മൊഴിയില്‍ പറയുന്നു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കാരായി രാജനും കാരായി തലശേരി നഗരസഭ കൗണ്‍സിലറും സിപിഎം തലശേരി ഏരിയാ കമ്മറ്റി അംഗവുമായ കാരായി ചന്ദ്രശേഖരനുമുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രതികളായതും സിബിഐ അന്യോഷണം പൂര്‍ത്തിയാക്കിയതുമായ ഫസല്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന വെളിപ്പെടുത്തലുള്‍പ്പെടെയാണ് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നടത്തിയിട്ടുള്ളത്.

മോഹനന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ അര്‍എസ്എസ് പ്രവര്‍ത്തകനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച വെളിപ്പെടുത്തലിന്റെ വീഡിയോ ക്ലിപ്പിംഗും ശബ്ദരേഖയും അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ പോലീസ് ചീഫ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി.ഫസല്‍ വധക്കേസൊഴിച്ച് മറ്റ് നാല് സിപിഎം പ്രവര്‍ത്തകരുടെ കൊലപാതക കേസുകളില്‍ ചെമ്പ്രയില്‍ നിന്നുള്ള കൊലയാളി സംഘം പങ്കെടുത്തിരുന്നുവെന്നും എന്നാല്‍ അവരാരും കേസുകളില്‍ പ്രതികളായിട്ടില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളതെന്ന് ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാഷ്്ട്രദീപികയോട് പറഞ്ഞു.

ഫസലിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലും മറ്റൊരാള്‍ വിദേശത്തുമാണുള്ളതെന്ന് പോലീസ് പറഞ്ഞു. വെളുപ്പെടുത്തലിലെ മറ്റ് പ്രതികളുടെ പേരുള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ടാണ് ജില്ലാ പോലീസ് ചീഫ് ഡിജിപിക്ക് സമര്‍പ്പിച്ചിട്ടുള്ളത്. സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയ ഫസല്‍ കേസില്‍ ഡിജിപിയുടേയും ആഭ്യന്തര വകുപ്പിന്റേയും തീരുമാനമനുസരിച്ചായിരിക്കും ഈ കേസ് ഇനി മുന്നോട്ട് പോകുക.

Related posts